അഴിമതിയില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കണം. ആ മോചനം കൈവരുത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം. കോണ്‍ഗ്രസ്സിന്റെ അഴിമതിക്ക് കമ്മ്യൂണിസ്റ്റുകാര്‍ കുടപിടിക്കുന്ന രീതിയാണ് കാലങ്ങളായി നമ്മള് കണ്ടുവരുന്നത്.
അഴിമതി കോണ്‍ഗ്രസ്സിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് അഴിമതി നടത്താനാണ്. മുന്‍പ് ആരും അറിയാതെ നടത്തിയിരുന്നത് ഇന്ന് എല്ലാവരും അറിയുന്നു എന്നു മാത്രം. അഗസ്റ്റ ഹെലികോപ്ടര്‍ ഇടപാടില്‍ ഇറ്റലിയിലെ കോടതിയാണ് കമ്മീഷന് വാങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ്സ് സര്‍ക്കാരുമായി നടത്തിയ കമ്മീഷന് തട്ടിപ്പ് കേസ്സില്‍ വിദേശികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കമ്മീഷന് വാങ്ങിയ കോണ്ഗ്രസ്സുകാര് ശിക്ഷയില്‍നിന്ന് ഒളിച്ചോടാന്‍ രാജ്യസ്നേഹം പറഞ്ഞുനടക്കുന്നു.
ഏ.കെ. ആന്റണിക്ക് ഹെലികോപ്ടര്‍ ഇടപാടില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. മന്ത്രാലയത്തിന്റെ പൂര്‍ണ്ണചുമതല ആന്റണിക്കായിരുന്നു. അഴിമതി കൊടുകുത്തിവാണതിനാലാണ് 411ല്‍ നിന്നും 41 സീറ്റിലേക്ക് കോണ്‍ഗ്രസ്സ് ഒതുങ്ങിയത്.
കോണ്‍ഗ്രസ്സിന്റെ അഴിമതി ആകാശം മുട്ടിനില്‍ക്കുകയാണ്. അതിന്റെ ഒരു ശിഖരമാണ് കേരളത്തിലുള്ളത്. യുപിഎ സര്‍ക്കാരിന്റെ പിന്തുടര്‍ച്ചക്കാരെന്നോണം സംസ്ഥാനത്ത് ഒരു മന്ത്രി ഒഴികെ മറ്റെല്ലാ മന്ത്രിമാരും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്നു. സാധാരണക്കാര്‍ക്ക് ന്യായമായി ലഭിക്കേണ്ടതെല്ലാം തട്ടിത്തെറിപ്പിക്കുന്നു. പണമുള്ളവര്‍ കൈക്കൂലികൊടുത്ത് കാര്യങ്ങള്‍ നേടുന്നു. അട്ടപ്പാടിയിലും ഇതാണ് സംഭവിച്ചത്.
മുന്‍കാലങ്ങളില്‍ അട്ടപ്പാടിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരെ സഥലം മാറ്റുന്നത് ശിക്ഷാ നടപടിയെന്നോണമായിരുന്നു. ഇന്ന് ലക്ഷക്കണക്കിനു രൂപ കൈക്കൂലികൊടുത്താണ് അട്ടപ്പാടിയിലേക്ക് ജീവനക്കാര്‍ സ്ഥലംമാറ്റം വാങ്ങുന്നത്. കോടിക്കണക്കിനു രൂപയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നത്. എന്നാല്‍ ഈ തുകയൊന്നും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. പോഷകാഹാരക്കുറവുമൂലം ശിശുമരണങ്ങള്‍ നടക്കുന്നു. സ്വന്തമായി വീടുകളില്ല. കൃഷിഭൂമികളെല്ലാം ഭൂമാഫിയകള്‍ തട്ടിയെടുത്തു. സത്യം വിളിച്ചുപറഞ്ഞവരെയാണ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. സോമാലിയയില്‍ ദാരിദ്ര്യമാണ്. അവിടെ സ്ഥായിയായ സര്‍ക്കാരില്ല. വിഭവശേഷിയില്ല. ഇവിടെ എല്ലാം ഉണ്ട്. അത് കിട്ടേണ്ടവര്‍ക്ക് കിട്ടുന്നില്ല എന്നുമാത്രം. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചത്.
സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല ഉള്‍പ്പെടെ എല്ലാം തകര്‍ന്നു. ഒരുകാലത്ത് കേരളത്തിലെ വിദ്യാഭ്യാസം വളരെ മെച്ചപ്പെട്ടതായിരുന്നു. വിദ്യാഭ്യാസ സംസ്ഥാനം എന്ന് അറിയപ്പെടുന്ന കേരളം ഇന്ന് ഏറെ പിന്നിലാണ്. എല്ലാ മേഖലകളും ഇതു പോലെ തകര്‍ന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം ഏറെ പിന്നില്‍പ്പോയി. ഇതിനെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷം മൗനം പാലിക്കുന്നു. സത്യം പറയുന്നവരെ ഒരുമിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നു; കള്ളന്മാര് ഒത്തുചേര്‍ന്ന് പോലീസിനെ ആക്രമിക്കുന്നതു പോലെ.
ഈ തെരഞ്ഞെടുപ്പിന്റെ കാതലും ഇതാണ്. അഴിമതിക്കാര്‍ ഒരുമിച്ച് നില്ക്കുന്നു. കേന്ദ്രത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ മോദി സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതുപോലെ സംസ്ഥാനത്തെ വോട്ടര്‍മാരും വിധിയെഴുതണം; എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: