ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് വോട്ട് ചെയ്യുന്നത് എത്തിനോക്കിയ വിവാദത്തില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജി. സുധാകരന്. ഇതോടെ സിപിഎമ്മിലെ വിഭാഗീയത പുതിയ തലത്തിലേക്ക് വഴിമാറി. വിഎസും ഭാര്യയും വോട്ട് ചെയ്യുന്നത് ഞാന്‍ നോക്കിയിട്ടില്ല. വിഎസും ഞാനും തമ്മില്‍ നല്ല ആത്മബന്ധമാണുള്ളത്.
എന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല. ഞാനും വി.എസും അരുണ്‍കുമാറും ചട്ടം ലംഘിച്ചിട്ടില്ല. പോലീസും സര്‍ക്കാരുമാണ് വീഴ്ച വരുത്തിയത്. വോട്ട് ചെയ്യാന്‍ പോകുന്നയാള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിക്കും സഹായിക്കും മാത്രമാണ് ബൂത്തില്‍ കയറാന്‍ കഴിയുന്നത്. എന്നാല്‍ മറ്റുള്ളവരെ കയറ്റിയത് പോലീസിന്റെ വീഴ്ചയാണ്, സുധാകരന് വിശദീകരിയ്ക്കുന്നു. വിഎസ് വോട്ടു ചെയ്യുമ്പോള്‍ ബൂത്തില്‍ കയറിയ സുധാകരന് എത്തിനോക്കിയത് വിവാദമായിരുന്നു. ജില്ലാ കളക്ടര്‍ ഇതില്‍ വിശദീകരണവും തേടിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്.
എന്നെ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കുന്നില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ മറ്റു പത്രങ്ങള്‍ വലിയ വാര്‍ത്തയായി നല്കുമ്പോള് പാര്‍ട്ടി പത്രം അവഗണിക്കുകയാണെന്നും സുധാകരന് കുറ്റപ്പെടുത്തി. ആരെന്ത് പറഞ്ഞാലും വെണ്ടയ്ക്കാ അക്ഷരത്തില്‍ കൊടുക്കുന്ന ദേശാഭിമാനിക്ക് എന്റെ നേരെയുണ്ടായ ആക്രമണങ്ങളൊന്നും വാര്‍ത്തയല്ല, ഞാന്‍ ഇക്കാര്യം തുറന്നു പറയുന്നത് കാര്യങ്ങള്‍ കേരളം അറിയാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരേ അപവാദപ്രചാരണം നടത്തുകയാണ്, ഞാനതിനെ നിയമപരമായി നേരിടും എന്നു പറഞ്ഞ സുധാകരന് സുപ്രീം കോടതി യുഡിഎഫിന്റെ അപ്പൂപ്പന്റെ വകയല്ലെന്നും പ്രതികരിച്ചു.
പുന്നപ്ര പറവൂര്‍ ഗവ. എച്ച്എസിലെ 63-ാം നമ്പര്‍ ബൂത്തില്‍ വി.എസ്. അച്യുതാനന്ദന് വോട്ട് ചെയ്യുന്നതാര്ക്കാണെന്ന് ജി. സുധാകരന് നോക്കിയിരുന്നു. വിഎസിന്റെ ഭാര്യ വസുമതി വോട്ട് ചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ തന്റെ പേര് രണ്ടാമതാണെന്ന് സുധാകരന് സൂചന നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ എന്‍ഡിഎയും യുഡിഎഫും ജില്ലാ കളക്ടര്‍ ആര്.ഗിരിജയ്ക്ക് പരാതി നല്‍കിയിരുന്നു. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടുവെന്നും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള വ്യക്തിയുടെ അവകാശത്തില്‍ ഇടപെട്ടുവെന്നുമാണ് പരാതി. വിഎസ് വോട്ട് ചെയ്യുന്ന ദൃശ്യത്തിന്റെ സിഡിയും കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ സിപിഎമ്മില്‍ നിരവധി തലകള്‍ വിഭാഗീയതയുടെ ഭാഗമായി ഉരുളുമെന്ന് സുധാകരന്റെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് ദിവസത്തിന്റെ തലേന്നുവരെ വിഎസ് പക്ഷം സുധാകരനെതിരെ മണ്ഡലത്തിലാകെ നോട്ടീസുകള്‍ പ്രചരിപ്പിച്ചിരുന്നു. പിണറായി പക്ഷം നയിക്കുന്ന പാര്‍ട്ടി പത്രത്തിനെതിരെ സുധാകരന് പരസ്യനിലപാട് സ്വീകരിച്ചത് വിഭാഗീയത പുതിയ തലത്തിലേക്കാണ് നീങ്ങുന്നതെന്ന് സൂചന നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: