ന്യൂദല്‍ഹി: ഭാരതത്തിന്റെ പാരമ്പര്യമായ അറിവുകളുടേയും മൂല്യങ്ങളുടേയും ശാസ്ത്രീയത ലോകത്തിന് കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉജ്ജയിനില്‍ നടക്കുന്ന മഹാകുംഭമേളയായ സിംഹസ്ഥയുടെ 51 ഇന പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള വിഷയങ്ങളും മനുഷ്യജീവിതത്തിന്റെ മൂല്യങ്ങളുയര്‍ത്തുന്ന തത്വങ്ങളും കുംഭമേളയില്‍ പ്രഖ്യാപിച്ചു.
എല്ലാവര്‍ഷവും ഒരാഴ്ചയെങ്കിലും പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനും പരിസ്ഥിതി വിഷയങ്ങള്‍ക്കും വേണ്ടി പതിമൂന്ന് അഖാരകളും പ്രവര്‍ത്തിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. മോക്ഷത്തെപ്പറ്റി നമുക്ക് സംസാരിക്കാം, എന്നാല്‍ ഇത്തരം വിഷയങ്ങള്‍ക്കും ഇടമുണ്ടാകണം. നിരീശ്വരവാദികളും മതവിശ്വാസമില്ലാത്തവരും ഈ വിഷയങ്ങള്‍ ഏറ്റെടുക്കണം, മോദി അഭ്യര്‍ത്ഥിച്ചു.
ആളുകള്‍ നാം അസംഘടിതരാണെന്ന് പറയുന്നു. എന്നാല്‍ ആരുടേയും ആഹ്വാനവും ക്ഷണവുമില്ലാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് കുഭമേളയ്ക്കായി ഒത്തുകൂടുന്നത്. ഇത്തരം ആഘോഷങ്ങളുടെ വിപണി സാധ്യത നാം കണ്ടെത്തുന്നില്ല. എല്ലാവരും നാഗസന്യാസിമാരെ മാത്രമാണ് കേന്ദ്രീകരിക്കുന്നത്, മോദി കുറ്റപ്പെടുത്തി.
ഭാരതം മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന നാടാണ്. ഒരുകാലത്ത് സമുദ്രയാത്രയ്ക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ ഇന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ലോകത്തിന് മുഴുവന്‍ ഐക്യവും ശാന്തിയും കൊണ്ടുവരാന്‍ ഭാരതത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിംഹസ്ത കുംഭമേളയുടെ ആഹ്വാനമായ 51 പ്രഖ്യാപനങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് അറിയിച്ചു. കുംഭമേളയുടെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനം മധ്യപ്രദേശായിരിക്കും.
വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന്റെയും നദീസംരക്ഷണത്തിന്റെയും ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിനായി നര്‍മ്മദ നദിയുടെ ഉദ്ഭവ കേന്ദരമായ അമരകാന്തകില് നിന്നും താന്‍ പദയാത്ര ആരംഭിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കുംഭമേളയില്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: