തുറവൂര്‍: തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകള്‍ വെള്ളത്തിലായതോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എറണാകുളം ജില്ലയുടെ തെക്കേ അതിര്‍ത്തിയായ ചെല്ലാനം മുതല്‍ ആലപ്പുഴ ജില്ലയുടെ വടക്കന്‍ മേഖലയിലുള്‍പ്പെട്ട പള്ളിത്തോട് അടക്കമുള്ള മേഖലയിലെ വീടുകളാണ് വെളളത്തിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നേരിയ തോതില്‍ ആരംഭിച്ച കടല്‍ കയറ്റം രാത്രിയോടെ ശക്തമാകുകയായിരുന്നു. തീരദേശ ഹൈവേയ്ക്ക് പടിഞ്ഞാറുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ തീരദേശറോഡ് ഉപരോധിച്ചത്. പള്ളിത്തോട് സെന്റ് ആന്റണീസ് ചാപ്പലിന് സമീപത്തെ താമസക്കാരായ നൂറോളം വീട്ടുകാര്‍ ചേര്‍ന്നാണ് ഉപരോധ സമരം നടത്തിയത്.
കുത്തിയതോട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പ്രദേശത്ത് കെട്ടി നില്ക്കുന്ന ഓരുവെള്ളം പമ്പു ചെയ്ത് കളയാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഒരു മണിക്കൂറോളം നീണ്ട ഉപരോധം പിന്‍വലിച്ചത്. തീരദേശറോഡിന് പടിഞ്ഞാറ് ഭാഗത്ത് കാന നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതിനുനേരെ മുഖം തിരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
അമ്പലപ്പുഴ: പുറക്കാട് കടല്‍ക്ഷോഭം രൂക്ഷം. നൂറോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങി. പുറക്കാട് പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് കടല്‍ക്ഷോഭം ഭീതി വിതയ്ക്കുന്നത്. പുതുവല്‍ മനോഹരന്റെ വീട് ഒഴുകിപ്പോയി.
ഇന്നലെ വൈകിട്ടോടെയാണ് കടല്‍ ഉയര്‍ന്നു പൊങ്ങി വീടുകളില്‍ വെള്ളം ഇരച്ചു കയറിയത്. അപ്രതീക്ഷിതമായ കടല്‍കയറ്റം ആയതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുയായിരുന്നു. തെരഞ്ഞെടുപ്പു ദിവസമായതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥലത്ത് എത്തുവാന്‍ സാധിച്ചില്ല. ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് ബിന്ദു ഷാജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: