സംയുഗേ ച സതി തത്ര ഭൂപയോ
രാഹവായ സമുപാത്തശസ്ത്രയോ:
ക്രോധലോഭവശയോ: സമം തത:
സംബഭൂവ തുമുലസ്തു വിമര്‍ദ്ദ:
വ്യാസന് തുടര്‍ന്നു: ആസന്നയുദ്ധത്തിനായി രണ്ട്രാജാക്കന്മാരും ആയുധപാണികളായി തയ്യാറെടുത്ത്നിന്നു. കയ്യില്‍ കുലച്ച വില്ലുകളും മറ്റു യുദ്ധസന്നാഹങ്ങളുമായി യുധാജിത്തും ഇന്ദ്രസമം തേജസ്വിയായ വീരസേനനും യുദ്ധമാരംഭിച്ചു. ഇരു കൂട്ടരും അസ്ത്രങ്ങള്‍ തുരുതുരാ വര്‍ഷിച്ചു തുടങ്ങി. മേഘം പര്വ്വതത്തിന് മുകളില്‍ പേമാരി ചൊരിയുന്നതുപോലെയായിരുന്നു ശരവര്‍ഷം. ആനകള്‍ കുതിരകള്‍ രഥങ്ങള്‍ തുടങ്ങിയവയും യുദ്ധത്തില്‍ പങ്കെടുത്തു.
ദേവന്മാരും മുനിവൃന്ദവും ഈ യുദ്ധം കാണാന്‍ വന്നു. യുദ്ധത്തില്‍ മരിച്ചവരുടെ രക്തപങ്കിലമായ ദേഹം തിന്നാന്‍ കാക്കകളും കഴുകന്മാരും പറന്നിറങ്ങി. പാപികള്‍ക്ക് നരകത്തില്‍ കാണാനിടയാവുന്ന വൈതരണിക്ക് തുല്യമായ ചോരപ്പുഴതന്നെ ആ യുദ്ധഭൂമിയില്‍ ഒഴുകി. യമുനാ നദിയില്‍ കളിക്കുന്ന ബാലന്മാര് വലിച്ചെറിയുന്ന ചുരക്ക പോലെ ഭടന്മാരുടെ തലകള്‍ ചോരയില്‍ മുങ്ങി അവിടവിടെ തെറിച്ചു വീണു. ജീവന് വേര്‍പെട്ട ദേഹത്തിനു മുകളില്‍ ചുറ്റിപ്പറ്റിനിന്ന് തിരികെ ആ ദേഹത്തില്‍ പ്രവേശിക്കാന്‍ വെമ്പി നില്ക്കുന്ന ജീവനെപ്പോലെ കഴുകന്മാര് തേരില്‍ നിന്നും മരിച്ചുവീണ ദേഹങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു.
യുദ്ധത്തില്‍ മരിച്ച ഒരു രാജാവ് വിമാനമേറിയിട്ട് ഒരപ്സരസ്സിനെ മടിയിലിരുത്തി താഴെ വീണു കിടക്കുന്ന തന്റെ ദേഹത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നു: ‘സുന്ദരീ, എന്റെ സുന്ദരശരീരമതാ അമ്പുതറച്ചുതകര്‍ന്നു താഴെക്കിടക്കുന്നു.’ മറ്റൊരു രാജാവ് മരണശേഷം സുരനാരിയുമായി വിമാനമേറവേ അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയും തന്റെ ശരീരം അഗ്നിയില്‍ ഉപേക്ഷിച്ച് വേഗം വിമാനത്തിലെത്തി തന്റെ കാന്തനെ പിടികൂടി. പിന്നെ പോര് അവര്‍ തമ്മിലായി. പരസ്പരം യുദ്ധംചെയ്ത് മരിച്ച് വിമാനമേറിയ രണ്ടു ഭടന്മാര് പരലോകത്തും കലഹം തുടര്‍ന്നു. രണ്ടാള്‍ക്കും ഒരേയൊരപ്സരസ്സിനോട് മോഹമുണ്ടായതാണ് കാരണം.
ഈ പരലോക കലഹത്തിലും അവര്‍ പരസ്പരം പോരാടി മരിച്ചു. ഒരു യുവഭടന് മരിച്ച് സ്വര്‍ഗ്ഗത്തിലെത്തി ഒരു ദേവകന്യയെ സന്ധിച്ചു. അതീവഗുണപരവതിയായ അവളെ നല്ലവാക്കു പറഞ്ഞ് അയാള്‍ വശത്താക്കി. അയാള്‍ അപ്സരസ്സുമായി രമിച്ചു കഴിഞ്ഞു. മറ്റൊരു ഭടനും ഇതുപോലെയൊരു ദേവാംഗനയെ കിട്ടി. എന്നാലയാള്‍ക്ക് വ്രതഭംഗം ഉണ്ടായെങ്കിലോ, തന്റെ സല്പേര് കളങ്കപ്പെട്ടെങ്കിലോ എന്നൊക്കെയുള്ള പേടിയുണ്ടായത് കൊണ്ട് അവളെ പ്രാപിക്കാതെ വിഷണ്ണനായി കഴിയുകയാണുണ്ടായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: