തിരുവനന്തപുരം: ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ച് ഏറെ പ്രസംഗിക്കുകയാണ് സിപിഎം. അഭിപ്രായം പറയുന്നവരെ നോട്ടമിട്ട് വകവരുത്തുന്ന കക്ഷി എന്ന വിശേഷണവും അവര്‍ക്ക് അവകാശപ്പെട്ടതുമാണ്. അതിന്റെ ദൃഷ്ടാന്തമാവുകയാണ് നാളെ തുടങ്ങുന്ന സംസ്ഥാന സമ്മേളനം. ഭിന്നാഭിപ്രായക്കാരെ മുഴുവന്‍ കുഴിച്ചു മൂടി എന്ന അവകാശവാദത്തോടെയാണ് സമ്മേളനത്തിന് തുടക്കമിടുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെ അക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പൊതിഞ്ഞ് പറയുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം വിഭാഗീയത അവസാനിപ്പിക്കുന്നതില്‍ നല്ല വിജയം നേടാനായി എന്നാണ് പിണറായി അവകാശപ്പെട്ടത്. അതിനര്‍ഥം വി.എസ്.അച്യുതാനന്ദന്റെ അവസാനത്തെ ചിറകു വരെ അരിയാന്‍ കഴിഞ്ഞു എന്നു തന്നെയാണ്.
തിരുവനന്തപുരം സമ്മേളനം തീരുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. “സിപിഎമ്മിന്റെ തലയും തലവേദനയുമായ വി.എസ്.അച്യുതാനന്ദന് ഒറ്റപ്പെട്ടു” എന്നതാകുമത്. ഒരു കാലത്ത് പാര്‍ട്ടിയില്‍ വെട്ടിനിരത്തിലിന്റെ ആശാനായിരുന്ന വി.എസ് അളന്നതിനെ കൊണ്ടു തന്നെ വി.എസും അളക്കപ്പെടുമെന്ന് തീര്‍ച്ചയായി. അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ അംഗസംഖ്യ സംസ്ഥാന സമ്മേളനത്തില്‍ പരിമിതമാണ്. കമ്മറ്റിയിലേക്കെത്തുന്നവരാകട്ടെ വളരെ കുറവുമായിരിക്കും. നേരിയ ശബ്ദം പോലും പുറത്തു വരാതിരിക്കാനുള്ള സകല അടവുനയങ്ങളും ഇതിനകം പ്രയോഗിച്ചു കഴിഞ്ഞു എന്നു വ്യക്തം.
മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് മുറുകുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടപ്പെടുത്താനുള്ള തന്ത്രമാണ് നേതൃത്വം പ്രയോഗിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെ മറിച്ചിടില്ലെന്ന ഉറപ്പിന്മേല് വി.എസിനെ പൂട്ടാന്‍ ഉമ്മന്‍ചാണ്ടിയും ഉറച്ചിരിക്കുകയാണ്. കേസ് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥനെ പോലും നിശ്ചയിച്ചത് സിപിഎം-ഉമ്മന്‍ചാണ്ടി ഉഭയകക്ഷി ധാരണ പ്രകാരമാണെന്ന രഹസ്യം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. നാളെ തുടങ്ങുന്ന സമ്മേളനത്തിന്റെ കൊടി ഉയരുന്നതിന്നാണ്. സമ്മേളനം നാളെ രാവിലെ 10ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുക. പൊതു സമ്മേളന നഗരിയില്‍ ഇന്ന് പതാക ഉയരും.
എ കെ ജി ഹാളില്‍ (ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നഗര്‍) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രകാശ് കാരാട്ടിനു പുറമെ എസ്.രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ.വരദരാജന്, വൃന്ദ കാരാട്ട് എന്നിവരും കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങളായ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവരും പങ്കെടുക്കും.
സമ്മേളന നഗരിയിലേക്കുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്നു വൈകിട്ട് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ സംഗമിക്കും. തിരുവനന്തപുരം ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ നിന്നുള്ള ദീപശിഖ ജാഥകളും വൈകിട്ട് സ്റ്റേഡിയത്തിലെത്തും.
കയ്യൂരില്‍ നിന്നാരംഭിച്ച പതാക ജാഥ വൈകിട്ട് നാലരയ്ക്ക് കേശവദാസപുരത്തെത്തും. അത്ലറ്റുകള് റിലെയായി കൊണ്ടുവരുന്ന പതാകയെ വളണ്ടിയര്‍മാര്‍ അനുഗമിക്കും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: