തിരുവനന്തപുരം: പാര്‍ലമെന്ററി ഉപജാപങ്ങളിലൂടെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം തയ്യാറല്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് സിപിഎമ്മും എല്‍ഡിഎഫും തീരുമാനിച്ചത്. അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല.
എന്നാല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസ്ഥാന സമ്മേളനത്തിനു ശേഷം വ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഈ പ്രക്ഷോഭങ്ങളിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാഭാവികമായ അന്ത്യമുണ്ടാകും. യുഡിഎഫിലെ ഏതെങ്കിലും ഘടകക്ഷികളെ അടര്‍ത്തി ഉപജാപം നടത്താനില്ലെന്നും പിണറായി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സെക്രട്ടറി സ്ഥാനത്ത് താന്‍ തുടരണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി. പാര്‍ട്ടിയിലെ വിഭാഗീയത ഒട്ടുമുക്കാലും ഇല്ലാതാക്കാന്‍ സാധിച്ചു. പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഇപ്പോള്‍ ഉള്ളൂ. അപൂര്‍വം ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് പരിഹരിക്കാന്‍ അതത് ജില്ലാ കമ്മിറ്റികള്‍ക്ക് കഴിയും. ഇപ്പോള്‍ പാര്‍ട്ടി വിഭാഗീയത എന്ന പ്രശ്നം നേരിടുന്നില്ല. പാര്‍ട്ടിയിലും അണികളിലും തികഞ്ഞ സംതൃപ്തിയോടെയാണ് സംസ്ഥാന സമ്മേളനം നടക്കാന്‍ പോകുന്നത്. ഈ സംസ്ഥാന സമ്മേളനത്തോടെ വിഭാഗീയത പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും പിണറായി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: