പാലക്കാട്: കേരളം ഇക്കോ ടൂറിസം മേഖലയില്‍ ഏറെ സാധ്യതയുളള സംസ്ഥാനമാണെന്നും അത് പ്രയോജനപ്പെടുത്താന്‍ സംസ്ഥാനം ഭരിച്ച മുന്നണികള്‍ ഇതുവരെ തയ്യാറായില്ലെന്നും കേന്ദ്ര ടൂറിസം, സാംസ്കാരികം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ.
സംസ്ഥാന ടൂറിസം വികസനത്തിനായി മോദി സര്‍ക്കാര്‍ 195 കോടി അനുവദിച്ചിട്ടുണ്ട്. ശബരിമല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളുടെ വികസനത്തിന് 95 കോടിയും തേക്കടി ഇക്കോ ടൂറിസം വികസനത്തിനായി 99 കോടിയുമാണ് അനുവദിച്ചതെന്ന് പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
ലിബിയയില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഒന്നും ചെയ്തില്ലെന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ്. അവിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ട് മണിക്കൂറുകള്‍ക്കകം 160 പേരെ നാട്ടിലെത്തിച്ചു. ഇതിനായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് മുന്‍കൈയ്യെടുത്ത് 4 വിമാനങ്ങളാണ് ലിബിയയിലേക്കയച്ച്. അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കൂടുതലാണെന്നതുകൊണ്ടാണ് മേഖലയിലെ അവസ്ഥ സൊമാലിയയെക്കാള്‍ കഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്. അതിനെ കേരളത്തെ സൊമാലിയയോടുപമിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമം നടത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, എന്നീ കാര്യങ്ങളില്‍ കേരളീയരുടെ മുന്നേറ്റം പ്രധാനമന്ത്രി കുറച്ചു കണ്ടിട്ടില്ല.
ഇടതു-വലതു മുന്നണികള്‍ ഒത്തുകളിച്ചാണ് കേരള നിയമസഭയില്‍ എന്‍ ഡി എ സംഖ്യത്തിന്റെ പ്രവേശനം തടയാന്‍ ശ്രമിക്കുന്നത്. ബംഗാളില്‍ അവര്‍ പരസ്യമായി ഒന്നിച്ചു നില്ക്കുന്നു. കേരളത്തില്‍ രഹസ്യമായും. എന്നാല്‍ ഇക്കുറി ഈ കളളക്കളി നടക്കില്ലെന്നും ജനങ്ങള്‍ എന്‍ ഡി എക്ക് മികച്ച വിജയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. ഇ.കൃഷ്ണദാസ് ഒപ്പമുണ്ടായിരുന്നു.
ചിറ്റൂര്‍, തരൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രചരണയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ പാലക്കാട്ടെത്തിയ കേന്ദ്രമന്ത്രി പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ കൊട്ടിക്കലാശത്തിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: