ബത്തേരി: വനഗ്രാമമായ കുറിച്ച്യാട്ടും വോട്ടര്‍മാര്‍ വളരെ ആവേശത്തോടെയാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടര്‍മാരുടെ എണ്ണംകൊണ്ട് സംസ്ഥാനത്തെ ഏറ്റവും ചെറിയ വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ ഒന്നാണ് കുറിച്യാട്. ഇവിടെ ആകെയുളളത് 65 വോട്ടര്‍മാര്‍. ഇതില്‍ 54പേരും ഉച്ചക്ക്12 മണിക്ക് മുമ്പുതന്നെ വോട്ടുചെയ്തു മടങ്ങി.
അടുത്തകാലം വരെ മുന്നൂറോളം വോട്ടര്‍മാരുണ്ടായിരുന്ന ഈ പുരാതന ജനവാസ കേന്ദ്രത്തില്‍ നിന്ന് ബാക്കിയുളളവര്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇവിടം വിട്ടുപോയി. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പ്രാക്തന ഗോത്ര സമൂഹമായ കാട്ടുനായ്ക്കരാണ് ഇപ്പോഴിവിടെ അവശേഷിക്കുന്നത്. ഇവരേയും മാറ്റി പാര്‍പ്പിക്കാന്‍ ശ്രമം തുടരുകയാണ്.
വനവാസി വിഭാഗമായ കുറിച്ച്യരുടെ പുരാതന ആവാസകേന്ദ്രമാണ് കുറിച്ച്യാട്. കുറിച്ച്യനാടാണ് ബ്രിട്ടീഷ് രേഖകളില്‍ കുറിച്ച്യാടായി അടയാളപ്പെടുത്തിയത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ സായുധ സമരത്തിന് ആളും അര്‍ത്ഥവും നല്കി സഹായിച്ചവരായിരുന്നു ഈഗ്രാമവാസികളെന്ന് ചരിത്രം പറയുന്നു.
1802 ഒക്ടോബറില്‍ മൂവായിരത്തോളം കുറിച്ച്യര്‍ അമ്പും വില്ലുമേന്തി ഇവിടെനിന്നും പഴശ്ശിയോടൊപ്പം സമരത്തിനിറങ്ങിയതായും തെളിവുകളുണ്ട്. പഴശ്ശിയുടെ പതനത്തിന് ശേഷം 1812 ല്‍ നടന്ന കുറിച്ച്യ വിപ്ലവം നേരിടാന്‍ മൈസൂറില്‍ നിന്നും എത്തിയ വെളളപ്പട്ടാളം വനത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമം പീരങ്കി ഉപയോഗിച്ച് ചുട്ടെരിച്ചതായിട്ടാണ് കരുതുന്നത്. ഇവിടെ നിന്നും ലഭിച്ച പീരങ്കി തിരകളും മറ്റും ഈ നിഗമനത്തെ സാധൂകരിക്കുന്നു. വെളളക്കാര്‍ രേഖപ്പെടുത്താന്‍ വിസ്സമ്മതിച്ച കൂട്ടക്കുരുതികളില്‍ ഒന്നാകാം ഇതെന്നും അഭിപ്രായമുണ്ട്. ഈ സംഭവത്തോടെ ജനവാസം ഇല്ലാതായ കുറിച്ച്യാടിനെ അവര്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു.
ഇന്നും വന്യജീവി സങ്കേതമാണിത്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടന്റെ കോളനികളിലുണ്ടായ ഭക്ഷ്യക്ഷാമം നേരിടാന്‍ വനത്തിലെ ചതുപ്പുകള്‍ ഗിരിവര്‍ഗ്ഗ കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്‍കിയതോടെയാണ് ഇവിടെ വീണ്ടും ജനവാസം ഉണ്ടായത്. അന്ന് ഇവിടെ എത്തിയ വയനാടന്‍ ചെട്ടിമാരുടെ പിന്മുറക്കാരേയെല്ലാം പുനരധിവസിപ്പിച്ചു കഴിഞ്ഞു. ഇവരുടെ ആശ്രിതരായ കാട്ടുനായ്ക്കരാണ് ഇനിയും അവശേഷിക്കുന്നത്. കേരളം കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന വനമേഖലയാണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ച പാതയാണ് കുറിച്ച്യാടിനെ ഇന്നും പുറംലോകവുമായി ബന്ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: