വിളപ്പില്‍: പ്രചാരണത്തിന്റെ അവസാന ലാപ്പിലും കാട്ടാക്കട മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ പടയോട്ടം തുടരുന്നു. സമാനതകളില്ലാത്ത ബിജെപി മുന്നേറ്റത്തില്‍ പകച്ചു നില്‍ക്കുകയാണ് ഇടതു വലതു മുന്നണികള്‍. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ചെടുത്ത മേല്ക്കൊയ്മ അതേ അളവില്‍ നിലനിര്‍ത്തി കൃത്യതയോടെയാണ് ബിജെപിയുടെ നീക്കം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, സ്ക്വാഡ് വര്‍ക്കുകള്‍, പര്യടനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും ബിജെപി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആര്‍എസ്എസിന്റെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും പൂര്‍ണ്ണ നിയന്ത്രണത്തില്‍ പഴുതടച്ച പ്രവര്‍ത്തനം എന്‍ഡിഎയുടെ കുതിച്ചുകയറ്റത്തിന് ആക്കംകൂട്ടി. ഓരോ വീടുകളിലും അഞ്ചിലേറെ തവണ പ്രവര്‍ത്തകര്‍ സമ്പര്‍ക്ക ദൗത്യവുമായി കടന്നുചെന്നു. പരമാവധി വോട്ടര്‍മാരെ സ്ഥാനാര്‍ത്ഥി നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ഉദയം മുതല്‍ അസ്തമയം വരെ ഗൃഹസമ്പര്‍ക്കം നടത്തി വോട്ടുറപ്പിക്കുന്ന
തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടി. അവലോകനങ്ങളും കൂട്ടിക്കിഴിക്കലുകളും കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് കാര്യാലയത്തെ പാതിരാവിലും സജീവമാക്കി. ബൂത്തുതലം മുതല്‍ പാര്‍ട്ടി ദേശീയ സമിതിയില്‍ വരെയുള്ള നേതാക്കള്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.
ട്വിറ്റര്‍, വാട്സാപ്, ഫെയ്സ് ബുക്ക് പേജുകളും പി.കെ. കൃഷ്ണദാസിന്റെ പ്രചാരണങ്ങള്‍ക്ക് വേഗതയേറ്റി. ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിച്ച ടെലി കോള്‍ സംവിധാനവും മണ്ഡലത്തില്‍ ചര്‍ച്ചയായി. കൃഷ്ണദാസിന്റെ വിജയം എന്നതില്‍ കുറഞ്ഞ് മറ്റൊരു ലക്ഷ്യമില്ലെന്ന കാഴ്ചപ്പാടിലായിരുന്നു അണികളും നേതാക്കളും. രണ്ടരമാസത്തെ പരസ്യ പ്രചാരണത്തിന് വിടപറഞ്ഞ് ഇന്നലെ കൊട്ടിക്കലാശത്തിലേക്ക് നീങ്ങിയപ്പോഴും അണികളുടെ ആവേശം അണുവിട കുറഞ്ഞില്ല. വിജയക്കൊയ്ത്തിനായുള്ള അവരുടെ പടയൊരുക്കം ഇടതു വലതു മുന്നണികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
വിദ്യാര്‍ത്ഥി യുവജന സംഗമം, മഹിളാ സംഗമം, തൊഴിലാളി സംഗമം, കുടുംബ യോഗങ്ങള്‍ തുടങ്ങി ജനഹൃദയങ്ങളില്‍ തരംഗമുണര്‍ത്തിയ ബിജെപിയുടെ പുത്തന്‍ പ്രചാരണ തന്ത്രങ്ങള്‍ കാട്ടാക്കടയില്‍ കൃഷ്ണദാസിന്റെ തേരോട്ടത്തിന് ശക്തിപകര്‍ന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ ഒന്നരപതിറ്റാണ്ടുകാലം പറ്റിച്ച ശക്തന്റെ കപട വികസന വാദവും, അക്രമരാഷ്ട്രീയത്തിലൂടെ മണ്ഡലത്തില്‍ കഴിഞ്ഞ കുറേക്കാലമായി സിപിഎം നടത്തുന്ന പേക്കൂത്തുകളും ജനം ചര്‍ച്ചചെയ്ത ദിവസങ്ങളായിരുന്നു കടന്നുപോയത്. കുടിവെള്ളത്തിനായി പരക്കം പായുന്ന ഗ്രാമവാസികള്‍, വ്യാജ ബില്ലിലൂടെ യാത്രാപ്പടിയായും ചികിത്സാ ആനുകൂല്യമായും ശക്തന് തട്ടിയെടുത്ത കോടികള്‍, ഫ്ളക്സ് ബോര്‍ഡിലെ അക്ഷരങ്ങളായി ഒതുങ്ങിക്കുടിയ വികസന വായ്ത്താരികള്‍, ജിഷയുടെ കൊലപാതകം, ഭൂരഹിതര്‍ക്ക് തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിനല്‍കാതെ കുത്തകകള്‍ക്ക് ഏക്കറുകണക്കിന് സ്ഥലം തീറെഴുതി നല്കി, പി. ജയരാജന്റെ വിവാദ പ്രസംഗം, ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ സിപിഎം കാടത്തം, അദ്ധ്യാപികയ്ക്ക് കുഴിമാടമൊരുക്കിയ എസ്എഫ്ഐ ക്രൂരത തുടങ്ങിയവയെല്ലാം ബിജെപിയുടെ പ്രചാരണ ക്യാന്‍വാസില്‍ ഇടം നേടിയത് ഇരുമുന്നണികളുടെയും മുന്നേറ്റത്തിന് തടസമായി.
എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ദിവസം സൂപ്പര്‍ താരം സുരേഷ് ഗോപി എത്തിയിരുന്നു. സുരേഷ് ഗോപിയും കൃഷ്ണദാസും പങ്കെടുത്ത റോഡ് ഷോയെ എതിരേറ്റത് ജനസാഗരമായിരുന്നു. റോഡ് ഷോ ആരംഭിച്ച പ്രാവച്ചമ്പലം മുതല്‍ സമാപിച്ച വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷന് വരെ റോഡിനിരുവശവും തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ കൃഷ്ണദാസിന് ജയഭേരി മുഴക്കിയത് ഇരുമുന്നണികളും ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. വൈകിട്ട് മൂന്നു മണിക്ക് തുടങ്ങുമെന്നറിയിച്ച റോഡ് ഷോ നാലുമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ജനനായകന്റെ വരവിനായി ക്ഷമയോടെ കാത്തുനിന്നത് കൃഷ്ണദാസ് വിജയിക്കുമെന്ന പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബലപ്പെടുത്തുന്നു. നിശബ്ദ പ്രചാരണം ഇന്ന് ആരംഭിക്കാനിരിക്കെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും അണികളും ദിവസങ്ങള്‍ക്കു മുന്‍പെ നിശബ്ദരായ കാഴ്ചയാണ് മണ്ഡലത്തിലുടനീളം. ഫിനിഷിംഗ് പോയിന്റില്‍ കാലിടറിപ്പോയ ഓട്ടക്കാരായി അവര്‍ മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: