രണ്ടുവര്‍ഷം മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ട സമയം. നരേന്ദ്രമോദിയായിരുന്നല്ലോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. അപ്പോഴാണ് ഇടതുപക്ഷ ബുദ്ധിജീവി യു.ആര്.അനന്തമൂര്‍ത്തിയുടെ പ്രസ്താവന. ‘നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ ഞാന്‍ ഇന്ത്യയില്‍ ജീവിക്കില്ല.’ അനന്തമൂര്‍ത്തിയുടെ പ്രഖ്യാപനത്തില്‍ മനംനൊന്ത് ജനങ്ങള്‍ നരേന്ദ്രമോദിക്കനുകൂലമായി വോട്ടുചെയ്യില്ലെന്ന് പാവം ചിന്തിച്ചുകാണണം.
ഭാരതത്തിന്റെ മണ്ണിനേയും മനസ്സിനേയും വായിച്ചറിയാന്‍ കഴിയാത്ത അനന്തമൂര്‍ത്തിയെപ്പോലുള്ള കൂപമണ്ഡൂകങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പക്ഷേ പ്രതികരിച്ചവരെല്ലാം കരുതലോടെയാണുതാനും. ജയിച്ചാല്‍ കേരളം വിടുമെന്ന് പറഞ്ഞില്ല. പക്ഷേ കേരളത്തില്‍ ജയിക്കാന്‍ അനുവദിക്കില്ല. ജയിച്ചാലും സഭയുടെ പടിചവിട്ടാന്‍ വിടില്ല. ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം നാട്ടുകാരെ അറിയിക്കാനാണ് മത്സരിച്ചത്. കോണ്‍ഗ്രസിനെ കൊടിലുകണ്ടുപോലും തൊടാന്‍കൊള്ളില്ലെന്ന് വിധിയെഴുതിയ ഇഎംഎസിന്റെ വാക്കൊക്കെ ചവറ്റുകുട്ടയില്‍ തള്ളി. കോണ്‍ഗ്രസ് ജയിച്ചാലും തരക്കേടില്ല എന്നമട്ടില്‍ സിപിഎമ്മും സിപിഎം ജയിച്ചാലും കുഴപ്പമില്ലെന്ന നാണംകെട്ട നിലപാട് കോണ്‍ഗ്രസും സ്വീകരിക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ കാണാനായി. കേരളത്തില്‍ ബിജെപി ജയിച്ചാല്‍ കേരളംവിടുമെന്ന് പറയാത്തത് ബോധപൂര്‍വമാണല്ലോ. പിന്നൊരുകാര്യം. എവിടെ പോകും?
31 സംസ്ഥാനങ്ങളില്‍ 24 സംസ്ഥാനങ്ങളില്‍ ബിജെപി അംഗങ്ങളുണ്ട്. 15 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നു. അതില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഗോവയും മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മുകശ്മീരും പെടുന്നു. കേന്ദ്രത്തില്‍ 282 അംഗങ്ങളുമായി ഭരണം നടത്തുന്നു. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പാര്‍ട്ടി ബിജെപി. ലോകത്തില്‍ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപി. അങ്ങനെയൊരു പാര്‍ട്ടിയോട് അയിത്തം കല്പിക്കാന് നിര്‍ബന്ധിതമായതെന്തുകൊണ്ടാണ്? 60 വര്‍ഷം മാറിമാറി ഭരിച്ച് കേരളത്തെ ജീര്‍ണതയുടെ പടുകുഴിയിലേക്ക് തള്ളിയതിന്റെ രാഷ്ട്രീയം വെളിച്ചത്താകും. രണ്ടുപേരും കട്ടുമുടിച്ചതിന്റെ നേര്‍ചിത്രം ജനങ്ങളുടെ മുന്നിലെത്തിക്കും. എന്തൊരു ദയനീയാവസ്ഥയിലാണ് കേരളത്തെ കൊണ്ടുചെന്നെത്തിച്ചത്? അതിനൊരുമാറ്റം വേണമെന്നല്ലെ അരിയാഹാരം കഴിക്കുന്നവരെല്ലാം ചിന്തിക്കുക?
കേരളം ഇന്നൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കേരളപ്പിറവിക്കുശേഷം സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും വരുത്തിവെച്ച വികസനമുരടിപ്പിന്റെ ആഴക്കയങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ സുപ്രധാനമായ ഒരു രാഷ്ട്രീയമാറ്റം വേണമെന്ന തിരിച്ചറിവിലായിരുന്നു കേരളം. എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന പതിവുരീതികള്‍ വരുത്തിവച്ച ദുരന്തത്തില്‍നിന്നും കേരളജനത പഠിച്ച പാഠത്തില്‍ നിന്നാണ് ഈ പരിവര്‍ത്തനം. മുന്നണിഭരണത്തിന്റെ കെടുതികളില്‍ നിന്നും മറ്റൊരു പോംവഴിയില്ലെന്ന സാഹചര്യമാണ് ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇരുമുന്നണികളില്‍നിന്നും വിടുതല്‍ തേടി വികസന മുന്നേറ്റത്തിന്റെ മറ്റൊരു കേരളം സാധ്യമാണെന്ന സുപ്രധാനമായ തിരിച്ചറിവാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.
അവഗണിക്കപ്പെട്ട ദരിദ്രപക്ഷത്തിന്റെ വികസനമുറ്റമാണത്. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിച്ച വിമോചനയാത്രയുടെ രാഷ്ട്രീയമാണത്. തകര്‍ന്ന കേരള മോഡലിന്റെ ചാരക്കൂമ്പാരത്തില്‍ നിന്നും ഉയര്ന്നുപൊങ്ങാനുള്ള നവകേരളത്തിന്റെ പുതിയ മുദ്രാവാക്യം. ജനപക്ഷവികസനത്തിന്റെയും സ്ഥായിയായ വികസനത്തിന്റെയും സുസ്ഥിര സമീപനമാണത്. അടിച്ചമര്‍ത്തപ്പെട്ട വനവാസി സമൂഹത്തിന്റെയും പാര്‍ശ്വല്‍ക്കരിക്കപ്പെട്ട പിന്നോക്ക വിഭാഗത്തിന്റെയും സുസ്ഥിര സമീപനമാണത്.
കേരളത്തിന്റെ മനഃസാക്ഷിയെ തൊട്ടറിഞ്ഞ പാവങ്ങളുടെ പടത്തലവന് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി നവകേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റം ഫലം കാണുമെന്നുറപ്പാണ്. കേരളത്തെ പുറകോട്ടു നയിച്ച ഇരുമുന്നണികളില്‍ നിന്നുമാത്രമല്ല; നാടിന്റെ ഭദ്രതയെ തകര്‍ക്കുന്ന എല്ലാവിധ വിധ്വംസക ശക്തികളില്‍നിന്നുള്ള സ്ഥിരമോചനമാണിവിടെ സംഭവിക്കാന്‍ പോകുന്നത്.
സാമൂഹ്യവികസന സൂചികകളനുസരിച്ച് കേരളം ഉയര്‍ന്ന നിലയാണെന്നും സാമ്പത്തിക തകര്‍ച്ച, വളര്‍ച്ച മുരടിപ്പ്, തൊഴിലവസരങ്ങളുടെ കുറവ് എന്നിവയില്‍ മാത്രമാണ് കേരളം തകര്‍ന്നതെന്നായിരുന്നു കേരള മാതൃകയുടെ തകര്‍ച്ചയെക്കുറിച്ച് പഠിച്ച സാമ്പത്തികവിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും അടക്കം കേരളം വന്‍ തകര്‍ച്ചയിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കേരള വികസന മാതൃകയില്‍ അന്തര്‍ലീനമായ കടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ മറ്റെല്ലാമേഖലകളെയും തകര്‍ത്തിരിക്കുന്നു.
സാമൂഹ്യവികസനം നിലനിര്‍ത്താനും ത്വരിതപ്പെടുത്താനും വേണ്ട വരുമാനം കണ്ടെത്താന്‍ കഴിയാത്ത അടിസ്ഥാനപരമായ സാമ്പത്തിക തകര്‍ച്ചയാണ് കേരളം നേരിടുന്നത്. ശമ്പളം നല്‍കാനുള്ള ഏജന്‍സിയായി മാത്രം മാറിയ സര്‍ക്കാരിന് ഇന്നതിനുപോലും കഴിയാത്ത അവസ്ഥയിലെത്തിനില്‍ക്കുകയാണ്. വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും കേരളത്തിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാര്‍ഷികരംഗത്തും വ്യവസായരംഗത്തും ഉണ്ടായ തകര്‍ച്ച ഞെട്ടപ്പിക്കുന്നതാണ്. 1970 കള്‍ക്കുശേഷം റബര്‍ ഉല്‍പ്പാദനത്തില്‍ മാത്രമാണ് കേരളത്തിന് മുന്നേറ്റമുണ്ടായത്.
ഭാരതം തീവ്രവ്യവസായവല്‍ക്കരണത്തിന്റെ പാതയിലാണെങ്കില്‍ കര്‍ണാടകയെയും തമിഴ്നാടിനെയും മുന്നിലാക്കി കേരളം പിന്നോട്ടുകുതിച്ചുകൊണ്ടിരിക്കുന്നു. പരാജയങ്ങളുടെ നീണ്ട പട്ടികയാണ് കേരളത്തിന് മുന്നോട്ടുവയ്ക്കാനുള്ളത്. കേരള മാതൃക തകര്‍ന്നു തരിപ്പണമായെന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 1994 ലെ കേരള പഠനകോണ്‍ഗ്രസിലെ അധ്യക്ഷപ്രസംഗത്തിലെ കുമ്പസാരം ഇതിന്റെ തെളിവാണ്. കമ്യൂണിസ്റ്റ് ആശയ കാര്‍ക്കശ്യത്തിലും നിലപാടുകളില്ലാത്ത കോണ്‍ഗ്രസ് സമീപനത്തിലും പെട്ടാണ് കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞ കാലങ്ങളെപ്പോലെ ബിജെപിയും എന്‍ഡിഎയും ജയിക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ ഇപ്പോഴും നടത്തി. പക്ഷേ പലതും ചീറ്റിപ്പോയി. വെളുക്കാന്‍തേയ്ക്കുന്നത് പാണ്ടായി മാറുമെന്നായപ്പോഴാണ് പിന്നോട്ടടിച്ചത്. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും നേമത്തും തിരുവനന്തപുരത്തുമൊക്കെ പഴയപണി ശക്തമായി പ്രയോഗിക്കാന്‍ നോക്കി. പക്ഷേ, പാണ്ടന്‍നായയുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് 19 ന് ബോധ്യമാകാന്‍ പോവുകയാണ്. പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്. ‘ചെളിക്കുണ്ടിലാണ് താമരവിരിയുക’ എന്നാണ്. അക്ഷരംപ്രതി ശരിയാണ്. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ ചെളിക്കുണ്ടാക്കി. അത് ജനങ്ങള്‍ക്കും ബോധ്യമായി, അതിന്റെ ഫലം എന്താകുമെന്ന് അവര്‍ക്ക് ആശങ്കയുണ്ടാകും.
എവിടെ ബിജെപിയുണ്ടോ അവിടെ സിപിഎമ്മില്ല. എവിടെ ബിജെപിയുണ്ടോ അവിടെ കോണ്‍ഗ്രസില്ല. കോണ്‍ഗ്രസ് മുക്തഭാരതം എന്നതുപോലെ സിപിഎം മുക്തഭാരതവും. സംജാതമാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ല. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ സിപിഎമ്മിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കോണ്‍ഗ്രസാകുന്ന ഉണങ്ങിയ മരത്തിലാണ് രക്ഷതേടുന്നത്. കേരളത്തിലെ ഫലം കൂടിവരുമ്പോള്‍ ത്രിപുരയെന്ന കൊച്ചുസംസ്ഥാനത്തിലൊതുങ്ങി ഹ്രസ്വജീവിതമായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുക. നെഹ്രുവിന് ശേഷം ഇഎംഎസ് എന്നൊരു മുദ്രാവാക്യം പണ്ട് ഉയര്‍ന്നിരുന്നു. അതിനൊരു മറുമുദ്രാവാക്യം പിന്നീട് വന്നു. ബിജെപി ഒരു ദേശീയകക്ഷിപോലും ആകില്ലെന്ന് നമ്പൂതിരിപ്പാടിന് മറുപടിയായിട്ടാണത്- ”ബിജെപി നാട് ഭരിക്കും. ഇഎംഎസ് അത് കണ്ട് മരിക്കും.” അതുതന്നെ സംഭവിച്ചു. ബിജെപി നേതാവ് വാജ്പേയി പ്രധാനമന്ത്രിയായ വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു ഇഎംഎസിന്റെ അന്ത്യം. ഇപ്പോഴിതാ ബിജെപി ജയിക്കുന്നു. പ്രതിയോഗികള്‍ നടുങ്ങാന്‍ പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: