തിരുവനന്തപുരം : പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തവും . അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി ആറ്റുകാല്‍ സ്വദേശിയായ ജാക്കി എന്ന് വിളിക്കുന്ന അനില്‍കുമാറിനും ഏഴാം പ്രതിയും ആറ്റുകാല്‍ സ്വദേശി തന്നെയായ സോജു എന്ന് വിളിക്കുന്ന അജിത്കുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ.
പ്രാവ് ബിനു എന്ന് വിളിക്കുന്ന ബിനുകുമാര്‍, സുര എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍, വിളവൂര്‍ക്കല്‍ നിവാസികളായ കൊച്ചുഷാജി എന്ന് വിളിക്കുന്ന ഷാജി, ബിജുക്കുട്ടന് എന്ന് വിളിക്കുന്ന ബിജു, മുട്ടത്തറ സ്വദേശിയായ കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2004 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ജെറ്റ് സന്തോഷിനെ തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണയ്ക്കിടയില്‍ ജെറ്റ് സന്തോഷിന്റെ മാതാവ് ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. എന്നാല്‍ സാഹചര്യത്തെളിവുകളുടെയും മാപ്പുസാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: