ഗുവഹാത്തി: ഭാരതത്തിലെത്തിയ 42000ഓളം ബംഗ്ലാദേശി പൗരന്മാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശക വിസ ഉള്‍പ്പടെയുള്ള ഔദ്യോഗിക രേഖകളുമായി ഭാരതത്തില്‍ എത്തിയവരെയാണ് കാണാതായത്. 2015ല്‍ വിസ കാലാവധി കഴിഞ്ഞിട്ടും ഭാരതത്തില്‍ തങ്ങുന്നവരെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
അതിനിടെ വിസ കാലാവധി കഴിഞ്ഞിട്ടും ഭാരതത്തില്‍ തങ്ങിയ 19,995 പേരെ തിരിച്ച് ബംഗ്ലാദേശിലേക്ക് മടക്കിയയച്ചു. 2011ലാണ് ഏറ്റവും കൂടുതല്‍ ബംഗ്ലാദേശികളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24,364 പേര്. ഇതേ വര്‍ഷം തന്നെ 6,761 പേരേയും കാണാതായിട്ടുണ്ട്. 2015ല്‍ വീണ്ടും 116 പേരെ കാണാതാവുകയും 474 പേരെ ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ നാടുകടത്തുകയും ചെയ്തിരുന്നു.
നിയമവിരുദ്ധമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ രണ്ടു വിധത്തിലാണുള്ളത്. ഒന്ന്, സന്ദര്‍ശന വിസയിലെത്തി സമയപരിധി കഴിഞ്ഞിട്ടും ഇവിടെ തങ്ങുന്നവര്‍. ഔദ്യോഗിക രേഖകളൊന്നുമില്ലാതെ സന്ദര്‍ശനം നടത്തുന്നവരാണ് രണ്ടാമത്തെ വിഭാഗം. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നും കൃത്യമായ രേഖകളോടെ ഭാരതത്തിലെത്തിയ 43,000 പേരെയാണ് കാണാതായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ കൃത്യമായ രേഖകളില്ലാതെ ഭാരതത്തിലേക്ക് കടക്കാന്‍ ബംഗ്ലാദേശികള്‍ ശ്രമം നടത്തി വരുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിര്‍ത്തി വഴിയാണ് ഇവര്‍ ഭാരതത്തിലെത്തുന്നത്. ഇതിനെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കി നിരീക്ഷണം നടത്തിവരികയാണെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: