കണ്ണൂര്‍/പാനൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘം ബൂത്ത് കയ്യേറുകയും ഏജന്റുമാരെ അടിച്ചോടിക്കുകയും കളളവോട്ട് ചെയ്യുകയും ചെയ്തു. കൂത്തുപറമ്പ് പയ്യന്നൂര്‍, കല്ല്യാശ്ശേരി, തലശ്ശേരി മണ്ഡലങ്ങളിലെ ചില ബൂത്തുകളാണ് സിപിഎം സംഘം കയ്യേറി കളളവോട്ട് ചെയ്യുകയും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ അക്രമിക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സിപിഎം വ്യാപകമായ ഓപ്പണ്‍ വോട്ടുകളും ജില്ലയുടെ പല ഭാഗത്തും ചെയ്തു.
കൂത്തുപറമ്പ് മണ്ഡലത്തിലാണ് സിപിഎം സംഘം വ്യാപകമായി കളളവോട്ട് ചെയ്തത്. പാട്യം, മൊകേരി, കോട്ടയം പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലുമാണ് വ്യാപകമായി എല്‍ഡിഎഫ് കളളവോട്ടു നടത്തിയതെന്ന് ബിജെപിയും യുഡിഎഫും ആരോപിച്ചു. പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തില്‍ നിന്നും അടിച്ചോടിച്ച സംഭവമുണ്ടായി. മുതിയങ്ങ, കൂറ്റേരിപൊയില്‍, പാറാല്‍ ബൂത്തുകളില്‍ നിന്നും യുഡിഎഫ് ഏജന്റുമാരെ ഇന്നലെ രാവിലെ തന്നെ’ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ബിജെപി പ്രവര്‍ത്തകര്‍ ബൂത്തില്് ശക്തമായി നിലയുറപ്പിച്ചതോടെ ഭീഷണിയും അസഭ്യവര്‍ഷവുമായി സിപിഎം ക്രിമിനല്‍സംഘങ്ങള്‍ പലയിടത്തും രംഗത്തെത്തി. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ ചെറുത്തു നില്പ്പിനെ തുടര്‍ന്ന് പലയിടങ്ങളിലും കളളവോട്ട് ചെയ്യാനുളള സിപിഎം ശ്രമം വിഫലമായി. മുതിയങ്ങ ശങ്കരവിലാസം യുപിസ്ക്കൂളിലെ 45,46 ബൂത്തുകളിലാണ് കളളവോട്ട് നടത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്തതോടെ നേരിയ സംഘര്‍ഷാവസ്ഥയായി. ഒരാളെ പോലീസ് പിടികൂടിയെങ്കിലും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തി മോചിപ്പിച്ചു. 48-ാം ബൂത്തായ കൂറ്റേരിപൊയിലില്‍ കളളവോട്ടിനു ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെ പിടികൂടിയെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടയക്കുകയായിരുന്നു. ഇവിടങ്ങളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സിപിഎമ്മിനു സഹായം ചെയ്തതായി ബിജെപി ബൂത്ത് ഏജന്റുമാര്‍ പറഞ്ഞു. കൂരാറ എല്‍പി സ്ക്കൂളിലെ 93ാം ബൂത്തില്‍ ജെഡിയു ജില്ലാട്രഷറര്‍ കെ.കുമാരനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തടയാന്‍ ചെന്ന പോലീസുകാര്‍ക്കെതിരെ കയ്യേറ്റവും നടന്നു. ഈസ്റ്റ്മൊകേരി യുപിസ്ക്കൂളില്‍ കളളവോട്ടിനു ശ്രമിച്ച സിപിഎം പ്രവര്ത്തകന് പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. കഴുങ്ങുംവെളളി ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകരെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പുല്ലൂക്കര വിഷ്ണുവിലാസം യുപിസ്ക്കൂളിലും കളളവോട്ടിന് ശ്രമമുണ്ടായി. മണ്ഡലത്തിലെ 13ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
കൂത്തുപറമ്പ് പാറാല്‍ സൗത്ത് യുപി സ്ക്കൂളിലെ 15-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് ബൂത്ത്ഏജന്റുമാരെ സിപിഎം സംഘം തല്ലിയോടിച്ചു. ബൂത്ത്ഏജന്റുമാരായ നെല്ലാശേരി അഖില്‍(21), നെല്ലാശേരി സതീഷ്(33)എന്നിവരെയാണ് ബൂത്തില്‍ നിന്നും അടിച്ചോടിച്ചത്.കളളവോട്ട് ചെയ്യുന്നതിനെ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ പൂക്കോട് സിജില്‍, ബൈജിത്ത്, അഫ്നാസ് എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗസംഘമാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
കൂത്തുപറമ്പ് മണ്ഡലത്തിലെ ഈസ്റ്റ് കതിരൂര്‍ യുപി സ്ക്കൂളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ ബിഎസ്എഫ് സേനാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
തലശ്ശേരി മീത്തലെ ചെമ്പാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുളളക്കുട്ടിക്കെതിരെ കയ്യേറ്റ ശ്രമം നടന്നു. സിപിഎം സംഘമാണ് കയ്യേറ്റത്തിനു പിന്നില്‍. തളിപ്പറമ്പ് മണ്ഡലത്തിലെ 64-ാം നമ്പര്‍ ബൂത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ എടുക്കുന്നത് പോളിംഗ് ഓഫീസര്‍ തടഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും പോളിംഗ് ഉദ്യോഗസ്ഥന് തടയുകയായിരുന്നു. തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്ക്കൂളിലായിരുന്നു സംഭവം.
പയ്യന്നൂര്‍ മണ്ഡലത്തില്‍ വിവിധ ബൂത്തുകളില്‍ സിപിഎം നേതൃത്വത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ടും ബൂത്തുപിടുത്തവും നടന്നു. പെരിങ്ങോം-വയക്കര പഞ്ചയത്തിലെ കവിടിശ്ശേരി നമ്പര്‍ 29, 30 ബൂത്തുകളില്‍ സിപിഎം ഇതര ബൂത്ത് ഏജന്റുമാരെ ഇരിക്കാന്‍ അനുവദിച്ചില്ല. രാമന്തളി പഞ്ചായത്തിന്റെ വിവിധ മേഖലകളിലും വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ മറികടന്ന് ജില്ലയിലെ പല മണ്ഡലങ്ങളിലും വ്യാപകമായ രീതിയില്‍ നിബന്ധനകള്‍ ലംഘിച്ച് സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ ഓപ്പണ്‍ വോട്ടിങ്ങും നടന്നു.
കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പഴശ്ശി എല്‍പി സ്കൂളിലെ 158, 159 നമ്പര്‍ ബൂത്തിന് സമീപംവെച്ച് ബിജെപി-യുവമോര്‍ച്ച നേതാവും കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.പി.രാഹുലിനെ ഒരുസംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സോമശേഖരന്‍, ടി.സി.മോഹനന്, എന്‍.വി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ മണ്ഡലത്തിലെ എടച്ചൊവ്വയിലെ തുഞ്ചത്താചാര്യ സ്കൂളിലെ ബൂത്തില്‍ ബൂത്ത് ഏജന്റുമാരായ പ്രവര്‍ത്തിച്ച നാല് ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ 10 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ മുപ്പതോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി അക്രമിച്ചു. ബിജെപി പ്രവര്‍ത്തകരായ വി.പി.ജിതിന്(26), ലിബിജിത്ത്(20), അതുല്‍(22), പ്രദീഷ്(22) എന്നിവരെയാണ് സിപിഎം നേതാവും കണ്ണൂര്‍ കോര്പ്പറേഷന് കാപ്പിച്ചേരി ഡിവിഷന് കൗണ്‍സിലറുമായ കെ.പ്രമോദ്, സിപിഎമ്മുകാരായ ശെല്വന് എന്ന ബൈജു, ജെയ്സണ്‍, ജ്യോതിസ്, കിരണ്‍, ജഗത്ത് എന്ന വിജേഷ്, നാഫില്‍, സൗരവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്. അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റ ജിതിന് ഉള്‍പ്പെടെയുള്ളവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൂത്ത് ഏജന്റുമാരായി മാറിമാറി പ്രവര്‍ത്തിച്ച നാലുപേരും സിപിഎം കള്ളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് അക്രമമെന്ന് കരുതുന്നു. സംഭവസ്ഥലത്ത് ബിജെപി നേതാക്കളായ എ.ദാമോദരന്‍, കെ.കെ.വിനോദ് കുമാര്‍, കെ.വി.ജയരാജന് മാസ്റ്റര്‍, കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: