തൃശൂര്‍: കേരളത്തിലെ എണ്ണപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ ഒരാളായ പാലക്കാട് ചെറുകോട് തറയ്ക്കല്‍ വാര്യത്ത് ഗോവിന്ദനുണ്ണിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരനുഭവമായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലക്കാട് കോട്ടമൈതാനിയിലെ പൊതുസമ്മേളനത്തിനെത്തിയ മോദി തന്റെ അടുത്തസുഹൃത്തുക്കളിലൊരാളായ ഉണ്ണിയെ കാണാന്‍ താല്പര്യപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 10.30നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ണിയെത്തേടി മോദിയുടെ സന്ദേശം എത്തിയത്. ‘പ്ലീസ് സ്പെന്റ് ടെന്‍ മിനിറ്റ്സ് വിത്ത് മി’ എന്നായിരുന്നു മോദിയുടെ ഓഫീസില്‍ നിന്നും ഉണ്ണിക്കുള്ള സന്ദേശം. തികച്ചും ആകസ്മികമായൊരു ഫോണ്‍കോള്‍.
പിറ്റേന്ന് പൊതുസമ്മേളനം കഴിഞ്ഞതും മേഴ്സി കോളേജ് ഗ്രൗണ്ടിലൊരുക്കിയ ഹെലിപ്പാഡിലേക്ക് പോകുന്നതിന് മുമ്പ് മോദി എസ്പിജി തലവനോട് നിര്‍ദ്ദേശം നല്കി. ഹെലിപ്പാഡില്‍ ഗോവിന്ദനുണ്ണി എന്നയൊരാള്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹത്തെ തന്നെ കാണാന്‍ വിളിക്കണമെന്നുമായിരുന്നു പറഞ്ഞത്. എസ്പിജി തലവന്‍ ഉണ്ണിയെ മാത്രം വിളിച്ചപ്പോള്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ ഹെലിപ്പാഡില്‍ മോദിയെ ഒന്നുകാണാന്‍ കാത്തുനില്ക്കുകയായിരുന്നു.
കൃത്യം പത്തുമിനിറ്റുമാത്രമാണ് അദ്ദേഹത്തിന് മോദിയെ കാണുവാനും സംസാരിക്കുവാനുമുള്ള സമയം ലഭിച്ചത്. ‘ഹൗ ആര്‍യു ഉണ്ണിജി’ എന്ന ചോദ്യത്തോടെയായിരുന്നു മോദി അദ്ദേഹത്തെ ആശ്ലേഷിച്ചത്. ഈ സമയം ഉണ്ണിക്ക് ഉണ്ടായ സന്തോഷം വിവരണാതീതമാണ്. പത്തുമിനിറ്റ് കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മുന്നോട്ടുള്ള ചില കാല്വെപ്പുകളെക്കുറിച്ചുമാണ് സംസാരിച്ചത്. ഈ സമയം അദ്ദേഹത്തിന്റെ കയ്യില്‍ മലയാളത്തിലുള്ള ശ്രീരാമകൃഷ്ണ വചനാമൃതം ഉണ്ടായിരുന്നു. അത് മോദി ചോദിച്ചപ്പോള്‍ മലയാളത്തിലുള്ളതാണെന്നായിരുന്നു മറുപടി. എന്നാല്‍ ഭാഷ തനിക്ക് പ്രശ്നമല്ലെന്നും ശ്രീരാമകൃഷ്ണ പരമഹംസര്‍ തന്റെ ആദ്ധ്യാത്മിക ഗുരുനാഥന്മാരില് പ്രമുഖനാണെന്നും പറഞ്ഞ് ആ പുസ്തകം ചോദിച്ചു വാങ്ങുകയായിരുന്നു.
ബിജെപി അനുഭാവിയായ ഗോവിന്ദനുണ്ണി പാലക്കാട് സീഡ് ഗുരുകുലം എന്ന സ്ഥാപനം നടത്തിവരികയാണ്. ആയിരത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ഇതിനകം ഇവിടെ നിന്നും പഠിപ്പിച്ചയക്കാന് അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെ ടീമില്‍ വരെ ഗുരുകുലത്തില്‍ നിന്നും പഠിച്ച വിദ്യാര്‍ത്ഥികളുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കുന്നതിനും മുന്നോട്ടുള്ള പ്രയാണത്തിനുമായി ഒരു സംഘത്തെ തെരഞ്ഞെടുക്കണമെന്നായിരുന്നു മോദിയുടെ നിര്‍ദ്ദേശം. അതിനുള്ള പരിപാടികളുമായി ഉണ്ണി മുന്നോട്ടു നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: