കോട്ടയം: കേരളം ആരു ഭരിക്കണമെന്ന ജനങ്ങളുടെ വിധിയെഴുത്ത് ഇന്ന് നടക്കും. മുന്നണികള്‍ മൂന്നും രണ്ട് മാസക്കാലങ്ങളായി ജനങ്ങള്‍ക്ക് മുമ്പില്‍ വച്ച നിരവധി പ്രശ്നങ്ങളുടെ വിധിയെഴുത്തുകൂടിയാകും ഇത്. അവസാന മണിക്കൂറുകളില്‍ ഉണ്ടായ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ എല്ലാ മുന്നണികളും പരിശ്രമിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഭരണകക്ഷി എന്നുള്ള നിലയില്‍ യുഡിഎഫിനേയും എല്‍ഡിഎഫിന്റെ പ്രതിപക്ഷ പങ്കാളിത്തവും തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കപ്പെടും. ഇത് കൂടാതെ മൂന്നാമതൊരു മുന്നണി കൂടി ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുണ്ട് എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
ഇടത് വലത് മുന്നണികള്‍ സംയുക്തമായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്‍ഡിഎയെ നേരിട്ടത്. ഇരു മുന്നണികളും തങ്ങളുടെ ആശങ്ക പ്രകടമാക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്. പ്രചാരണത്തിന്റെ എല്ലാ ദിവസങ്ങളിലും എന്‍ഡിഎക്ക് എതിരെ ആഞ്ഞടിച്ച മുന്നണികള്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പരസ്യ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ജില്ലയില്‍ എന്‍ഡിഎ യുടെ മുന്നേറ്റം ഇടത് വലത് മുന്നണികളുടെ ഉറക്കം കെടുത്തിഎന്നതിനുള്ള തെളിവായിരുന്നു ഈ പ്രസ്താവനകള്‍. അഴിമതികളും കുംഭകോണങ്ങളും ചര്‍ച്ചയില്‍ നിന്നും അകന്നു നിന്നു. ഇത് സൂചിപ്പിക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ബന്ധത്തെയാണെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നതാണ്.
പുതുതായി രൂപീകരിക്കപ്പെട്ട ബിഡിജെഎസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ജില്ലയില്‍ ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് ശക്തി പരീക്ഷണം നടത്തുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും എസ്എന്‍ഡിപിയുടെ സ്വാധീനം വളരെ വലുതാണ്. വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ത്രികോണ മത്സരവും പൂഞ്ഞാറില്‍ ചതുഷ്കോണ മത്സരവുമാണ് അരങ്ങേറുന്നത്. അവസാന മിനിറ്റുകളിലെ ചലനങ്ങള്‍ പോലും സ്ഥാനാര്‍ത്ഥികളുടെ ജയപരാജയത്തിന് കാരണമായേക്കും.ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും എന്‍ഡിഎക്ക് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലങ്ങളാണ്. പാലായില്‍ കെ.എം. മാണി വിരുദ്ധവികാരം അനുകൂലമാക്കാനുള്ള ശ്രമമാണ് അവസാന നിമിഷംവരെ എല്‍ഡിഎഫ് നടത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ എന്ഡിഎയ്ക്കുണ്ടായ വളര്‍ച്ച ഇരുമുന്നണികളേയും ഞെട്ടിച്ചു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എന്‍ഡിഎയുടെ ജോര്‍ജ് കുര്യനാണ് മത്സരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. കോട്ടയത്തും കടുത്തുരുത്തിയിലും എല്‍ഡിഎഫ് പ്രചാരണ രംഗത്ത് പോലും പിന്നോക്കം പോയ കാഴ്ചയാണ് കണ്ടത്.
ഇന്ന് പോളിംഗ് ആവസാനിക്കുന്നതോടെ ഫലമറിയാന്‍ നീണ്ട മൂന്ന് ദിവസത്തെ കാത്തിരിപ്പ് വേണ്ടിവരും. ഈ മൂന്നുദിവസങ്ങള്‍ കൂട്ടിക്കുറയ്ക്കലുകളുടെ ദിനങ്ങളാണ്. പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ എല്ലാംതന്നെ നാളെയോടെ ഫലത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്‍ എത്തിച്ചേരും. പല മണ്ഡലങ്ങളിലും ദേശീയ ജനാധിപത്യസഖ്യത്തിന്റെ പ്രവര്‍ത്തനം ശക്തമായത് കണക്കൂട്ടലുകള്ക്ക് തലവേദനയാകും. പരമ്പരാഗത ഈഴവ വോട്ടുകളുടെ ചോര്‍ന്നുപോകല്‍ ഏത് മുന്നണിക്കാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയതെന്നും കണ്ടെത്താന്‍ പ്രയാസമാണ്.
ജില്ലാ കേന്ദ്രമായ കോട്ടയത്താണ് എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക. 19ന് രാവിലെ 8ന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യറൗണ്ട് നില 8.15ന് അറിയാന്‍ കഴിയും. പോളിംഗിന് ഉപയോഗിച്ചിട്ടുള്ളത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനായതിനാല്‍ ഉച്ചയോടെ ഫലമെല്ലാം വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: