കേരളത്തില്‍ ബദല്‍ ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം വളരുന്നു എന്നതിന്റെ തെളിവാണ് കനത്ത പോളിങ്. മാറിമാറി ഭരിച്ച മുന്നണികളോടുള്ള അമര്‍ഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. കേരളത്തില്‍ ഇരു മുന്നണികള്‍ക്കും ബദലായി പുതിയ സഖ്യം ഉണ്ടാകുന്നു എന്നത് വോട്ടെടുപ്പില്‍ നിന്ന് വ്യക്തമാകുന്നു. അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ശ്രമിച്ച ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാകും.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശക്തമായ സാനിധ്യമാണ് കേരളത്തില്‍ പോളിങ് ശതമാനം കൂടാന്‍ കാരണം. എന്‍ഡിഎ ശക്തമായ മത്സരം നടത്തിയ മണ്ഡലങ്ങളിലെ കനത്ത പോളിങ് അതാണ് സൂചിപ്പിക്കുന്നത്. അതേസമയം, യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ അവരെ ചെറുക്കാന്‍ ഇടതു മുന്നണിക്കായില്ല എന്നാണ് പോളിങ് ശതമാനത്തില്‍ നിന്ന് മനസ്സിലാകുന്നത്. പുതുപ്പള്ളിയിലും പാലായിലും പോളിങ് ശതമാനത്തില്‍ വലിയ കുറവ്് ഉണ്ടായത് ശ്രദ്ധേയമാണ്. ബിജെപി ജയിക്കില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ക്ക് 19ന് കനത്ത നിരാശയാകും ഉണ്ടാവുക. സംസ്ഥാനത്ത് ചരിത്രം തിരുത്തുന്ന തെരഞ്ഞെടുപ്പ് വിജയം എന്‍ഡിഎയ്ക്ക് ഉണ്ടാകും. ആദ്യമായാണ് ബിജെപി മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അതിന്റെ പരിചയക്കുറവ് പ്രകടമാകാതെ പ്രവര്‍ത്തിക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കഴിഞ്ഞു. ഇരുമുന്നണികള്‍ക്കും ഒപ്പം മുന്നേറാന്‍ സഖ്യത്തിനായി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ പല മണ്ഡലങ്ങളിലും ഇടതു-വലതു മുന്നണികള്‍ ഒത്തുകളിച്ചിട്ടുണ്ട്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഇരുമുന്നണികളും പറയുന്നത് അടിസ്ഥാനശക്തിയായി ബിജെപി മാറിയെന്നത് അംഗീകരിക്കുന്നതുകൊണ്ടാണ്.
നാടിന് മാറ്റമുണ്ടാകണമെന്ന അടങ്ങാത്ത ആഗ്രഹവും ആവേശം ഉണ്ടായ മത്സരമാണിത്. ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. 60 വര്‍ഷത്തെ മാറിമാറിയുള്ള ഭരണത്തിലുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രകടമാവും. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ബിജെപിയെയും എന്‍ഡിഎയെയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് വഴിത്തിരിവാകും. എന്‍ഡിഎയെ ഏതുവിധത്തിലും പരാജയപ്പെടുത്തുക എന്ന കുതന്ത്രം ഇത്തവണ നടപ്പാകില്ല. യുഡിഎഫും എല്‍ഡിഎഫും സംയുക്തമായി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാനുള്ള കരുത്ത് എന്ഡിഎയ്ക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: