കോട്ടയം: റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കാനുള്ള മുഖ്യ തടസ്സം കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍. 2011ലാണ് യുപിഎ സര്‍ക്കാര്‍ ഗാട്ട് കരാറില്‍ ഒപ്പുവച്ചത്. ആ ഗാട്ട് കരാര്‍ പ്രകാരം റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്ന കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുന്ന സമരങ്ങള്‍ വോട്ട് ബാങ്ക് ലക്ഷ്യംവച്ചെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കരാര്‍ വ്യവസ്ഥപ്രകാരം ഇറക്കുമതി ചുങ്കം നല്കിയാല് യാതൊരു ലൈസന്‍സും കൂടാതെ കമ്പനികള്‍ക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇത്തരത്തിലുള്ള ഇറക്കുമതിക്ക് തീരുവ കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭാരതസര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ റബ്ബര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുല്യമായുള്ള ഇറക്കുമതി (അഡ്വാന്‍സ് ഓതറൈസേഷന്‍) പ്രകാരം തീരുവ കൂടാതെയുള്ള ഇറക്കുമതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഇതുകൊണ്ട് വിലനിലവാരം ഉയര്‍ത്താനാവില്ല.
1995ല്‍ ലോകവ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) ഭാരതം അംഗമായ സമയത്ത് ലാറ്റക്സ് ഒഴികെയുള്ള എല്ലാ റബ്ബര്‍ ഉത്പന്നങ്ങള്‍ക്കും ബോണ്ട് റേറ്റ് നിശ്ചയിച്ചിരുന്നു. തായ്ലാന്ഡ് അടക്കമുള്ള രാജ്യങ്ങള്‍ റബ്ബറിന് അണ്ബോണ്ട് സംവിധാനവും (എത്രവേണമെങ്കിലും തീരുവ ഉയര്‍ത്താന്‍ കഴിയുന്ന വിഭാഗം) മലേഷ്യ അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ 40 ശതമാനമായി ഇറക്കുമതി ചുങ്കം പരിമിതപ്പെടുത്തിയപ്പോഴും ഭാരതം ഇത് 25 ശതമാനമായി നിശ്ചയിക്കുകയായിരുന്നു. അതായത് 25 ശതമാനത്തില്‍ കൂടുതല്‍ ഇറക്കുമതി ചുങ്കം ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടാവില്ല. കരാറില്‍ റബ്ബര്‍ വ്യാവസായിക ഉത്പന്നമായാണ് ഇന്ത്യ രേഖപ്പെടുത്തിയത്. കാര്‍ഷിക ഉത്പന്നങ്ങളുടെ പട്ടികയില്‍ റബ്ബറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ തീരുവ നൂറുശതമാനംവരെ ചുമത്താന്‍ കഴിയുമായിരുന്നു. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ റബ്ബര്‍വില കൂട്ടാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്റെ വിരുദ്ധനിലപാടുകളാണെന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സ് മാണിവിഭാഗം വരെ ചെയ്തുവരുന്നത്.
കര്‍ഷകര്‍ക്കുവേണ്ടി എന്ന വ്യാജേന സമരംനടത്തി മുതലക്കണ്ണീര് ഒഴുക്കുന്ന കേരള കോണ്‍ഗ്രസ്സ് ഉള്‍പ്പെട്ട യുഡിഎഫ് സര്‍ക്കാറിന്റെ കീഴില്‍ രൂപംകൊണ്ട ഗാട്ടുകരാറില്‍ റബ്ബര്‍ എങ്ങനെയാണ് വ്യാവസായിക ഉത്പന്നമായത്. ഇവിടെയാണ് ഇവരുടെ ഇരട്ടത്താപ്പ് വെളിച്ചത്തുവരുന്നത്. കേരളത്തിലെ കര്‍ഷക പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ്സുപോലും ഇന്ത്യയിലെ റബ്ബര്‍ മുതലാളിമാര്‍ക്കുവേണ്ടി കര്‍ഷകരെ ഒറ്റുകൊടുത്തുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. റബ്ബര്‍ കര്‍ഷകരില്‍ 87 ശതമാനം ആളുകളും 50സെന്റില്‍ മാത്രം കൃഷി ചെയ്യുന്നവരാണ്. റബ്ബര്കൃഷിയില്നിന്നുള്ള വരുമാനം ഭാരതത്തില്‍ കണക്കാക്കുന്നത് കാര്ഷികവരുമാനമായിട്ടാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ പട്ടികയില്‍ റബ്ബറിനെ ഉള്‍പ്പെടുത്താന്‍ ഇങ്ങനെ അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും റബ്ബര്‍ വ്യാവസായിക പട്ടികയില്‍ സ്ഥാനം പിടിച്ചു. വീണ്ടും പട്ടിക ഭേദഗതിചെയ്ത് റബ്ബറിനെ കാര്‍ഷിക വിഭാഗത്തില്‍ ആക്കണമെങ്കില്‍ അംഗരാജ്യങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. അതുമൂലം ഒരിക്കലും നടക്കാനാവാത്ത സംഭവമായി ഇതുമാറി.
ചുരുക്കത്തില്‍, ഗാട്ടുകരാര്‍ നടപ്പിലായ 2011 മുതല്‍ ഇറക്കുമതി നിരോധിക്കാന്‍ ഭാരതസര്‍ക്കാരിന് കഴിയില്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നതും ജീവജാലങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ മാത്രമേ അംഗരാജ്യങ്ങള്‍ക്ക് സാദ്ധ്യമാവൂ. റബ്ബര്‍ മേഖലയുടെ നിലനില്‍പ്പിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതാവണം. താത്ക്കാലിക സഹായങ്ങള്‍ മേഖലയുടെ തകര്‍ച്ചയ്ക്ക് പരഹാരമാവില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ റബ്ബര്നയ രൂപീകരണ സമിതി ഉണ്ടാക്കിയതും ഇതേ ലക്ഷ്യത്തോടെയാണ്. വിലയിലെ ഏറ്റക്കുറച്ചില്‍, വിളനഷ്ടം എന്നിവ പരിഹരിക്കാനായി ബൃഹത്തായ ഒരു ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. റബ്ബര്‍ ഗാട്ടുകരാറിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ഉത്പന്നമായതിനാല്‍ ഈ മേഖലയിലെ കര്‍ഷകര്‍ അന്താരാഷ്ട്രതലത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ടിവരും. ഇതിന് കര്‍ഷകരെ സജ്ജമാക്കുക എന്നതാണ് ഏക പോംവഴി. കൃഷിക്കുള്ള ചെലവ് കുറച്ച് ഉത്പാദനംകൂട്ടി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 35,000 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: