തിരുവനന്തപുരം: അഴിമതിയും അക്രമവും ഇല്ലാത്ത, തുല്യനീതിയുള്ള സംശുദ്ധ ഭരണത്തിന് എന്‍ഡിഎയ്ക്ക് വോട്ടുചെയ്യാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളജനതയോട് അഭ്യര്‍ഥിച്ചു.
ഏതെങ്കിലും ഒരു മുന്നണിയോടുള്ള വിരോധമായിരുന്നു നാളിതുവരെ മലയാളിയുടെ വോട്ടായി മാറിയത്. ചരിത്രത്തില്‍ ആദ്യമായി കേരളം ക്രിയാത്മകമായി വോട്ടു ചെയ്യാന്‍ പോകുന്നത് ഈ തെരഞ്ഞെടുപ്പിലായിരിക്കും. അത് ദേശീയ ജനാധിപത്യ സഖ്യത്തിനാകും. അഴിമതിയും അക്രമവും അവസാനിപ്പിച്ച് സംശുദ്ധ ഭരണത്തിനായി ദേശീയ ജനാധിപത്യസഖ്യം വിജയിക്കേണ്ടത് ആവശ്യമാണ്. ഭാവി കേരളത്തിനെ നിര്‍മ്മിക്കാനാകണം ഇത്തവണത്തെ വോട്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന ഭരണമായിരിക്കും ബിജെപിയുടേത്. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഹകരിക്കുമോ എന്ന് വ്യക്തമാക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണം. ഇരു പാര്‍ട്ടികളുമായും സഹകരണം ഉണ്ടാകില്ലെന്ന് ബിജെപി ഇപ്പോഴേ പ്രഖ്യാപിക്കുകയാണ്. ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കുമോയെന്ന് സിപിഎം പറയണം. 94 വയസ്സുള്ള വിഎസിനെ നാടുനീളെ പ്രചരണത്തിന് ഉപയോഗിച്ചതിനു ശേഷം പിന്‍വാതിലില്‍ കൂടി പിണറായി മുഖ്യമന്ത്രിയാകാനാണ് ശ്രമിക്കുന്നത്.
ജനങ്ങളുടെ വിഷമതകളോടും പ്രശ്നങ്ങളോടും അനുതാപപൂര്‍വ്വം പ്രതികരിച്ച സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. അത് ഏറ്റവും അനുഭവിച്ചറിഞ്ഞത് കേരളത്തിലെ നഴ്സുമാരും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ബന്ധുക്കളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സ്ഥാനാര്‍ത്ഥിമാരായ ഓ. രാജഗോപാല്‍, എസ.് ശ്രീശാന്ത്, ബിജെപി വക്താവ് ജെ. ആര് പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: