കോഴിക്കോട്: കേരളത്തില്‍ ബിജെപി അപ്രതീക്ഷിത വിജയം നേടുമെന്ന് കേന്ദ്ര മന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിന്റെ അഴിമതിയും സിപിഎമ്മിന്റെ അക്രമവും കാരണം കേരള ജനത പൊറുതിമുട്ടിയിരിക്കുന്നു. അവര്‍ മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ കേരള ജനത മുന്നേറ്റത്തിനായി എന്‍ഡിഎക്കൊപ്പം നില്ക്കും.
ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച കേരളത്തില്‍ വ്യവസായ രംഗവും കാര്‍ഷിക രംഗവും ഒരേപോലെ തകര്‍ച്ച നേരിടുകയാണ്. പൊതുമേഖലാ വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് -4.1 ശതമാനമാണ്.
ഇന്ന് എല്ലാറ്റിനും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അലസ്ഥയാണ് കേരളത്തിലുള്ളത്. അഭ്യസ്ത വിദ്യരായ മലയാളി യുവാക്കള്‍ ജോലിക്കായി ഇന്ന് കേരളം വിട്ടുപോകുന്നു. ബാംഗ്ലൂര്‍, മുംബൈ, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന് പുറത്തും ഇവര്‍ ജോലിക്കായി പോകുന്നു. എല്ലാ മേഖലകളിലും മലയാളികള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പരസ്യമായ സഖ്യമാണ്. എന്നാല്‍ കേരളത്തില്‍ ഇവര്‍ തമ്മില്‍ രഹസ്യസഖ്യത്തിലാണ്. രാജ്യത്തില്‍ ഇടത് ഭീകരത ശക്തമാണ്. അത് പശുപതിമുതല് തിരുപ്പതി വരെയാണ്. ബംഗാളില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടമായി. കേരളത്തിലും അധികം വൈകാതെ അത് സംഭവിക്കും. കണ്ണൂരിലെ നൂറുകണക്കിന് ബലിദാനികളും അവരുടെ കുടുംബങ്ങളും ഇടത് ഭീകരതക്ക് തെളിവാണ്.
കേരളത്തിന്റെ രക്ഷയ്ക്ക് ഇടതു-വലതു മുന്നണി ഭരണം മാറിയേ തീരു. കേരളത്തിലെ വലിയൊരു വിഭാഗം വരുന്ന നിഷ്പക്ഷരായ വോട്ടര്‍മാര്‍ മോദിയുടെ ഭരണത്തെ വിലയിരുത്തുന്നുണ്ട്. നിഷ്പക്ഷരായ വോട്ടര്‍മാരുടെ തീരുമാനമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റത്തിന് സഹായകമായത്. ഈ തെരഞ്ഞെടുപ്പിലും ആതാവര്ത്തിക്കും. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളോട് കേരളവും ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ട്രഷറര്‍, ടി വി. ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: