കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് കണ്ണൂരില്‍. ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍ കണ്ണൂരിലാണെന്നതാണ് ഇത്രയും വലിയ സുരക്ഷാവലയം ഒരുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 23 കമ്പനി കേന്ദ്രസേനയെയയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ കള്ളവോട്ട് തടായാനായി പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷര്‍ ബൂത്തുകളിലുണ്ടാകും. ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ വെബ് ക്യാമറ വഴി കളക്ടറേറ്റിലെ കണ്ട്രോള് റൂം നിരീക്ഷിക്കും. ഇത്രയും വലിയ പട്ടാളക്കാവല്‍ കണ്ണൂരിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തുകമ്പനിയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാലു കമ്പനിയുമാണ് എത്തിയിരുന്നത്.സംസ്ഥാനത്ത് 120 കമ്പനി കേന്ദ്രസേനയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. കേന്ദ്രസേന കൂടാതെ കൂടുതല്‍ പോലീസ് സുരക്ഷയും കണ്ണൂരില്‍ തന്നെയാണ്. 52,000 പോലീസുകാരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് കേസില്‍ കോടതി ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ ജില്ലയെന്ന നിലയില്‍ കൂടിയാണ് കണ്ണൂരില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. പോളിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥന്, ബിഎല്‍ഒമാര്‍ എന്നിവരുടെ സുരക്ഷയുള്‍പ്പെടെയുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന ഫോട്ടോയുള്ള സ്ലിപ് വിതരണം ബിഎല്‍ഒമാര്‍ പൂര്‍ത്തീകരിച്ച ശേഷം ബാക്കിയുള്ളവ താലൂക്ക് ഓഫിസുകളില്‍ തിരിച്ചേല്പിക്കാന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് രാജ്യത്തെ തന്നെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യത്തേതാണ്. ബിഎല്‍ഒമാരുടെ കൈയില്‍ ബാക്കിയുണ്ടായിരുന്ന സ്ളിപ് ഉപയോഗിച്ച് കള്ളവോട്ട് നടന്നതായി കഴിഞ്ഞ തവണ വെളിപ്പെട്ടതോടെയാണിത്.
മുഴുവന്‍ ബൂത്തുകളുടെയും 200 മീറ്റര്‍ ചുറ്റളവ് 144 വകുപ്പനുസരിച്ചുള്ള നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. 192 ബൂത്തുകള്‍ മുഴുവന്‍സമയ വിഡിയോ കവറേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കള്ളവോട്ടിന്റെ രീതിയില്‍ എല്ലാ തെരഞ്ഞെടുപ്പിലും വ്യാപകമാക്കുന്ന ഓപ്പണ്‍ വോട്ടിന് ഇത്തവണ കണ്ണൂരിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളില്ലാത്ത പ്രായമേറിയ സ്ത്രീവോട്ടര്‍മാരെ പോലും സിപിഎം ശക്തികേന്ദ്രങ്ങളില്‍ കൂടുതലായും ഓപണ്വോട്ടിങിന് വിധേയമാക്കുന്നതാണ് കണ്ണൂരിലെ പതിവ്. ക്യൂവില്‍ നില്‍ക്കേണ്ടെന്നും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാമെന്ന് പ്രലോഭിപ്പിച്ചുമാണ് പലയിടങ്ങളിലും ഓപണ്വോട്ടിന് പലരെയും സിപിഎം സംഘം പ്രേരിപ്പിക്കാറ്. ഓപ്പണ്‍വോട്ട് ചെയ്യുന്നവര്‍ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് അപേക്ഷസമര്പ്പിക്കണമെന്നും സഹായിയെ നേരത്തേ തീരുമാനിക്കണമെന്നും അധികൃതര്‍ ഇക്കുറി നിര്‍ദേശിച്ചിരുന്നു. കാഴ്ചയില്ലാത്ത വോട്ടര്‍മാരായി ജില്ലയില്‍ 6,034 പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഇതിനകം അനുവദിച്ച സാക്ഷ്യപത്രം എടുത്തു വോട്ടറെയും കൂട്ടി വോട്ടുചെയ്യാനാണ് നിര്‍ദ്ദേശം.
ബ്രെയിലി ലിപിയില്‍ തയാറാക്കിയ വോട്ടിങ് മെഷീന് ഉപയോഗിച്ച് അന്ധരായവര്‍ക്ക് സ്വന്തമായും വോട്ടുചെയ്യാം. അവശതയനുഭവിക്കുന്ന വോട്ടര്‍മാരെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്കു നേരിട്ടുബോധ്യപ്പെട്ടാല് ഓപ്പണ്‍വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഒപ്പണ്വോട്ട് ചെയ്യുന്നവരുടെയും വോട്ടറുടെയും ഫോട്ടോ നിരീക്ഷകര്‍ പിറ്റേന്നു പരിശോധിക്കും. തെരഞ്ഞെടുപ്പിനോടനബന്ധിച്ച് ജില്ലയിലെങ്ങും വ്യാപകമായ രീതിയില്‍ ബൂത്തുപിടുത്തവും കളളവോട്ടും അക്രമവും നടത്താന്‍ സിപിഎം തയ്യാറെടുപ്പുകള്‍ നടത്തിയതായി സൂചനയുണ്ട്. അതു കൊണ്ടുതന്നെ പോലീസ് കനത്ത ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: