തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പോളിംഗ്, കൗണ്ടിംഗ് ഒരുക്കങ്ങള്‍ക്ക് പുറമെ സുരക്ഷ സംബന്ധിച്ച ഒരുക്കങ്ങളും സജ്ജീകരിച്ച് കഴിഞ്ഞു. ജില്ലയിലാകെ 2203 ബൂത്തുകളാണുള്ളത്. 451 പ്രശ്നസാധ്യതാ ബൂത്തുകളില്‍ ഉള്‍പ്പെടെ കര്‍ശന നിരീക്ഷണത്തിലാണ്. 1750 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അനുബന്ധ ബൂത്തുകള്‍ സജ്ജീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ 14 അനുബന്ധ ബൂത്തുകള്‍ കൂടി തയാറാക്കിയിട്ടുണ്ട്. പോളിംഗ് ചുമതലകള്‍ക്കായി 9692 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
ആദ്യമായി പോളിംഗ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വനിതകളായ 32 വനിതാ സൗഹൃദ പോളിംഗ് സ്റ്റേഷനുകളും 70 മാതൃകാ പോളിംഗ് സ്റ്റേഷനുകളും ഇത്തവണയുണ്ട്. ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ (നേമം, വട്ടിയൂര്‍ക്കാവ്) വോട്ട് ചെയ്തത് ആര്‍ക്കെന്ന് ഉറപ്പാക്കാനാവുന്ന വിവി-പാറ്റ് വോട്ടിംഗ് മെഷീന് ഉപയോഗിക്കുന്നുണ്ട്.
ജില്ലയില്‍ ആകെയുള്ള 26,99,984 വോട്ടര്‍മാരില്‍ 12,76,346 പേര് പുരുഷന്മാരും 14,23,638 പേര് സ്ത്രീകളുമാണ്. 12,365 സര്‍വീസ് വോട്ടുകളില്‍ 8,701 പുരുഷന്മാരും 3,664 പേര് സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയിലെ 451 പ്രശ്നസാധ്യതാ ബൂത്തുകളില്‍ സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകള്‍ 335 ഉം (സിറ്റി: 59, റൂറല്‍: 276). ക്രിട്ടിക്കല്‍ പോളിംഗ് സ്റ്റേഷനുകള്‍ 61 ഉം (സിറ്റി: 0, റൂറല്‍: 61). വള്‍ണറബിള്‍ പോളിംഗ് സ്റ്റേഷനുകള്‍ 55 ഉം ആണ് (സിറ്റി: 36, റൂറല്‍: 19). വെബ്കാസ്റ്റിംഗ്, മൈക്രോ ഒബ്സര്‍വര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നീ നിരീക്ഷണ സംവിധാനങ്ങള്‍ ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്.
വെബ്കാസ്റ്റിംഗ്, ഇ-സമ്മതി സോഫ്ട് വെയര്‍ തുടങ്ങിയവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിപുലമായ കണ്ട്രോള് റൂം തയാറാക്കിയിട്ടുണ്ട്. ജില്ലയില്‍ ദേശീയ ഗെയിംസിന്റെ ഭാഗമായി വാങ്ങിയ വയര്‍ലെസ് സെറ്റുകള്‍ കണ്ട്രോള് റൂമിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴുമണിക്ക് തന്നെ വിതരണകേന്ദ്രത്തില്‍ എത്തിച്ചേരണമായിരുന്നു. ഇത്തവണ ഉദ്യോഗസ്ഥര്‍ രാവിലെ 10 മണിക്ക് എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വോട്ടിംഗ് മെഷീനും വിവിപാറ്റ് ഉള്ള ബൂത്താെണങ്കില് ഉദ്യോഗസ്ഥര്‍ അതുമാത്രം കൊണ്ടുപോയാല്‍ മതി. ബാക്കിയുള്ള പോളിംഗ് സാമഗ്രികള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ ബൂത്തുകളിലെത്തിക്കും.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 15ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെയും 16-ാം തീയതി വൈകുന്നേരം ആറുമുതല്‍ 12 വരെയും വിതരണകേന്ദ്രത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്യാന്റീന് പ്രവര്‍ത്തിക്കും. കൂടാതെ, പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥം ജയില്‍വകുപ്പ് ചപ്പാത്തിയും കറികളും ബിരിയാണിയും പാഴ്സല്‍ സൗകര്യമായി ഒരുക്കിയിട്ടുണ്ട്.
പോളിംഗ് ജോലികള്‍ക്കായി വിതരണ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍, പോളിംഗ് സ്റ്റേഷനില്‍ പോയി മടങ്ങിവരുന്നതുവരെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ വിതരണകേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യമൊരുക്കും. ഇതിനായി പാസ്, സെക്യൂരിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെത്തിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് 18004250086 എന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: