ആലപ്പുഴ: പിണറായി വിജയന് നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് മുന്നില്‍ നിയമസഭാ സീറ്റിന് വേണ്ടി വി. എസ്. അച്യുതാനന്ദന് മുട്ടുമടക്കിയെങ്കിലും അദ്ദേഹത്തിന്റെ ജന്മനാട്ടിലെ സിപിഎമ്മുകാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ജി. സുധാകരനെതിരെ നോട്ടീസ് പ്രചാരണം. അമ്പലപ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഎം ഔദ്യോഗിക പക്ഷത്തെ കരുത്തനുമായ സുധാകരന് വിഎസ് പക്ഷത്തിന്റെ നീക്കം വന്‍ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യാന്‍ എത്താതിരുന്ന അച്യുതാനനന്ദന് പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പ്രചാരണ സമ്മേളനത്തിനെത്തിയിരുന്നു. എന്നാല്‍ ഇതെന്നും സാധാരണ പ്രവര്‍ത്തകരെ സ്വാധീനിച്ചിട്ടില്ലെന്ന് സുധാകരനെതിരെയുള്ള നീക്കം വ്യക്തമാക്കുന്നു.
വിഎസിന് ജയ് വിളിക്കുന്നവര്‍ കളളുകുടിയന്മാരാണെന്ന് ആക്ഷേപിക്കുന്ന, വിഎസ് വിചാരിച്ചാല്‍ ഒരു ചുക്കും നടക്കില്ലെന്ന് ആക്ഷേപിച്ച ജി. സുധാകരന്റെ ധാര്‍ഷ്ട്യത്തിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് സേവ് സിപിഎം, സേവ് അമ്പലപ്പുഴ എന്ന പേരിലാണ് മണ്ഡലത്തില്‍ നോട്ടീസ് പ്രചരിപ്പിക്കുന്നത്. വി.എസ്. അച്യുതാനന്ദന്റെ ഫോട്ടോ ചേര്‍ത്ത് പുറത്തിറക്കിയിരിക്കുന്ന നോട്ടീസില്‍ ജി. സുധാകരനെ കടന്നാക്രമിച്ചിരിക്കുകയാണ്.
പാര്‍ട്ടി സമ്മേളനത്തില്‍ വിഎസിനെതിരെ സുധാകരന് തിരിയുന്നത് കണ്ടപ്പോള്‍ ബ്രൂട്ടസേ നീയും എന്നോര്‍ത്ത് മുക്കത്ത് വിരല്‍ വെച്ച് പോയി. മാറിയും ചരിഞ്ഞു കുനിഞ്ഞും അവസരവാദ രാഷ്ട്രീയം പയറ്റുന്ന സുധാകരന് ആലപ്പുഴയിലെ സിപിഎം പ്രസ്ഥാനത്തെ മലീമസമാക്കി. പാര്‍ട്ടിയും പാര്‍ട്ടി ചിഹ്നവുമുണ്ടെങ്കില് എന്തുമാകാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് തെറ്റി. ഇത്തവണ ഞങ്ങള്‍ അത് തിരുത്തുക തന്നെ ചെയ്യും. ഒരു ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും വഴങ്ങുന്നവരല്ല ഞങ്ങള്‍. കൊല്ലത്തുകാര്‍ താങ്കളുടെ സംഘടനാ പ്രവര്‍ത്തന മികവു കൊണ്ട് പടിയടച്ച് പിണ്ഡം വെച്ചപ്പോള്‍ ആലപ്പുഴയിലേയ്ക്ക് കെട്ടിയിറക്കിയ വിഎസ് ഓര്‍ത്തുകാണില്ല, ഒട്ടകത്തിനാണ് അഭയം നല്‍കിയതെന്ന്.
സുധാകരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് നിന്നു കൊടുക്കാത്ത എത്രയോ നേതാക്കള്‍ പാര്‍ട്ടിയില്‍ കടപുഴകി വീണു. കെ. ആര്. ഗൗരിയമ്മ, കെ. കെ. കുമാരന്, കെ. കെ. ചെല്ലപ്പന്, വി. കേശവന്, സി. എസ്. സൂജാത, സി. കെ. സദാശിവന് മുതല്‍ ചന്ദ്രബാബു വരെ എത്രയോ പേര്. അവസാനം തന്നെ വളര്‍ത്തി വലുതാക്കിയ വിഎസിനെ തകര്‍ക്കാനുള്ള ഉപജാപക സംഘത്തിലേക്കായിരുന്നല്ലോ നിങ്ങളുടെ യാത്ര, നോട്ടീസില്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വിഎസ് താങ്കള്‍ക്ക് മഹാനാണ്.
വോട്ടുവേണമെങ്കില്‍ വിഎസ് വേണം അല്ലേ. ഇല്ലാ, ഇത്തവണ മാപ്പില്ല, പാര്‍ട്ടിക്കുളളില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍…അമ്പലപ്പുഴയുടെ രക്ഷയ്ക്ക് സുധാകരന് എന്ന മാടമ്പിയെ തൂത്തെറിയണമെന്ന് പറഞ്ഞാണ് നോട്ടീസ് അവസാനിപ്പിക്കുന്നത്. മണ്ഡലത്തില്‍ ഇന്നലെ രാവിലെയാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പാര്‍ട്ടിയില്‍ താല്‍ക്കാലികമായി നടപ്പാക്കിയ ഒത്തുതീര്‍പ്പുകള്‍ എല്ലാം പാഴായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: