ഷീന സതീഷ്
തിരുവനന്തപുരം: ലിംഗമാറ്റശസ്ത്രക്രിയിലൂടെ പെണ്ണായി മാറിയ വിനോദ് എന്ന സൂര്യയ്ക്ക് ഇത് കന്നി വോട്ട്. പാറ്റൂര്‍ മഠത്തുവിളാകത്ത് വീട്ടില്‍ വിനോദ് എന്ന സൂര്യയാണ് ഇക്കൂട്ടരില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നത്. ആദ്യമായാണ് ഭിന്നലിംഗക്കാര്‍ എന്ന അംഗീകാരത്തോടെ കേരളത്തില്‍ രണ്ട് പേര് വോട്ട് രേഖപ്പെടുത്തുന്നത്.
ഒരു വര്‍ഷം മുമ്പാണ് സൂര്യ ലിംഗമാറ്റം നടത്തിയത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് എടുത്തു. ഒടുവിലാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്. വിനോദ് എന്ന ആണിന്റെ പേരില്‍ തിരിച്ചറിയല്‍
കാര്‍ഡ് നല്‍കാമെന്ന് അധികാരികള്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞാണ് സൂര്യ ശ്രദ്ധേയയായത്. പാറ്റൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെ പോളിംഗ് ബൂത്തിലായിരുന്നു സൂര്യയുടെ കന്നി വോട്ട്. തിരിച്ചറിയല്‍ കാര്‍ഡില്‍ ലിംഗം എന്നതിന് നേര്‍ക്ക് സ്ത്രീ വേണമെന്ന വാശിയില്‍ ഇതുവരെ അപേക്ഷിച്ചില്ല, വോട്ടും ചെയ്തില്ല. തന്നെ നിയമം അംഗീകരിക്കുന്ന കാലത്ത് മതി വോട്ടു ചെയ്യുന്നതെന്ന് ഉറപ്പിച്ച് വീട്ടിലിരുന്നു.
പിന്നെ പെണ്ണായി തന്നെ ആധാര്‍ കാര്‍ഡെടുത്തു. ബാങ്ക് അക്കൗണ്ടുമായി. ഒടുവിലാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്. അങ്ങനെ പാറ്റൂര്‍ വാട്ടര്‍ അതോറിട്ടി ഓഫീസിലെ പോളിംഗ് ബൂത്തില്‍ എത്തി സൂര്യ വോട്ടു ചെയ്യുകയായിരുന്നു.
വീട്ടില്‍ നിന്ന് മാറി കഴക്കൂട്ടത്താണ് ഇപ്പോള്‍ സൂര്യയുടെ താമസം. മിമിക്രി ആര്‍ട്ടിസ്റ്റായും പ്രമുഖ വിനോദ ചാനലിലെ കോമഡി പരിപാടികളിലും സജീവമാണ്. അഭിലാഷാണ് ഭര്‍ത്താവ്. ഭിന്നലിംഗക്കാരായ മറ്റുള്ളവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രമംനടക്കുകയാണെന്ന് സൂര്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: