കൊല്ലം: ഇന്നലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. 74.67 ആണ് പോളിങ് ശതമാനം. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 1563111 പേരാണ് വോട്ടു ചെയ്തത്. വോട്ടിങ് ശതമാനക്കണക്കില്‍ ഏറ്റവും മുന്നില്‍ കരുനാഗപ്പള്ളി മണ്ഡലമാണ്(79.24). ഏറ്റവും കുറവ് പുനലൂരും(70.64). ഏറ്റവുമധികം പേര് വോട്ടു ചെയ്തത് കരുനാപ്പള്ളി മണ്ഡലത്തിലാണ് 161043 പേര്. വോട്ടു ചെയ്തവരുടെ എണ്ണം ഏറ്റവും കുറവ് ഇരവിപുരം മണ്ഡലത്തിലാണ് 123946 പേര്. വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിങ് കരുനാഗപ്പള്ളി(79.24), ചവറ(77.31), കുന്നത്തൂര്‍(75.88), കൊട്ടാരക്കര(75.50), പത്തനാപുരം(74.87), പുനലൂര്‍(70.64), ചടയമംഗലം(73.51), കുണ്ടറ(72.68), കൊല്ലം(74.84), ഇരവിപുരം(72.91), ചാത്തന്നൂര്‍(73.93) എന്നിങ്ങനെയാണ്.
കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, കുണ്ടറ, കൊല്ലം, ഇരവിരപരും ഇന്നിങ്ങനെ പതിനൊന്ന് നിയോജക മണ്ഡലത്തിലേക്കാണ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മണ്ഡലങ്ങളിലെല്ലാം തന്നെ ത്രികോണമത്സരം ഉറപ്പാക്കുന്നതായിരുന്നു വോട്ടെടുപ്പ്. രാവിലെ ചെറിയ മഴയുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മാറുകയായിരുന്നു. ആദ്യ മൂന്ന് മണിക്കൂറില്‍ കുന്നത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ശതമാനം പത്തിന് മുകളില്‍ പോയി. മണിക്കൂറുകള്‍ കഴിയും തോറും ഒരോ സ്ഥലത്തും പോളിങ് വര്‍ദ്ധിക്കുന്ന കാഴ്ചയായിരുന്നു. ടികെഎം ആര്‍ട്സ് കോളേജിലെ കുണ്ടറ നിയോജകമണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന 92,93 ബൂത്തുകളില്‍ രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. കൊറ്റങ്കര തട്ടാര്‍കോണം എന്‍എസ്എസ് കരയോഗ ബൂത്തിലും ക്ലബ് ബൂത്തിലും രാവിലെ തന്നെ നീണ്ട നിരയായിരുന്നു. കൊല്ലം മണ്ഡലത്തിലെ നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ ഒരു ബൂത്തിന് രണ്ട് പോളിങ് സ്റ്റേഷനുകളുണ്ടായിരുന്നു. ഇവിടെ 1500ന് മുകളില്‍ വോട്ടര്‍മാര്‍ ഉള്ളതിനാലാണ് ഇത്തരത്തില്‍ ക്രമീകരിച്ചത്. മണ്‍ട്രോതുരുത്തും പേഴുംതുരുത്തും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ അന്തരീക്ഷം മോശമായതിനാല്‍ ഉച്ചയോടെയാണ് ഇവിടെ വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെട്ടത്.
ജില്ലയിലെ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ സദസമയം രംഗത്ത് ഉണ്ടായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെയും റൂറല്‍ എസ്പി അജിതാബീഗത്തിന്റെയും നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹവും ഉണ്ടായിരുന്നു.
ജില്ലയില്‍ രാവിലെ ചില മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ക്യൂ നീണ്ടെങ്കിലും സാവകാശത്തിലായിരുന്നു പോളിങ്. പുരുഷന്മാരുടെ നിരയാണ് മിക്കബൂത്തുകളിലും രാവിലെ അനു’വപ്പെട്ടത്. ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ബൂത്തുകള്‍ സജീവമായി. വോട്ടര്‍മാരുടെ ഒഴുക്ക് ഇടവിട്ട് തുടര്‍ന്നു. ചില ബൂത്തുകളില്‍ സമ്മതിദായകരുടെ നീണ്ടനിരയും ദൃശ്യമായി. പോളിങ് 10 ശതമാനത്തിലേക്ക് ഉയര്‍ന്നു. തീരദേശ മേഖലയിലും കിഴക്കന്‍ മലയോര മേഖലയിലും രാവിലെ തണുത്ത പ്രതികരണമായിരുന്നു. ഉച്ചയോടെ സ്ത്രീകള്‍ കൂട്ടമായി വോട്ടുചെയ്യാനെത്തുന്ന സ്ഥിതിയാണ് മലയോരമേഖലയില്‍ പൊതുവേ കണ്ടത്. ചവറ മണ്ഡലത്തില്‍ ആദ്യത്തെ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് ശതമാനം ആറായിരുന്നു. കൊല്ലത്ത് അഞ്ച്, ചടയമംഗലം, ആറ്, കുണ്ടറ, ആറ്, പുനലൂര്‍ അഞ്ച്, കുന്നത്തൂര്‍ ആറ്, ചാത്തന്നൂര്‍ നാല്, പത്തനാപുരം ആറ്, ഇരവിപുരം ആറ്, കരുനാഗപ്പള്ളി ആറ് എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. സ്ഥാനാര്‍ഥികളും പ്രമുഖരും രാവിലെതന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ പ്രശ്നബാധിത ബൂത്തുകളിലൊന്നും കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. ഇവിടങ്ങളില്‍ പോലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്. കുന്നത്തൂരിലെ ഒരു ബൂത്തില്‍ ഇടതുവലത് മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ ഉന്തുംതള്ളും നടന്നു.
അഞ്ചാലുംമൂട്: കൊല്ലം മണ്ഡലത്തിലെ 19 ബൂത്തുകളിലും രാവിലെ ഏഴിന് തന്നെ വോട്ടിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാവിലെ മന്ദഗതിയിലായിരുന്ന വോട്ടിങ് ഉച്ചയോടുകൂടി വേഗത്തിലായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്യാനെത്തിയത് ബൂത്തുകളില്‍ തിരക്ക് കൂട്ടി. ഉച്ചവരെ ഏകദേശം 50 ശതമാനം പോളിംഗ് നടന്നു. അഷ്ടമുടി എന്‍എസ്എസ് കരയോഗ മന്ദിരത്തിലെ ബൂത്തിലും ചെമ്മക്കാട് എസ്കെവിയു പിഎസിലും വോട്ടിങ് യന്ത്രം തകരാറിലായതിനാല്‍ അര മണിക്കൂറോളം വോട്ടിങ് നിര്‍ത്തിവച്ചു.
അഷ്ടമുടി എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ശശികുമാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് എത്രയും പെട്ടന്ന് തന്നെ വോട്ടര്‍മാരെ വലയ്ക്കാതെ വോട്ടിംഗ് പുനരാരംഭിച്ചു. കൊല്ലം മണ്ഡലത്തിലെ 19 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിരുന്നു. ഈ ബൂത്തുകള്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും നിയന്ത്രണത്തിലായിരുന്നു. ചില ബൂത്തുകളില്‍ ചെറിയരീതിയില്‍ നടന്ന തര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ വോട്ടിങ് സമാധാനപരമായിരുന്നു.
പത്തനാപുരം: രസം കൊല്ലിയായെത്തിയ മഴയിലും ആവേശം ചോരാതെയായിരുന്നു മലയോര മേഖലയിലെ പോളിംഗ്. വോട്ടിംഗ് ആരംഭിച്ച രാവിലെ ഏഴുമുതല്ക്കെ നഗരഗ്രാമ വ്യത്യാസമില്ലാതെ മിക്ക ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിരയായിരുന്നു കാണാന്‍ സാധിച്ചത്.
സ്ത്രീകള്‍ക്കും പുരുഷന്‍ന്മാര്‍ക്കും പ്രത്യേകം ക്യൂവാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെ എത്തിയ വയോധികരെയും ക്യൂവില്ലാതെ വോട്ടു ചെയ്യാന്‍ അനുവദിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്നിനോടെ വോട്ടര്‍മാരുടെ നിര അപ്രത്യക്ഷമാകുന്ന കാഴ്ചയും കാണാന്‍ സാധിച്ചു. എന്നാല്‍ ചില ബൂത്തുകളില്‍ സ്ത്രീകളുടെ നീണ്ട നിരയും ഉണ്ടായിരുന്നു. ഗവ.എല്‍പിഎസ് കുണ്ടയം, പട്ടാഴി മീനം എല്‍പിഎസ് എന്നിവിടങ്ങളില്‍ ആറിന് ശേഷവും വോട്ടെടുപ്പ് നടന്നു. മഴയായതിനാല്‍ നിരവധി വോട്ടര്‍മാര്‍ അവസാന സമയത്ത് വോട്ട് രേഖപ്പെടുത്താന്‍ എത്തിയതാണ് ഇവിടങ്ങളില്‍ പോളിങ് നീളാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: