ഋഷഭപര്വതത്തിനു സമീപമെത്തിയ ഹനുമാന് ഔഷധപര്വ്വതം എവിടെയാണെന്നറിയാതെ നില്ക്കുമ്പോള് അടത്തൊരാശ്രമം കണ്ടു. തനിക്കു വഴിതെറ്റിയോ, ജാംബവാന് ഇങ്ങനെയൊരാശ്രമത്തിന്റെ കാര്യം പറഞ്ഞിട്ടില്ല. മതിഭ്രമമാണോ? എന്തായാലും ആശ്രമംകണ്ട സ്ഥിതിക്ക് അവിടെച്ചെന്ന് മഹര്‍ഷിയെ ദര്‍ശിച്ച് ദാഹവും മാറ്റാം. ഔഷധം നില്ക്കുന്ന സ്ഥലം അദ്ദേഹത്തിനറിയാമായിരിക്കും. അങ്ങോട്ടു നടന്നു.
ഒരു യോജന വിസ്താരമുള്ള വലിയൊരാശ്രമമാണത്. ധാരാളം ഫലവൃക്ഷങ്ങള്‍ കായ്ച്ചുനില്ക്കുന്നു. ചെറിയ കുളങ്ങള്‍, ശീതമാരുതന്‍, പൂവാടികള്‍ എല്ലാം ചേര്‍ന്ന് അതിമനോഹരമായ ആശ്രമം അകത്തേക്കു കയറിയപ്പോള്‍ ചിലര്‍ യാഗം ചെയ്യുന്നു. ചിലര്‍ ശിവപൂജ ചെയ്യുന്നു. അതിനുമേല്നോട്ടം വഹിച്ച് മുനിവേഷത്തില്‍ കാലനേമിയിരിക്കുന്നു. ഹനുമാന് അടുത്തുചെന്നു നമസ്കരിച്ചുകൊണ്ടു പറഞ്ഞു. ”ഞാന്‍ രാമകാര്യാര്‍ത്ഥം പാല്ക്കടലിലേക്കുപോകുന്നു. ദാഹമുണ്ട്. ജലം വേണം.”
” നീ എങ്ങോട്ടുപോകുന്നു എന്ന് എനിക്കറിയാം. ഔഷധം തേടിപോകുകയല്ലേ? അതിന്റെ ആവശ്യമില്ല. രാമലക്ഷ്മണന്മാര് മോഹാലസ്യം തീര്‍ന്ന് എണീറ്റ് യുദ്ധസന്നദ്ധരായി നിക്കുന്നു. ജ്ഞാനദൃഷ്ടികൊണ്ട് ഞാനറിഞ്ഞു. നീ വളരെ ദൂരം സഞ്ചരിച്ചതല്ലേ. കുറച്ചു വിശ്രമം ആവശ്യമാണ്. കമണ്ഡലുവിലെ ജലം കുടിച്ച് ദാഹം മാറ്റുക. നല്ല ഫലങ്ങള്‍ ഭക്ഷിച്ചു വിശപ്പുമാറ്റാം. കുറച്ചുറങ്ങുകയുമാകാം. അതുകഴിഞ്ഞ് ഞാന്‍ മന്ത്രോപദേശം തരാം.”
”വളരെ നന്ദി. എനിക്ക് ദാഹം മാറ്റാന്‍ ഇത്രയും ജലംപോരാ.” എന്ന് ഹനുമാന് പറഞ്ഞു. ”എന്നാല്‍ അടുത്തൊരു ജലാശയമുണ്ട്. അവിടെച്ചെന്ന് ആവോളം പാനം ചെയ്ത് മടങ്ങിവരുക. ഞാന്‍ മന്ത്രോപദേശം തരാം.” എന്നുപറഞ്ഞ് മായകൊണ്ടുണ്ടാക്കിയ ഒരു ശിഷ്യനെ വഴി കാണിക്കാന്‍ കുടെവിട്ടു. ഹനുമാന് തടാകക്കരയിലെത്തിയപ്പോള്‍ വടു അപ്രത്യക്ഷനായി. അമൃതിപോലെ ജലമുള്ള ശുദ്ധജലതടാകം. ഇതായിരിക്കുമോ ജാംബവാന് പറഞ്ഞ ലക്ഷ്മീതടാകം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: