ധര്‍മ്മടം(കണ്ണൂര്‍): സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ധര്‍മ്മടം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയനെ പരാജയപ്പെടുത്തണമെന്നഭ്യര്ത്ഥിച്ചുകൊണ്ട് ധര്‍മ്മടം നിയോജക മണ്ഡലം സേവ് സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ ലഘുലേഖ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ലഘുലേഖയില്‍ പിണറായിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടിക്കാരുടെ വികാരമായ വിഎസ് അധികാരത്തില്‍ തിരിച്ചെത്തേണ്ടത് ഓരോ സിപിഎമ്മുകാരന്റെയും ആവശ്യമാണ്. ആ വികാരം നടപ്പിലാക്കാന്‍ സഖാക്കള്‍ പിണറായി സഖാവിനെ തോല്‍പ്പിക്കണം. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന തിരിച്ചറിവ് പിണറായിക്ക് തെരഞ്ഞെടുപ്പിലൂടെ നല്‍കണം. നിങ്ങളുടെ പിഞ്ചോമനകള്‍ ഇനിയും ഗതികിട്ടാ പ്രേതങ്ങളായി അലയാതിരിക്കാന്‍ സഖാക്കളേ നിര്‍ഭയമായി നിങ്ങള്‍ പിണറായി സഖാവിനെതിരെ വോട്ടുചെയ്യുക. വിജയിക്കുന്നത് ഒരു പിന്തിരിപ്പനായിരിക്കാം, എങ്കിലും നമുക്ക് രക്ഷപ്പെടാന്‍ അതല്ലാതെ മറ്റ് വഴിയൊന്നുമില്ല എന്ന് പറഞ്ഞവസാനിക്കുന്ന ലഘുലേഖ ഇനിയും ദുര്‍മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ന പേരില്‍ സഖാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്.
തങ്ങള്‍ കുടുങ്ങിക്കിടക്കുന്ന മരണച്ചുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് ശ്രമിച്ചുകൂടേ, ഭയരഹിത സമൂഹത്തിന് വോട്ടുചെയ്യണമെന്ന് സഖാവ് പറഞ്ഞാല്‍ പിണറായിക്ക് ഉണ്ടായിരിക്കുന്ന ഭയം ഇല്ലാതാക്കണമെന്നാണ് അര്‍ത്ഥം. സഖാവിനെ ഭയം അക്രമിച്ചുതുടങ്ങിയിരിക്കുന്നു. നമ്മെ ഉപയോഗിച്ചുകൊണ്ട്, നമ്മുടെ കണ്ണും കാതും ചിന്താശേഷിയും മൂടിവെച്ചുകൊണ്ട് പിണറായി സഖാവ് വാരിക്കൂട്ടിയ ഭൗതിക സൗകര്യങ്ങള്‍ ഇല്ലാതായിപ്പോകുമോ എന്ന ഭയം കാരണം ചെങ്കൊടിദാസന്റെ വേഷത്തില്‍ പിണറായി സഖാവ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്ന് ലഘുലേഖയുടെ ഒന്നാം ഖണ്ഡിക പറയുന്നു. ടിപി ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ള പലരുടെയും മരണങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്ന ഭയം പിണറായി സഖാവിനെ വേട്ടയാടുന്നതായും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. പലരുടെയും മരണങ്ങള്‍ക്ക് പിന്നില്‍ പിണറായിയുടെ കരങ്ങള്‍ പ്രവര്ത്തിച്ചിട്ടുളളതായി ആറുപേജുള്ള ലഘുലേഖ വെളിപ്പെടുത്തുന്നു. കണ്ണൂരിലെ 72 ലധികം വരുന്ന നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണമായ പാനുണ്ട ചന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകം ഉള്‍പ്പെടെ എല്ലാറ്റിനും കാരണക്കാരന്‍ പിണറായിയാണെന്ന് ലഘുലേഖ വ്യക്തമാക്കുന്നു. പതിനായിരങ്ങളുടെ കുടുംബങ്ങള്‍ പിണറായി സഖാവിന്റെ വിശ്വരൂപം തിരിച്ചറിഞ്ഞുതുടങ്ങിയതായും ഭയം കാരണം ചാക്ക് രാധാകൃഷ്ണന്മാരെയും ഫാരിസ് അബൂബക്കര്മാരെയും ചുറ്റും അണിനിരത്താന്‍ സഖാവ് നിര്‍ബന്ധിതനാകുന്നു. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരേക്കാള് സ്ഥാനാര്‍ത്ഥിയാകാന്‍ നല്ലത് പാര്‍ട്ടിക്കാരല്ലാത്ത ഏറാന്‍ മൂളികളും കാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആക്രോശിക്കുന്ന ചോക്ലേറ്റ് പിള്ളേരുമാണെന്ന് തീരുമാനിക്കുന്ന നിലയിലേക്ക് പാര്‍ട്ടിയിലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒരു കൊടും ക്രിമിനലിന്റെ ആക്രാന്തം അതിന്റെ പാരമ്യത്തിലെത്തിച്ചേര്ന്നിരിക്കുന്നു. പാര്‍ട്ടി രക്ഷപ്പെടണോ അതോ പിണറായി സഖാവിന്റെ ക്രിമിനല്‍ വാഴ്ച തുടരണോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവസാന അവസരമാണിതെന്നും ലഘുലേഖ പറയുന്നു. മെയ് ഒന്നാം തീയ്യതി പുറത്തിറങ്ങിയ ലഘുലേഖ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ലഘുലേഖക്ക് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ കഴിഞ്ഞദിവസം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: