ന്യൂദല്‍ഹി: ബംഗാളിലെ ഇടതുസഖ്യം സംബന്ധിച്ച ഭിന്നത സിപിഎം ദേശീയ നേതൃത്വത്തിലെ പടലപ്പിണക്കം കൂടുതല്‍ രൂക്ഷമായി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവര്‍ വേറേ പാര്‍ട്ടിയുണ്ടാക്കി മാറട്ടെയെന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ച പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലാണ് സിപിഎമ്മില്‍ ഭിന്നതയ്ക്ക് കളമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബൂര്‍ഷ്വാ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയില്‍ ലേഖനം പ്രസിദ്ധീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞതോടെയാണ് ഭിന്നത മറനീക്കിയത്. മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പത്രാധിപരായി തുടരുന്ന പീപ്പിള്‍ഡ് ഡമോക്രസിയിലെ ലേഖനത്തില്‍ ബൂര്‍ഷ്വാ പാര്‍ട്ടിയുടെ വാലാകാനുള്ള ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലേഖകനും കേന്ദ്രകമ്മറ്റി അംഗവുമായ ആര്. അരുണ്‍ കുമാര്‍ നടത്തിയത്. സഖ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നേതൃത്വത്തിലെന്നല്ല, പാര്‍ട്ടിയില്‍ പോലും തുടരരുതെന്നും ലേഖനത്തില്‍ പറയുന്നു.
ബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യം ആദ്യം കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്തപ്പോള്‍ യെച്ചൂരിയും ബംഗാളുകാരും വേറേ പാര്ട്ടിയുണ്ടാക്കട്ടെയെന്ന നിലപാട് കാരാട്ടും എസ് രാമചന്ദ്രന്‍പിള്ളയും എ.കെ പത്മനാഭനും സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അണിയറയില്‍ വലിയ നീക്കങ്ങള്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് കാരാട്ടിന്റെ പത്രാധിപത്വത്തിന് കീഴിലുള്ള പീപ്പിള്‍സ് ഡമോക്രസിയിലെ ലേഖനം.
ലേഖനത്തിനെതിരെ ബംഗാള്‍ ഘടകം രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ലേഖനത്തെപ്പറ്റി യാതൊന്നും അറിയില്ലെന്നാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം. അരുണ്‍കുമാറിനെ ഉപയോഗിച്ച് ലേഖനം എഴുതിച്ചത് കാരാട്ടാണെന്ന് ബംഗാള്‍ ഘടകം ആരോപിക്കുന്നു. കേന്ദ്രകമ്മറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയ ശേഷം വോട്ടെടുപ്പിന് മുമ്പായി ഇത്തരത്തിലൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നത് മനപൂര്‍വ്വമാണെന്ന് ബംഗാള്‍ ഘടകം ഉന്നയിക്കുന്നു.
പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷത്തിനും എതിര്‍പ്പുണ്ടായിട്ടും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കടുംപിടുത്തമാണ് ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്നില്‍. യെച്ചൂരി കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ സഹായിയായി പ്രവര്‍ത്തിക്കുകയാണെന്ന ആക്ഷേപം കാരാട്ടിനും കൂട്ടര്‍ക്കും നാളുകളായിട്ടുണ്ട്. പാര്‍ലമെന്റിലും മറ്റുമുള്ള യെച്ചൂരിയുടെ നിലപാടുകള്‍ കോണ്‍ഗ്രസിനെ അന്ധമായി പിന്തുണയ്ക്കുന്നതാണ്. അഗസ്ത വെസ്റ്റ് ലാന്റ് അഴിമതിക്കേസ് അടക്കം യെച്ചൂരിയുടെ പിന്തുണ കോണ്‍ഗ്രസിനും സോണിയാഗാന്ധിക്കും സുലഭമായി ലഭിച്ചതും സിപിഎം നേതൃത്വത്തിലെ ഭിന്നത രൂക്ഷമാക്കി.
സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയും നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചതനുസരിച്ച് യെച്ചൂരി രാജ്യസഭയിലെത്തി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചതും കാരാട്ടും കൂട്ടരും ഉന്നയിക്കുന്നുണ്ട്. എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ ബേബി തുടങ്ങിയ പിബി അംഗങ്ങളും ബംഗാള്‍ സഖ്യത്തിനെതിരെ കേന്ദ്രകമ്മറ്റിയില്‍ നിലപാട് സ്വീകരിച്ചവരാണ്. തെരഞ്ഞെടുപ്പ് ധാരണ എന്നതിനപ്പുറം ഇരുപാര്‍ട്ടികളും തമ്മില്‍ പരസ്യമായ സഖ്യവും വേദി പങ്കിടലും ഉണ്ടായതും സിപിഎം കേന്ദ്രനേതൃത്വത്തിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചേരുന്ന കേന്ദ്രകമ്മറ്റിയില്‍ ഇതെല്ലാം ചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവരും. ബംഗാളില്‍ സഖ്യം യാതൊരു പ്രയോജനവും ചെയ്തില്ലെങ്കില്‍ യെച്ചൂരിയുടേയും കൂട്ടരുടേയും സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: