കോഴിക്കോട്: തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറ്റി മറിച്ച് 13 മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം. പ്രചാരണത്തിന്റെ തുടക്കത്തില്‍ കൈവരിച്ച മുന്നേറ്റം നിലനിര്‍ത്തി ഇരുമുന്നണികള്‍ക്കും ഭീഷണിയായി എന്‍ഡിഎ സഖ്യം മേല്‍ക്കൈ നേടുന്നതാണ് അവസാന ചിത്രം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇരുമുന്നണികളിലും നിലനില്‍ക്കുന്ന അവ്യക്തതയും ഗ്രൂപ്പ് വഴക്കുകളും തെരഞ്ഞെടുപ്പ് അടുത്തതോടെ മൂര്‍ച്ഛിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ സിപിഎം അക്രമത്തിലേക്കാണ് തിരഞ്ഞതെങ്കില്‍ യുഡിഎഫ് കടുത്ത വര്‍ഗീയ പ്രചാരണത്തിലൂടെയാണ് നേട്ടം കൊയ്യാനൊരുങ്ങുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ ജനപിന്തുണയാണ് ബിജെപിയുടെ മുന്നേറ്റത്തിന് ശക്തി പകര്‍ന്നത്. ബിജെപിയ്ക്ക് നല്ല വേരോട്ടമുള്ള കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങളില്‍ മാത്രമല്ല ബാക്കി മണ്ഡലങ്ങളിലും നല്ല മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞു. കോഴിക്കോട് നോര്‍ത്തില്‍ 26627, ബേപ്പൂരില്‍ 25370, ബാലുശ്ശേരിയില്‍ 20879, എലത്തൂരില്‍ 25047, കൊയിലാണ്ടിയില്‍ 19736, കുന്ദമംഗലത്ത് 31506, കോഴിക്കോട് സൗത്തില്‍ 17834, എന്നിങ്ങനെ വന്‍ മുന്നേറ്റമാണ് ബിജെപിക്ക് കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴ് ഡിവിഷനുകളില്‍ വിജയവും മറ്റ് പത്ത് മണ്ഡലങ്ങളില്‍ വിജയത്തിനടുത്ത രണ്ടാംസ്ഥാനവും നേടാന്‍ കഴിഞ്ഞതും ഇരുമുന്നണികളെയും ഞെട്ടിച്ചു.
വന്‍തോതില്‍ പണമൊഴുക്കിയ ഇരുമുന്നണികളുടെയും പ്രചാരണത്തെ കവച്ചുവെച്ചുകൊണ്ട് കുടുംബയോഗങ്ങള്‍, ഗൃഹസമ്പര്‍ക്കം എന്നിവയിലൂടെ ചിട്ടയായ പ്രവര്‍ത്തനമാണ് എന്‍ഡിഎ സഖ്യം കാഴ്ചവെച്ചത്.
യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളായ ന്യൂനപക്ഷ സമൂഹത്തിന്റെ വോട്ടുകള്‍ ഭിന്നിക്കുന്നതാണ് ഈതെരഞ്ഞെടുപ്പില്‍ ഉണ്ടായ സുപ്രധാന സംഭവം. തിരുവമ്പാടി സീറ്റിനെച്ചൊല്ലിയാണ് ആദ്യംതര്ക്കം ഉടലെടുത്തത്. താമരശ്ശേരി രൂപതയ്ക്ക് സമ്മതനായ സ്ഥാനാര്‍ത്ഥിയാകണം തിരുവമ്പാടിയിലെന്നും ലീഗ്, സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നും സഭാനേതൃത്വം പരസ്യമായി പ്രസ്താവിച്ചതോടെയാണ് പ്രശനങ്ങള്‍ക്ക് തുടക്കമായത്. യുഡിഎഫ് നേതൃത്വം മുസ്ലീംലീഗിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ മലയോര മേഖലയില്‍ മാത്രമല്ല ജില്ലയിടെ 13 മണ്ഡലങ്ങളിലും യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വിള്ളലുണ്ടായിരിക്കുകയാണ്.
ബേപ്പൂരില്‍ മുസ്ലീം എംഎല്‍എയും കോഴിക്കോട് നഗരസഭയില്‍ മുസ്ലിം മേയറും നിലനില്ക്കണമെന്ന ഡിസിസി പ്രസിഡന്റ് കെ.സി അബുവിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധമാണ് യുഡിഎഫിനകത്തും പുറത്തും ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരസ്യമായ ശാസനയിലൂടെ അബുവിന്റെ വര്‍ഗ്ഗീയ പ്രസംഗത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ മുന്നണിയില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ അടക്കി നിര്‍ത്താന്‍ നേതൃത്വത്തിന് ആയില്ല.
കൊടുവള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം പേയ്മെന്റ് സീറ്റാണെന്ന് വരെ ആരോപണമുയര്‍ന്നു. അടുത്തിടെ വരെ കൊടുവള്ളി മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായ കാരാട്ട് റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത് എല്‍ഡിഎഫില്‍ പ്രതിഷേധമുയര്‍ത്തി . വടകരയിലെ സ്ഥാനാര്‍ത്ഥി സി.കെ. നാണു, മേപ്പയ്യൂരില്‍ മൂന്നാമതും മത്സരത്തിനെത്തിയ കെ.കെ.ലതിക എന്നിവര്‍ക്കെതിരെയും കടുത്ത എതിര്‍പ്പാണ് എല്ഡിഎഫിനുള്ളിലുണ്ടായത്.
കോഴിക്കോട് സൗത്ത് സീറ്റ് ഐഎന്‍എല്ലിന് നല്‍കിയത് മുനീറിന് സഹായകമാകുമെന്ന ആരോപണവും ഉയര്‍ന്നു. ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ കരുതിയിരുന്ന എളമരം കരീമിനെ മാറ്റേണ്ടിവന്നത് സിപിഎമ്മില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തൊഴിലാളി നേതാവിനെ ഒഴിവാക്കി കോടീശ്വരനായ വി.കെ.സി. മമ്മദ് കോയയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ചോദ്യങ്ങള്‍ക്ക് വഴിവെച്ചു. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും ബേപ്പൂരിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം ഉണ്ടാക്കിയ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല.
പല മണ്ഡലങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നുംവിട്ടു നിന്നു. യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച മട്ടിലാണ്. യുഡിഎഫിന്റെ ദേശീയ നേതാക്കളില്‍ ഒരാള്‍ പോലും ജില്ലയില്‍ പര്യടനത്തിനെത്തിയില്ല. വടകരയില്‍ കെ.കെ. രമയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന കെ.സി. അബുവിന്റെ പ്രസ്താവനയും സംശയങ്ങള്‍ക്കിടയാക്കി. കൊയിലാണ്ടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെ ഒഴിവാക്കി എന്‍. സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കിയതും പ്രശ്നങ്ങള്‍ക്ക് വഴിവെച്ചു.
സി.കെ. പത്മനാഭന്, കെ.പി. ശ്രീശന്, വി.വി. രാജന്, അഡ്വ. കെ.പി. പ്രകാശ്ബാബു തുടങ്ങിയ മുനിര നേതാക്കളും അലി അക്ബറിനെപ്പോലെയുള്ള പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളും ബിജെപി പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ വരവോടെ ജില്ലയിലെ എന്‍ഡിഎ പ്രവര്‍ത്തനം അതിന്റെ പാരമ്യത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: