മാനന്തവാടി: വനവാസി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും പോഷകാഹാരം നല്‍കുന്നതിനുള്ള ജനനീ ജന്മരക്ഷ പദ്ധതി, വനവാസികളുടെ ആരോഗ്യ ബോധവല്‍ക്കരണത്തിനും പരിചരണത്തിനും ട്രൈബല്‍ പ്രമോട്ടര്‍മാരും, ഹെല്‍ത്ത് പ്രമോട്ടര്‍മാരും ഇവയെല്ലാമുണ്ട്. എന്നാല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ എടത്തില്‍ കോളനിയിലെ ബാലന് -സുമതി പണിയദമ്പതികള്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഈ കനിവൊന്നും ലഭിച്ചില്ല. ദൈവം കനിഞ്ഞു നല്കിയ ഇരട്ടക്കുട്ടികള്‍ പിറവിയില്‍ തന്നെ പിരിഞ്ഞുപോയി.
തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിനടുത്ത് എടത്തില്‍ കോളനിയില്‍ ബാലന്റെ കൂരയ്ക്ക് പിന്നിലായി ഒരു ചെറിയ കുഴിമാടം. കുറുക്കനും മറ്റ് ജന്തുക്കളും കുഴിമാന്താതിരിക്കാന് ചപ്പുചവറുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. പിറന്നപാടെ മരിച്ച ബാലന്-സുമതി ദമ്പതികളുടെ പിഞ്ചു പെണ്‍കുട്ടികളെ അടക്കം ചെയ്തത് അവിടെയാണ്. കോളനിയിലുള്ളവര്‍ക്ക് അങ്ങോട്ട് പാളിനോക്കാന്‍ പോലും കഴിയുന്നില്ല. അവരുടെ നെഞ്ചിലെ ചോരയാണ് ലോകത്തിന്റെ കാപട്യങ്ങളൊന്നുമറിയാതെ അവിടെ നിത്യനിദ്രയിലുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ് 12 നാണ് ആദിവാസി ദമ്പതികളുടെ നവജാതശിശുക്കള്‍ മരിച്ചത്. അമ്മ സുമതിയ്ക്ക് പോഷകാഹാര കുറവ് ഉണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നലെ കേന്ദ്ര പട്ടികവര്ഗ്ഗവകുപ്പ്മന്ത്രി ജുവല്‍ ഒറാം കോളനി സന്ദര്‍ശിച്ചപ്പോഴാണ് വനവാസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ സഹായങ്ങളെല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് മനസ്സിലായത്.
ഗര്‍ഭിണികള്‍ക്ക് മാസത്തില്‍ 25 ദിവസം കണക്കാക്കി മൂന്ന് കിലോ ഗോതമ്പും, 400 ഗ്രാം ഉഴുന്നും, വെളിച്ചെണ്ണയും ലഭിക്കണം. ആരോഗ്യ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗക്ഷേമ വകുപ്പിന്റെയും വകയായി ഗര്‍ഭിണികള്‍ക്ക് നിരന്തര പരിശോധനയും ശുശ്രൂഷയും ലഭിക്കണം. പഞ്ചായത്തിലെ പതിനാല് കോളനികള്‍ക്കായി ഒരു ട്രൈബല്‍ പ്രമോട്ടര്‍ ഉണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നാല് ഹെല്‍ത്ത് പ്രമോട്ടര്‍മാരുണ്ട്.
എന്നാല്‍ സര്‍ക്കാരിന്റെ ഈ സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചില്ല. പ്രമോട്ടര്‍മാര്‍ക്ക് പ്രതിമാസം 9000 രൂപയാണ് ശമ്പളം. എന്നാല്‍ ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. അതിനേക്കാള്‍ ഞെട്ടിക്കുന്ന സത്യം ജനനീ ജന്മരക്ഷാ പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്ക് മൂന്നാം മാസം മുതല്‍ നവജാതശിശു പതിനെട്ട് മാസം തികയുന്നത് വരെ പ്രതിമാസം 1000 രൂപ നല്‍കണമെന്നാണ്. എന്നാല്‍ ഈയടുത്തൊന്നും പണം കൊടുക്കാനായില്ലെന്ന് ട്രൈബല്‍ പ്രമോട്ടര്‍ രാമന് പറയുന്നു. പണമില്ലെന്നാണ് വകുപ്പ് പറയുന്ന മറുപടി.
സുമതിയുടെ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചത് വാര്‍ത്തയായപ്പോഴാണ് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഞെട്ടി ഉണര്‍ന്നത്. മാനന്തവാടി ട്രൈബല്‍ ഓഫീസര്‍ 5000 രൂപ ട്രൈബല്‍ പ്രമോട്ടര്‍ രാമന് വശം കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സുമതിയുടെ ബന്ധുക്കള്‍ വശം എത്തിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ദിനം പ്രതി 100 രൂപ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കേണ്ടതാണ്. എന്നാല്‍ മെയ് 4 ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇന്നലെ വരെ ഇവര്‍ക്ക് ഒരു രൂപപോലും നല്കാന് സര്‍ക്കാരിന് കഴിഞ്ഞില്ല.
പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള പണിയവിഭാഗത്തിലെ കുടുംബത്തിനാണ് ഈ അവഗണന നേരിടേണ്ടിവന്നത്.
ഇന്നലെ കാലത്ത് 10 മണിയോടെ എത്തിയ കേന്ദ്ര മന്ത്രി ജുവല്‍ ഒറാമിന് മുമ്പില്‍ കോളനി നിവാസികള്‍ തങ്ങളുടെ ജീവിതത്തിന്റെ ദുരിതകഥകള്‍ വിവരിച്ചു. കിടക്കാന്‍ വൃത്തിയായ ഒരിടമില്ല. കുടിക്കാന്‍ ശുദ്ധജലമില്ല, ഉള്ള കിണര്‍ പൊട്ടിത്തകര്‍ന്നിരിക്കുന്നു, ചെളിവെള്ളം കുടിച്ചാണ് കഴിയുന്നത്. റോഡിലുള്ള പൊതു ടാപ്പില്‍ എപ്പോഴെങ്കിലും വെള്ളം വന്നാല്‍ ആയി.
ഇലക്ട്രിക് പോസ്റ്റ് വീടിന് മുമ്പിലുണ്ടെങ്കിലും ഒരുവീട്ടിലും വൈദ്യുതി എത്തിയിട്ടില്ല. ബിരുദതലം വരെ പഠിക്കുന്ന കുട്ടികള്‍ ഇവിടെയുണ്ടെങ്കിലും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് ഇവര്‍ക്ക് ആശ്രയം. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ മാത്രമായി രണ്ട് ആംബുലന്‍സുകള്‍ മാനന്തവാടിയി താലൂക്കിലുണ്ട്. എന്നാല്‍ ഒരിക്കലും ഇതിന്റെ സേവനം ലഭിക്കാറില്ല. ടാക്സി വാഹനങ്ങള്‍ വിളിച്ച് രോഗികളെ ആശുപത്രിയിലെത്തിച്ചാല്‍ കൊടുത്ത പണം പോലും ഇവര്‍ക്ക് തിരിച്ച് കിട്ടാറില്ല. ആവലാതികളുടെ കെട്ടഴിച്ച് കരച്ചിലടക്കാന്‍ കഴിയാതെ കോളനിയിലെ ലീലയും കാര്‍ത്ത്യായനിയും മന്ത്രിയോട് തങ്ങളുടെ ജീവിത ദുരിതങ്ങള്‍ വിവരിച്ചു.
ഇന്നലെ കാലത്ത് മന്ത്രി ജയലക്ഷ്മി പേരിന് വന്നുപോയി. എന്നാല്‍ ഈ ദുരന്തത്തെക്കുറിച്ച് അവര്‍ ഒന്നും പ്രതികരിച്ചില്ല. ട്രൈബല്‍ വകുപ്പിന്റെ ക്രൂരമായ അനാസ്ഥയാണ് പട്ടികവര്‍ഗ്ഗവിഭാഗം നേരിടുന്നെതെന്ന് പഞ്ചായത്ത് മെമ്പര്‍ സുമതി നാരായണന് പറഞ്ഞു. പ്രമോട്ടര്‍ മാരും ഹെല്‍ത്ത് പ്രമോട്ടര്‍മാരും ഉണ്ടെങ്കിലും അവരുടെ സഹായം സമയത്തിന് ലഭിക്കാറില്ല. സുമതിയെ ആശുപത്രിയില്‍ എത്തിക്കാനും മറ്റും മുന്‍കൈയെടുത്ത പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: