വിളപ്പില്‍: പുതിയൊരു ചരിത്രം കുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കാട്ടാക്കട. കൃഷ്ണദാസിന് ജയഭേരി മുഴക്കി ജനവും, ജയമുറപ്പിച്ച് ബിജെപിയും കാട്ടാക്കടയെ ജില്ലയിലെ ശ്രദ്ധേയ മണ്ഡലമാക്കുന്നു. വിധിയെഴുത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കാട്ടാക്കടയില്‍ ഇക്കുറി മാറ്റത്തിന്റെ കാറ്റുവീശുമെന്ന് രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നു.
ബിജെപി, യുഡിഎഫ്, എല്‍ഡിഎഫ് ത്രികോണ മത്സരം പ്രവചിച്ചിരുന്ന മണ്ഡലമായിരുന്നു കാട്ടാക്കട. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ മേല്‍കൈ സമ്പാദിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാന്‍ അ
വര്‍ക്കായില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനപക്ഷത്ത് വികസന സന്ദേശമെത്തിച്ച് ബിജെപി കാട്ടാക്കടയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. എതിരാളികള്‍ പോലും അസൂയപ്പെടുന്ന പ്രവര്‍ത്തനശൈലി. അതായിരുന്നു ബിജെപിയെ മണ്ഡലത്തില്‍ ഒന്നാമതെത്തിച്ചത്. ബിജെപിയുടെ തലയെടുപ്പുള്ള ദേശീയ നേതാവ് പി.കെ. കൃഷ്ണദാസിന് മണ്ഡലത്തിലുള്ള സ്വീകാര്യതയും ഗുണകരമായി പ്രയോജനപ്പെടുത്താന്‍ അവര്‍ക്കായി. മറുഭാഗത്ത് അഴിമതി ആരോപണങ്ങളും അന്ധമായ സാമുദായിക സ്നേഹവും കാരണം ജനം തിരസ്ക്കരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ശക്തനും, അക്രമ രാഷ്ട്രീയത്തിന്റെ വക്താവായ എല്‍ഡിഎഫിലെ ഐ.ബി. സതീഷുമാണ് മത്സരിക്കുന്നത്. കാട്ടാക്കടയില്‍ ജയമുറപ്പിക്കാന്‍ തന്ത്രങ്ങള്‍ പലതും പയറ്റിയെങ്കിലും അവയെല്ലാം പാളിപ്പോയ നിരാശയിലാണ് ഇരുവരും. സ്വന്തം സമുദായത്തിന്റെ വോട്ടുകൊണ്ടാണ് താന്‍ വിജയിച്ചതെന്ന് മന്ത്രിസ്ഥാനത്തിനായി ശക്തന് രണ്ടു വര്‍ഷം മുന്‍പ് പരസ്യമായി പറഞ്ഞത് കാട്ടാക്കടക്കാര്‍ മറന്നിട്ടില്ല. കാട്ടാക്കടയിലെ ഭൂരിപക്ഷ സമുദായക്കാരുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയ ശക്തന്റെ വര്‍ത്തമാനത്തിനുള്ള മറുപടിയാകും ഇന്നത്തെ വിധിയെഴുത്തെന്ന് അവര്‍ പറയുന്നു.
കാട്ടാല്‍ ഭദ്രകാളി ദേവീ ക്ഷേത്രം തച്ചുതകര്ക്കാന് ശ്രമിച്ച സിപിഎമ്മുകാരോട് മണ്ഡലത്തിലെ ഹൈന്ദവ വിഭാഗങ്ങള്‍ക്കുള്ളത് തീര്‍ത്താല്‍ തീരാത്ത പകയാണ്. കാട്ടാക്കട സിഎസ്ഐ പള്ളിയിലേക്ക് അതിക്രമിച്ച് കയറി വികാരികളെ ക്രൂരമായി മര്‍ദിച്ച സിപിഎം, ഡിവൈഎഫ്ഐ പേക്കൂത്ത് മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളുടെ മനസിലെ മായാത്ത ഓര്‍മ്മയായി ഇന്നും ശേഷിക്കുന്നുണ്ട്. അതിനുപുറമെയാണ് കലാശക്കൊട്ടിനിടെ മണ്ഡലത്തിലുടനീളം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കാട്ടികൂട്ടിയ അക്രമങ്ങള്‍. ഇതെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നാടിന്റെ വികസനം കൊതിക്കുന്ന ജനത പി.കെ. കൃഷ്ണദാസിന് അനുകൂലമായി ചിന്തിച്ചതോടെ ഇടതു വലതുമുന്നണികള്‍ മത്സരക്കളത്തില്‍ നിന്ന് അകന്ന കാഴ്ചയാണ് കാണാനാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: