കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വച്ച് നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തലക്കുളത്തൂര്‍ ബൈത്തുല്‍ നൂറയില്‍ അബ്ദുള്‍ നാസറാണ് എകൈ്സസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനു സമീപം വച്ച് പിടിയിലായത്. കഞ്ചാവുമായി പോവുകയായിരുന്ന ഇയാളുടെ ബൈക്കിന് കോഴിക്കോട് സര്‍ക്കിളിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ പിന്തുടര്‍ന്ന എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. മല്പിടുത്തത്തിനിടെ സിവില്‍ എക്സൈസ് ഓഫീസര്‍ ഷിബിന്‍ പരിക്കേറ്റു. വിപണിയില്‍ ഒന്നര ലക്ഷം വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിനു മുമ്പും സമാനമായ കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് 25, 30 കിലോഗ്രാം കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുകയായിരുന്നു നാസറിന്റെ രീതിയെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന വേളയായതിനാല്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് മുമ്പാകെ ഇയാളെ ഹാജരാക്കിയ ശേഷം എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബീരാന് കോയ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിന്, ഷംസുദ്ദീന്, മനോജ്, റിഷി കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ തമ്പി, ജയപ്രകാശ് എന്നിവരും നാസറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: