കണ്ണൂര്‍: നമ്പര്‍ 1313, പി.ബാലകിരണ്‍, സണ്‍ ഓഫ് സമ്പത്ത് റാവു. തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിലെ 67-ാം നമ്പര്‍ മാതൃകാ പോളിങ് ബൂത്തിലെ പോളിങ് ഓഫീസര്‍ പേരു വിളിച്ചപ്പോള്‍ ഏജന്റുമാര്‍ പെട്ടെന്ന് തലയുയര്‍ത്തി. അത്ര പരിചിതമല്ലാത്ത പേരുകള്‍ കേട്ട് നോക്കിയവര്‍ക്ക് ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണാണ് സാധാരണ വോട്ടറായി വരിയില്‍ നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.
ജില്ലയിലെ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജില്ലാ കലക്ടര്‍ സ്വയം മാതൃകയായിക്കൊണ്ടാണ് വോട്ടുചെയ്യാനെത്തിയത്. മാതൃകാ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഒരുക്കിയ സൗകര്യങ്ങള്‍ കലക്ടര്‍ നേരിട്ടു വിലയിരുത്തി. വോട്ടര്‍മാര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയ കസേരകള്‍, തുണിപ്പന്തല്‍, പ്രഥമശുശ്രൂഷ സംവിധാനങ്ങള്‍, ബിഎല്‍ഒ, ആശ വര്‍ക്കര്‍ തുടങ്ങിയവരുടെ സേവനം, വികലാംഗര്‍ക്കായി ഒരുക്കിയ വീല്‍ചെയര്‍, റാമ്പ്, കുടിവെള്ളം, ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരുക്കിയ ഓല കൊണ്ടു മെടഞ്ഞ വേസ്റ്റ് ബിന്‍ തുടങ്ങിയവ നോക്കിക്കണ്ട് അഭിപ്രായമെഴുതി ബോക്സില്‍ നിക്ഷേപിച്ചതിനുശേഷം വോട്ടുചെയ്തതിനുള്ള നന്ദിസൂചകമായി ഓരോ വോട്ടര്‍ക്കും നല്കുന്ന മിഠായിയും വാങ്ങിയാണ് കലക്ടര്‍ ബൂത്തില്‍ നിന്നിറങ്ങിയത്. അമ്മ വനജയും ഭാര്യ കല്യാണിയും കലക്ടര്‍ക്കൊപ്പം വരിയില്‍ നിന്ന് വോട്ടുചെയ്യാനെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും കലക്ടര്‍ കുടുംബസമേതം വോട്ടവകാശം വിനിയോഗിച്ചിരുന്നു.
ജില്ലയിലെ വിദൂരസ്ഥലങ്ങളിലടക്കം മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കാന്‍ ഇത്തവണ സാധിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. മലയോര മേഖലയിലെ അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ ജില്ലയിലാകെ 150 മാതൃകാ ബൂത്തുകളാണ് ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: