കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘം ബൂത്ത് കയ്യേറുകയും ഏജന്റുമാരെ അടിച്ചോടിക്കുകയും കളളവോട്ട് ചെയ്യുകയും ചെയ്തു. കൂത്തുപറമ്പ് പയ്യന്നൂര്‍, കല്ല്യാശ്ശേരി, തലശ്ശേരി മണ്ഡലങ്ങളിലെ ചില ബൂത്തുകളാണ് സിപിഎം സംഘം കയ്യേറി കളളവോട്ട് ചെയ്യുകയും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ അക്രമിക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സിപിഎം വ്യാപകമായി ഓപ്പണ്‍ വോട്ടുകളും ജില്ലയുടെ പല ഭാഗത്തും ചെയ്തു.
പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം യുപി സ്ക്കൂളിലെ 45,46 ബൂത്തുകളിലാണ് കളളവോട്ട് ചെയ്യാനെത്തിയ സിപിഎമ്മുകാരില്‍ ഒരാളെ കയ്യോടെ പിടികൂടിയെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സിപിഎം സംഘം ഇയാളെ പോലീസില്‍ നിന്നും മോചിപ്പിച്ചു.
അന്ധരായവര്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ഒരാളുടെ സഹായത്തോടെ വോട്ട് ചെയ്യാമെന്നും ഇത്തരത്തില്‍ വോട്ട് ചെയ്തവരുടെ ഫോട്ടോ എടുക്കുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും പലയിടങ്ങളിലും പൂര്‍ണ്ണ ആരോഗ്യമുള്ളവരുടെ വോട്ടുകളടക്കം സിപിഎമ്മുകാര്‍ ഓപ്പണ്‍ വോട്ടായി ചെയ്യുകയായിരുന്നു. കൂത്തുപറമ്പ്, പയ്യന്നൂര്‍, തലശ്ശേരി, അഴീക്കോട്, കല്യാശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലാണ് കൂടുതലായും കള്ളവോട്ടും ബൂത്ത് പിടുത്തവും ഏജന്റുമാര്‍ക്ക് നേരെ അക്രമവും നടന്നത്. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ സിപിഎമ്മിന് ഒത്താശ ചെയ്തതായും പരാതിയുണ്ട്.
കൂത്തുപറമ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ ചീഫ്ഏജന്റ് കെ.പ്രകാശന് മാസ്റ്ററും ഡെപ്യൂട്ടി ഏജന്റ് കെപി.സഞ്ജീവ്കുമാറും സഞ്ചരിച്ച വാഹനത്തിന് നേരെ സിപിഎം സംഘം അക്രമം നടത്തുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോളിംഗ് കഴിഞ്ഞതിനു ശേഷം മൊകേരി സിവവിലാസം എല്‍പി സ്കൂളില്‍ നിന്ന് ബൂത്ത് ഏജന്റുമാരെ ഇറക്കിക്കൊണ്ടുവരാന് പോയപ്പോഴായിരുന്നു അക്രമം. ഡ്രൈവറെ അസഭ്യം പറയുകയും വണ്ടിയിലിട്ടു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ഇന്നോവകാര്‍ പെയിന്റ് ഇളക്കി കേടുവരുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: