കുറ്റിയാടി: കുറ്റിയാടി മണ്ഡലത്തിലെ നിട്ടൂരില്‍ സിപിഎം അക്രമം, രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് വോട്ടെടുപ്പ് സമയം കഴിഞ്ഞ് 6.15 ഓടെ നടന്ന അക്രമത്തില്‍ ആര്‍എസ്എസ് നാദാപുരം താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് കെ.സി. ഉദയന്‍, ശ്രീജിത്ത് സി.പി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷം സിപിഎം അക്രമികള്‍ സംഘടിച്ചെത്തി ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി നടത്തിയ അക്രമത്തില്‍ ഉദയന്‍ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആദ്യം കുറ്റിയാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരൂന്നു. സിപി.എം നേതാക്കളായ കെ.പി. കുഞ്ഞമ്മദ്കുട്ടി, ലോക്കല്‍ സെക്രട്ടറി ചാത്തു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് അക്രമം ഉണ്ടായത്.
നിട്ടൂരില്‍ സിപിഎം നിരന്തര അക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായി കൈവേലിയില്‍ നടന്ന ധര്‍ണയില്‍ നിട്ടൂരിലെ വെള്ളൊലിപ്പില്‍ അനൂപ് എന്ന തെയ്യം കലാകാരന് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷവും സിപിഎം ഈ മേഖലയില്‍ നിരന്തരം അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗുണ്ടാലിസ്റ്റില്പ്പെട്ടവരും സ്ഥിരം ക്രിമിനലുകളുമായ സിപിഎമ്മുകാരാണ് ഇന്നലെ നിട്ടൂരില്‍ അക്രമം നടത്തിയത്.
ചെമ്മരത്തൂരിലും ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ അക്രമിച്ചു. ബൂത്ത് എജന്റായ നിഖിലിനെയാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: