ഇസ്ലാമാബാദ്: ജമ്മുകാശ്മീരിന്റെ പേരില്‍ ഇനിയൊരു യുദ്ധം പാക്കിസ്ഥാന് താങ്ങാനാവില്ലെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലു തവണ കാശ്മീരിന്റെ പേരില്‍ യുദ്ധം ചെയ്തിട്ടും ഇന്നും അതൊരു കീറാമുട്ടിയായി നിലകൊള്ളുകയാണെന്നും ഗിലാനി വ്യക്തമാക്കി.
കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗിലാനി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു യുദ്ധം എന്നു പറയുന്നത് ഏറെ സങ്കീര്‍ണമായ ഒന്നാണ്. രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണം.
പാകിസ്ഥാന്റെ വിദേശകാര്യ നയത്തിന്റെ പ്രധാന അജണ്ട കാശ്മീര്‍ തന്നെയാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഇനിയൊരു യുദ്ധം ഉചിതമല്ല. കാശ്മീരിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയപരമായും, ധാര്‍മ്മിക പരമായും നയതന്ത്ര തലത്തിലും പാകിസ്ഥാന് ഇപ്പോള്‍ നല്കുന്ന പിന്തുണ ഇനിയും തുടരും. കാശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന്ന് ഒരു ഉത്തരവാദിത്വ രാജ്യവും തികഞ്ഞ ഉത്തരവാദിത്വമുള്ള ആണവശക്തിയുമാണ്. അതുകൊണ്ട് തന്നെ തികഞ്ഞ ഉത്തരവാദിത്വബോധമുള്ള നയമാണ് രാജ്യത്തിന് വേണ്ടത്. പാക്കിസ്ഥാന്റെ നയങ്ങള്‍ തീരുമാനിക്കുക ഏതെങ്കിലും വ്യക്തികളല്ല. മറിച്ച് ദേശീയതലത്തില്‍ സമവായത്തിലൂടെയും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളും ചേര്‍ന്നാണെന്നും ഗിലാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: