തൃശൂര്‍: കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അട്ടപ്പാടിയിലെ വനവാസികളുടെ ജീവിത നിലവാരവും ശിശുമരണനിരക്കും ആഫ്രിക്കന്‍ രാജ്യങ്ങളുടേതിനേക്കാള്‍ മോശമാണെന്ന് നേരത്തെ നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ഭാരതത്തിലെ വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. പ്രതിപക്ഷനേതാവായ വി.എസ്.അച്യുതാനന്ദനും അട്ടപ്പാടി സോമാലിയയേക്കാള്‍ കഷ്ടമായാണ് ജീവിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു.
വനവാസി വിഭാഗങ്ങളുടെ ശോചനീയാവസ്ഥ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായ വിധത്തില്‍ പ്രചരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയില്‍ നിന്നും ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിത്. കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയില്ലാത്തതിന് കാരണം കേന്ദ്രസര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിച്ചതാണെന്നും പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന് ഊര്‍ജ്ജം നല്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രത്യേക താല്പര്യമാണ് കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വൈദ്യുതോത്പാദനം കുറയുകയായിരുന്നു. എന്നാല്‍ കേന്ദ്രം 71 ശതമാനം വൈദ്യുതി വിഹിതം കൂടുതല്‍ നല്കി. ഇതുമൂലമാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലാത്തത്. ഗോയല്‍ ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏഴ് വാള്‍ട്ടിന്റെ എല്‍ഇഡി ബള്‍ബുകള്‍ 110 രൂപക്കാണ് സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയിരുന്നത്.
ബിജെപി സര്‍ക്കാര്‍ ഒമ്പത് വാള്‍ട്ടിന്റെ എല്‍ഇഡി ബള്‍ബുകള്‍ 54.90 രൂപക്കാണ് നല്‍കുന്നത്. ഇതുവഴി സംസ്ഥാനത്തിന് കോടികളുടെ ലാഭമുണ്ടായി. കല്‍ക്കരിപാടങ്ങള്‍ ഇഷ്ടക്കാര്‍ക്ക് പതിച്ചുനല്കുക വഴി യുപിഎ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി. ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷം ഇത് ടെണ്ടര്‍ നല്‍കുകയായിരുന്നു. ഇതുവഴി ഖജനാവിന് വന്‍നേട്ടമുണ്ടായി. കല്‍ക്കരിപ്പാടങ്ങള്‍ ടെണ്ടര്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തത് കോണ്‍ഗ്രസ്സും സിപിഎമ്മും ഡിഎംകെയും മാത്രമാണ്.
അഴിമതിയിലുള്ള ഇവരുടെ സമാന താല്പര്യമാണ് ഇത് തെളിയിക്കുന്നത്. ഗോയല്‍ ചൂണ്ടിക്കാട്ടി. ആശയവും ആദര്‍ശവും നഷ്ടപ്പെട്ട കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഇപ്പോള്‍ അഴിമതിയുടെ കാര്യത്തില്‍ യോജിപ്പിലാണ്. ബംഗാളിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ഒരുമിച്ച് മത്സരിക്കുന്ന ഇവര്‍ കേരളത്തില്‍ പരസ്പരം മത്സരിക്കുന്നതായി അഭിനയിക്കുകയാണ്. ഇത് ജനങ്ങളെ പറ്റിക്കാനാണ്.
ബിജെപിയും എന്‍ഡിഎയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്രവിജയം നേടുമെന്നും ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: