ബാലകൃഷ്ണന് വെണ്ണക്കോട്
തിരുവമ്പാടിയിലെ തെരഞ്ഞെടുപ്പ് ചിത്രം ഇത്തവണ മാറിമറിയുകയാണ്. ബിജെപി യോടൊപ്പം ബിഡിജെഎസും അണി ചേര്‍ന്നതോടെ മലയോര മേഖല ഇന്ന് പുതിയ രാഷ്ട്രീയ ചരിത്രം രചിക്കും. രാഷ്ട്രീയ തരംഗമൂണ്ടാവുകയാണ്.
മനംമടുത്ത കര്‍ഷക ജനതയുടെ അസംതൃപ്തിയും പ്രതിഷേധവും നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസനോന്മുഖ ജനക്ഷേമ പദ്ധതികളും ഇവിടെ ഇരു മുന്നണികള്‍ക്കും തിരിച്ചടിയാകും.
പരസ്പരം കൊമ്പുകോര്‍ത്ത് ബിജെപിയെ എഴുതിത്തള്ളിയ മുന്നണികള്‍ക്ക് എന്‍ഡിഎ മണ്ഡലത്തില്‍ വലിയ ആശങ്കയും അങ്കലാപ്പുമാണ് സൃഷ്ടിച്ചിട്ടുള്ളത്.
എന്‍ഡിഎ യെ ലക്ഷ്യം വെച്ചുള്ള അവരുടെ വിമര്‍ശന ശരങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. നാലരപതിറ്റാണ്ട് കാലമായി മാറിമാറി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഇരു മുന്നണികളെയും മലയോര ജനത വിചാരണ ചെയ്യുമ്പോള്‍ മാറ്റത്തിന്റെ കാറ്റ് തിരുവമ്പാടിയിലും വീശിത്തുടങ്ങി എന്ന് ജനങ്ങള്‍ പരക്കെ സമ്മതിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അതിന്റെ വോട്ട് ശതമാനം ഗണ്യമായി ഉയര്‍ത്തുകയും ഭൂരിപക്ഷം ബൂത്തുകളിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും ചെയ്ത മണ്ഡലത്തില്‍ എസ്എന്‍ഡിപി യൂണിയനും വന്‍ ശക്തിയാണ്. യൂണിയന് പൂര്‍ണ്ണ പിന്തുണ നല്കുന്ന ഗിരി പാമ്പനാല്‍ കൂടുതല്‍ പ്രതീക്ഷയര്പ്പിക്കൂന്നതും ഈ വോട്ടുകളിലാണ്.
റബര്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, വികസന മുരടിപ്പ് എന്നിവ തിരുവമ്പാടിയിലെ കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്.
യുഡിഎഫ് വാഗ്ദാനം ചെയ്ത മലയോര കാര്‍ഷിക വികസന പാക്കേജും ഇടത് മുന്നണിയുടെ ടൂറിസം കോറിഡോറും എല്ലാം കടലാസില്‍ മാത്രമാണ്. തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ഡിപ്പോയും ഐടിഐയും വയനാട് ചുരം ബദല്‍ റോഡും സ്പോര്‍ട്സ് അക്കാദമിയുമെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ചര്‍ച്ചാവിഷയമാവുന്നു.
പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍ എന്നീ ആറ് ഗ്രാമപഞ്ചായത്തുകളും മുക്കം മുനിസിപ്പാലറ്റിയുമടങ്ങുന്ന നിയോജകമണ്ഡലം മുമ്പ് വയനാടിന്റെ ഭാഗമായിരുന്നു. 1977 മുതല്‍ യുഡിഎഫും എല്‍ഡിഎഫുമാണ് തിരുവമ്പാടിയെ പ്രതിനിധീകരിക്കുന്നത്.
മണ്ഡലത്തില്‍ നിന്നും ആദ്യം തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ സിറിയക് ജോണായിരുന്നു. മൂന്ന് തവണ സിറിയക് ജോണ്‍ ഈ മണ്ഡലത്തില്‍ വിജയിച്ചു. 1987 ല്‍ കത്തോലിക്കാ സഭക്ക് കൂടുതല്‍ അഭിമതനായ പി.പി. ജോര്‍ജിന്റെ രംഗപ്രവേശം സിറിയക് ജോണിന് അവസരം നഷ്ടമാക്കി. പിന്നീട് എ.വി. അബ്ദുറഹിമാന് ഹാജിയും മോയിന്‍കുട്ടിയും മത്തായി ചാക്കോയും ജോര്‍ജ് എം തോമസും മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1977 മുതല്‍ പരിശോധിച്ചാല്‍ മുന്നണികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണിവിടെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുള്ളത്. ബിജെപി മാത്രമാണ് ഇതിനൊരപവാദമായിട്ടുള്ളത്. 2011 ല്‍ ജോസ് കാപ്പാട്ട്മലയെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി തങ്ങള്‍ക്ക് ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലെന്ന് തെളിയിച്ചു.
യുഡിഎഫായാലും എല്‍ഡിഎഫായാലും സംഘടിത മതശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു. വിജയിച്ചുവരുന്ന എംഎല്‍എ മാര്‍ ഇവരുടെ ഇംഗിതത്തിനൊത്താണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. മലയോര മേഖല മുഴുവന്‍ ഇന്ന് ഈ സംഘടിത വിഭാഗത്തിന്റെ കാല്‍ചുവട്ടിലാണ്. പരമ്പരാഗത ദളിത്-ആദിവാസി വിഭാഗങ്ങളുടെ സ്ഥിതി ഇവിടെ കൂടുതല്‍ ദയനീയമാണ്. പല ആദിവാസി കോളനികളിലും വെള്ളം, വെളിച്ചം, റോഡ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ എത്തി നോക്കിയിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ കൂരകളില്‍ രോഗവും പട്ടിണിയും ദാരിദ്ര്യവുമായി ജീവിതം തള്ളിനീക്കുന്ന ഇവര്‍ ഇന്ന് തിരുവമ്പാടിയുടെ ദയനീയമായ മറ്റൊരു മുഖമാണ്. സംഘടിത മത വിഭാഗങ്ങളുടെയും അധികാര ശക്തികളുടെയും ഒത്താശയോടെ ഭൂമാഫിയകളും ക്വാറി മാഫിയകളും കൈയടക്കിയ പശ്ചിമഘട്ട മേഖലകള്‍ ഈ മണ്ഡലത്തിലെ പ്രദേശ ഭാഗമാണ്.
കര്‍ഷകരില്‍ ഭീതിയും ആശങ്കയും വളര്‍ത്തി മലയോരത്തെ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തില്‍ നില നിര്‍ത്താനുള്ള കിടമത്സരമായിരുന്നു അവിടെ അരങ്ങേറിയ സമരങ്ങളും സംഘര്‍ഷങ്ങളും അക്രമ സംഭവങ്ങളുമെല്ലാം.
ഇടതും വലതും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ സ്വീകരിച്ചത്. ക്രൈസ്തവ മത മേധാവികളുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താല്‍ സമരം കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഈ പ്രദേശത്തെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് മുന്നണികള്‍ ഇപ്പോഴും നടത്തുന്നത്.
എന്നാല്‍, ഇവരുടെ തനിനിറം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരു മുന്നണികള്‍ക്കെതിരെയും അമര്‍ഷവും പ്രതിഷേധവും കര്‍ഷകരില്‍ പുകഞ്ഞു നില്‍ക്കുകയാണ്. ഓരോ തവണയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണികള്‍ തങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും ഇവര്‍ക്ക് തങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ പരിതപിക്കുന്നു.
2012 ലെ പുല്ലൂരാംപാറ മലയിടിച്ചിലില്‍ ദുരന്തവും ദുരന്തത്തില്‍ പ്പെട്ടവരോടുള്ള യുഡിഎഫ് സര്‍ക്കാര്‍ അവഗണയും 2013 ലെ കോടഞ്ചേരി ചെമ്പ്കടവ് ചുഴലിക്കാറ്റില്‍ കൃഷിയും വീടും നശിച്ച് ജീവിതം വഴിമുട്ടിയവര്‍ക്ക് നഷ്ടപരിഹാരമായി ഒരു ചില്ലിക്കാശ് പോലും നല്‍കാത്തതും മലയോര കാര്‍ഷിക വികസന പാക്കേജ് യാഥാര്‍ത്ഥ്യമാകാത്തതും കേര കര്‍ഷകരോടുള്ള ഇടത് വലത് മുന്നണികളുടെ ചിറ്റമ്മ നയവുമെല്ലാം കര്‍ഷക രോഷത്തെ ഊതിപ്പെരുപ്പിക്കുകയാണ്.
ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ തിരുവമ്പാടിയിലെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ഒരു ത്രികോണ മത്സര ചൂടിലേക്ക് മണ്ഡലത്തെ എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് അതിന് അന്തിമ വിധിയെഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: