കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിജയ പരാജയങ്ങള്‍ കൂട്ടിയും കിഴിച്ചും പാര്‍ട്ടികള്‍. ഇനി രണ്ട് നാള് കാത്തിരിപ്പ്. സ്ഥാനാര്‍ത്ഥികള്‍ പിരിമുറുക്കത്തിലാണെങ്കിലും ഇന്നും നാളെയുമായി തങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടിന്റെ കണക്കുകള്‍ നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തലനാരിഴകീറി പരിശോധന നടത്തും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.
പ്രധാന പാര്‍ട്ടികളെല്ലാം തന്നെ ഇന്നും നാളെയുമായി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ തങ്ങളുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്കും എതിരാളികള്‍ക്കും കിട്ടാവുന്ന വോട്ടിന്റെ ശതമാനം റിപ്പോര്‍ട്ട് ചെയ്യും. എവിടെയെല്ലാം നേട്ടമുണ്ടാകും കോട്ടമുണ്ടാകും എന്ന റിപ്പോര്‍ട്ട് നല്‍കും.
28.71 ലക്ഷം വരുന്ന നവ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്ന ആശങ്ക ഇടത് വലത് മുന്നണികള്‍ മറച്ചുവെക്കുന്നില്ല. ഇവരുടെ നിലപാടായിരിക്കും വിജയ പരാജയം തീരുമാനിക്കുകയെന്നും യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്‍ഡിഎ അക്കൗണ്ട് തുറക്കലിന്റെ മാനദണ്ഡമെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം യോഗം വിലയിരുത്തി.
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മൂന്നാം ശക്തിയായി നിലയുറപ്പിച്ചതാണ് പ്രതികൂല കാലാവസ്ഥയിലും പോളിങ് ശതമാനം ഇത്ര ഉയരാന്‍ കാരണമെന്നും, ഇത് തങ്ങളെ എങ്ങനെ ബാധിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 2011 ല്‍ 75.12 ശതമാനമായിരുന്നു പോളിങ്. തങ്ങളോടൊപ്പം കാലകാലങ്ങളായി നിന്നിരുന്നവരുടെ കൊഴിഞ്ഞുപോക്കും ചില സ്ഥലങ്ങളില്‍ ബാധിച്ചേക്കാമെന്നും കണക്കുകള്‍ നിരത്തി ചില മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പൊതുവേ യുഡി എഫിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും വിലയിരുത്തി.
എന്നാല്‍ യുഡിഎഫ് യോഗത്തില്‍ കാര്യമായ റിപ്പോര്‍ട്ടിങ്ങ് ഉണ്ടായില്ല. പ്രവര്‍ത്തകരും നേതാക്കളും പൊതുവായ പോളിങ് നില പരിശോധിച്ചശേഷം പിരിയുകയായിരുന്നു. ഇന്നും നാളെയുമായി വിവിധ മണ്ഡലങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ നാളെ യോഗം ചേരും.
രണ്ടര മാസത്തോളം വാശിയേറിയ പ്രചാരണമാണ് നടന്നത്. ചരിത്രത്തിലാദ്യമായി 140 മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരുന്നു. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഇടത് വലത് മുന്നണികള്‍ക്ക് ശക്തമായ ബദലായി മാറിയതും തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി.
ഇതാദ്യമായി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഇടത്-വലത് മുന്നണികള്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചത് ബിജെപിയെയും എന്‍ഡിഎയെയും കടന്നാക്രമിക്കാനായിരുന്നു. എന്‍ഡിഎയെ ഇരുമുന്നണികളും ഒരുപോലെ ഭയക്കുന്ന ദയനീയ കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: