മുംബൈ: വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകളുടെ സമ്മർദ്ദമേറിയതിനെത്തുടർന്ന് വിജയ് മല്ല്യ ഭാരതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ബാധ്യതകളെല്ലാം തീർക്കാൻ മല്ല്യ ആഗ്രഹിക്കുന്നതായും ഇതിനായി പ്രധാന വായ്പാ ദാതാവായ എസ്ബിഐയുമായി പുതിയൊരു ഒത്തുതീർപ്പിലെത്തിയതായും മല്ല്യ ചെയർമാനായുള്ള യുബി ലിമിറ്റഡിന്റെ ഡയറകടർമാർ അറിയിച്ചു.
യുബിഎല്ലിന്റെ മുംബൈയിൽ നടന്ന യോഗത്തിൽ മല്ല്യ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തിരുന്നു. ഭാരതത്തിൽ മടങ്ങിയെത്താൻ മല്ല്യ തയ്യാറാണെന്നും അതേസമയം അദ്ദേഹത്തിന് സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ബോർഡിലെ സ്വതന്ത്രാംഗവും പ്രമുഖ വനിതാ വ്യവസായിയുമായ കിരൺ മജുംദാർ ഷാ പറഞ്ഞു.
മല്ല്യയുടെ കിങ്ങ്ഫിഷർ എയർലൈൻസിന് 9, 000 കോടിയിലേറെ രൂപയുടെ ബാധ്യതയാണ് ബാങ്കുകളിലുള്ളത്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും കുടിശ്ശിക തിരിച്ചടയ്ക്കുന്നതിന് തുടർച്ചയായി ശ്രമിക്കുകയാണെന്നുമാണ് മല്ല്യയുടെ നിലപാട്.
ഡച്ച് ബിയർ വ്യവസായിയും യുബിഎല്ലിന്റെ തന്ത്രപ്രധാന പങ്കാളിയുമായ ഹെയ്ൻകെൻ യുബിഎല്ലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇടയുണ്ട്. മല്ല്യ ചെയർമാൻ സ്ഥാനം ഒഴിയുമെന്നും സൂചനകളുണ്ട്. യുബിഎല്ലിൽ 42.4% മാണ് ഹെയ്ൻകെന്നിന്റെ ഓഹരി. അടുത്തയിടെ ഗോവയിലെ ആഢംബര വസതിയായ കിങ്ങ്ഫിഷർ വില്ല ബാങ്ക് ഏറ്റെടുത്തതും മല്ല്യയ്ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: