തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഡനക്കേസില്‍ ഏഴാം പ്രതി ഒഴികെയുള്ള അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ അവര്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം നാളെ പ്രഖ്യാപിക്കും.
തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലതാനായരാണ് ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി പ്രവീണ്‍, മൂന്നാം പ്രതി കൊച്ചുമോന്, നാലാം പ്രതി ലതാ നായര്‍, അഞ്ചാം പ്രതി മനോജ്, ആറാം പ്രതി പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഒന്നാം പ്രതി ഓമനക്കുട്ടി നേരത്തേ മാപ്പ് സാക്ഷിയായിരുന്നു. സോമനെയാണ് വെറുതെ വിട്ടത്. കുമളിയില്‍ മുറിയെടുക്കാന്‍ സഹായിച്ചതായിരുന്നു സോമനെതിരെയുള്ള കുറ്റം. ഇത് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ഉന്നതരെ കണ്ടെത്താത്തതില്‍ ദുഖമുണ്ടെന്ന് ശാരിയുടെ പിതാവ് വിധികേട്ട ശേഷം പറഞ്ഞു.
പീഡനത്തിന് ഇരയായ ശാരി 2004 ഓഗസ്റ്റ് 15ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ചികിത്സയിലിരിക്കെ നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2011 ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 67 സാക്ഷികളെ വിസ്തരിച്ചു. 48 രേഖകള്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: