തിരുവനന്തപുരം: കേരളജനത വിധിയെഴുതി. അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കുമെന്നറിയാനുള്ള വിധിയെഴുത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് 77.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കോഴിക്കോടാണ് 81.89 ശതമാനം. കുറവ് പത്തനംതിട്ടയിലും 71.66 ശതമാനം. പ്രവചനാതീതമായ മത്സരമാണ് ഇക്കുറി കേരളത്തില്‍ നടന്നിരിക്കുന്നത്. എന്‍ഡിഎ മുന്നണിയുടെ ശക്തമായ സാന്നിധ്യം കേരളത്തില്‍ മികച്ച ത്രികോണമത്സരത്തിന് കളമൊരുക്കി എന്ന സത്യം പോളിംഗ് ശതമാനത്തില്‍ നിന്ന് വ്യക്തമാണ്.
ശതമാനത്തിലെ ചെറിയ കുറവ് ഇടതുവലത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ ചരിത്രത്തിലില്ലാത്ത തരത്തില്‍ പ്രചാരണവിഷയങ്ങളില്‍ മുന്നേറിയ എന്‍ഡിഎയാകട്ടെ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. ബ്രായ്ക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ പോളിംഗ് ശതമാനം. തിരുവനന്തപുരം – 72.53 (68.3), കൊല്ലം – 75.07 (72.8), പത്തനംതിട്ട – 71.66 (68.2), ആലപ്പുഴ – 79.88 (79.1), കോട്ടയം – 76.90 (73.8), ഇടുക്കി – 73.59 (71.1), എറണാകുളം – 79.77 (77.6), തൃശൂര്‍ – 77.74 (74.9), പാലക്കാട് – 78.37 (75.6), മലപ്പുറം – 75.83 (74.6), കോഴിക്കോട് – 81.89 (81.3), വയനാട് – 78.22 (73.8), കണ്ണൂര്‍ – 80.63 (80.7), കാസര്‍കോട് – 78.51 (76.3).
എന്‍ഡിഎയുടെ ശക്തമായ സാന്നിധ്യം ആരു ജയിക്കും ആരു തോല്‍ക്കും എന്ന് കൃത്യമായി പ്രവചിക്കാന്‍ രാഷ്ട്രീയനിരീക്ഷകര്‍ക്കും പോലും സാധ്യമാകാത്ത അവസ്ഥ എല്ലാ മണ്ഡലത്തിലും സൃഷ്ടിച്ചിരിക്കുകയാണ്. എന്‍ഡിഎയുടെ വിജയം സംബന്ധിച്ച് ഇടതുവലത് മുന്നണികള്‍ പരസ്പരം പഴിചാരി തടിയൂരുന്നു. എന്നാല്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വായ്ത്താരിയിടാന്‍ മുന്നണിനേതാക്കള്‍ മറക്കുന്നുമില്ല.
മലയോരമേഖലകളില്‍ കനത്ത മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്താനെത്തിയത്. ചില മണ്ഡലങ്ങളില്‍ മന്ദഗതിയിലാരംഭിച്ച പോളിംഗ് ഉച്ചയോടെ ശക്തി പ്രാപിച്ചു. മറ്റു ചിലയിടങ്ങളിലാകട്ടെ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണാമായിരുന്നു. ശക്തമായ ത്രികോണ മത്സരം കേരളത്തില്‍ നടന്നു എന്നതിന്റെ തെളിവായാണ് നിരീക്ഷകര്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നത്. അങ്ങിങ്ങ് ചെറിയ ചില അനിഷ്ട സംഭവങ്ങളുണ്ടായെങ്കിലും പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. ചില സ്ഥലങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം അല്‍പ്പനേരം വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. എന്നാല്‍ പ്രശ്നം വേഗം പരിഹരിക്കാനായതോടെ വോട്ടെടുപ്പ് ഇവിടങ്ങളില്‍ പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: