ബോള്‍ട്ടണ്‍: പ്രൊഫഷണല്‍ കരിയറിലെ ആറാം മത്സരത്തിലും ഇന്ത്യന്‍ താരം വിജേന്ദര്‍ സിങിന് നോക്കൗട്ട് വിജയം. പരിചയസമ്പന്നനായ പോളണ്ട് എതിരാളി ആന്ദ്രെ സോള്‍ദ്രയെ മൂന്നാം റൗണ്ടില്‍ ഇടിച്ചിട്ടാണ് വിജേന്ദര്‍ വിജയം സ്വന്തമാക്കിയത്.
വിജേന്ദറിനേക്കാള്‍ മത്സരപരിചയമുള്ള സോള്‍ദ്ര മികച്ച എതിരാളിയാകുമെന്നാണു കരുതപ്പെട്ടതെങ്കിലും റിങ്ങില്‍ വിജേന്ദറിന്റെ ശക്തിയേറിയ പഞ്ചുകള്‍ക്ക് മറുപടി നല്കാനാകാതെ അഞ്ച് റൗണ്ട് ശേഷിക്കെതന്നെ സോള്‍ദ്ര മുട്ടുമടക്കുകയായിരുന്നു.
ആദ്യ റൗണ്ടില്‍ വിജേന്ദറിന്റെ വലംകൈ കൊണ്ടുള്ള പഞ്ചില്‍ സോള്‍ദ്ര നിലത്തുവീണു. രണ്ടാം റൗണ്ടില്‍ സോള്‍ദ്ര തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മൂന്നാം റൗണ്ടില്‍ വിജേന്ദറിന്റെ കനത്ത ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് പോളിഷ് എതിരാളിക്ക് കഴിഞ്ഞില്ല. ഇതോടെ റഫറി മത്സരം അവസാനിപ്പിച്ചു.
അടുത്തമാസം 11ന് ദില്ലിയിലെ ഇന്ദിരാഗാന്ധി അരീനയില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലാണ് വിജേന്ദറിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: