തിരുവനന്തപുരം: അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് ആര്‍എംപി നേതാവ് കെ.കെ. രമയ്ക്കെതിരായ ആക്രമണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
സിപിഎമ്മിന്റെ ഈ അസഹിഷ്ണുതാ മനോഭാവം കേരളത്തിന്റെ ഭാവിക്ക് ചേര്‍ന്നതല്ല. അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ വിധവകളായ സ്ത്രീകളെപ്പോലും വെറുതേ വിടാന്‍ സിപിഎം തയ്യാറല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
ടി.പി. ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊലപ്പെടുത്തിയിട്ടും സിപിഎമ്മിന്റെ രക്തദാഹം തീരാത്തത് സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ദളിതരെയും സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്ന പതിവ് ഇനിയെങ്കിലും അവസാനിപ്പിച്ച് ജനാധിപത്യ സംരക്ഷകരായി സിപിഎം മാറണം.
അക്രമരാഷ്ട്രീയത്തിലൂടെ ജനമനസ്സില്‍ ഇടംനേടാമെന്നത് വ്യാമോഹം മാത്രമാണെന്ന് സിപിഎം തിരിച്ചറിയണമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: