അത്യുന്നതമായ ഋഷഭ പര്‍വതത്തിനപ്പുറത്ത് കൈലാസ ശിഖരം. രണ്ടിനും മദ്ധ്യത്തിലായി നിസ്തുല പ്രഭയോടുകൂടിയ ഔഷധി പര്‍വതം കാണാം. വഴി ഞാന്‍ വിശദമാക്കിത്തരാം. ഇവിടെനിന്നും നൂറുയോജന പോയാല്‍ രാമേശ്വരം അവിടെനിന്നും ആയിരം യോജന വടക്കുചെന്നാല്‍ ഹിമാലയം കാണാം. അതിന് രണ്ടായിരം യോജന വിസ്തൃതിയും ആയിരം യോജന ഉയരവുമുണ്ട്. ഹിമവാനില്‍നിന്നും ഒമ്പതിനായിരം യോജന വടക്കുചെന്നാല്‍ ഹേമകൂടം, രത്നകൂടം എന്നീ രണ്ടുപര്‍വതങ്ങളുണ്ട്. അവയ്ക്കു മദ്ധ്യത്തിലായി ഋഷഭപര്‍വതം കാണാം. അവിടെയെത്താന്‍ വടക്കോട്ടുതന്നെ സഞ്ചരിക്കണം. ആദ്യം നിഷധപര്‍വതം കാണും.
അതിനുസമീപത്തെ ലക്ഷ്മീതടാകത്തില്‍ കുളിക്കുന്നവര്‍ക്ക് ലക്ഷ്മീദേവിയുടെ സകല കടാക്ഷവും കിട്ടും. അതിനുമകലെയാണ് മഹാമേരു. മഹാമേരുവിന്റെ ഉത്തരപാര്‍ശ്വത്തില്‍ ഉയരംകൂടിയ ഒരാല്‍മരമുണ്ട്. അതിന്റെ വടക്കുവശത്ത് കാശ്യപന് ശ്വേതവരാഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിനുമപ്പുറത്താണ് ഋഷഭപര്‍വതം. ദിവ്യനായ ഒരു ഋഷഭം (കാള) പര്‍വതമായിത്തീര്‍ന്നതുകൊണ്ട് ഈ പേരുകിട്ടി. കാളയുടെ മുതുകിലെ രണ്ട് പൂഞ്ഞകളാണ് അദ്രശൃംഗങ്ങള്‍. ഇതില്‍ അനേകം ദിവ്യഔഷധങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ശര്യകരണി, വിശല്യകരണി, സന്ധാനകരിണി, മൃതസംഞ്ജീവിനി എന്നിവ. അസുരസൈന്യം ദേവന്മാരെ പരാജയപ്പെടുത്തിയപ്പോള്‍ ശ്രീനാരായണനും ശ്രീപരമേശ്വരനും രണ്ട് ഔഷധസസ്യങ്ങള്‍ നല്കി.
ദേവന്മാര് അതിനെ ഋഷഭാദ്രിയില്‍ നട്ട് പാലാഴിയിലെ ജലമൊഴിച്ചു വളര്‍ത്തി. അവയ്ക്ക് ആദിത്യനോളം പ്രഭയുള്ളതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. മറ്റാര്‍ക്കും അതു പറിക്കാന്‍ കഴിയില്ല. ശ്രീനാരായണന്റെ സുദര്‍ശനചക്രവും ശിവന്റെ ഭൂതഗണങ്ങളും അതിനു കാവല്‍ നില്‍ക്കുന്നുണ്ട്. നീ അവിടെയെത്തുമ്പോള്‍ ഉറക്കെ ശ്രീരാമനാമം ജപിക്കണം. അപ്പോള്‍ ഔഷധം കൊണ്ടുവരാന്‍ കാവല്ക്കാര് അനുവദിക്കും. ഇനി നീ ഒട്ടും വൈകാതെ രാമകാര്യത്തിനു പോകുന്നുവെന്ന കരുതലോടെപോയി മൃതസംഞ്ജീവിനി കൊണ്ടുവരിക. ഹനുമാന് ”ജയ് ശ്രീരാമന്” എന്ന വിളിയോടെ ആകാശത്തിലേക്കുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: