അമ്പലപ്പുഴ: കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് പുറക്കാട് ഒന്‍പതു വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. നീര്‍ക്കുന്നത്ത് അഞ്ചുവീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. പുലിമുട്ടു നിര്‍മ്മാണത്തിലെ വിവേചനമാണ് പുറക്കാട് പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ 23ഓളം വീടുകള്‍ പൂര്‍ണമായും ഭാഗീകമായും തകരാനിടയായത്. പഞ്ചായത്തിലെ ഒന്ന്, 17, 18 വാര്‍ഡുകളിലാണ് വര്‍ഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്നത്. ഇതില്‍ ഒന്ന്, 17 വാര്‍ഡുകളില്‍ പുലിമുട്ടു നിര്‍മ്മാണം ആരംഭിക്കുകയും 18-ാം വാര്‍ഡില്‍ നിര്‍മ്മാണം ആരംഭിക്കാതിരിക്കുകയും ചെയ്തതാണ് ഇവിടെ കടല്‍ക്ഷോഭത്തിന്റെ തീവ്രതയേറാനിടയാക്കിയത്.
വാര്‍ഡ് 18ല്‍ പുതുവേല്‍ സംഗീത, ദിനേശന്, മുരളി, ശാന്ത, രജി, സുധാകരന്, പൊന്നപ്പന്, ശശികല, ഉത്തമന് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. തകര്‍ന്ന പല വീടുകളിലും അവശനിലയില്‍ കിടക്കുന്ന രോഗികളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും വൃദ്ധജനങ്ങളുമാണുള്ളത്. വീടു നഷ്ടപ്പെട്ടവരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ഉണ്ടാകുന്ന കടല്‍ക്ഷോഭമാണ് പ്രദേശവാസികളെ ഏറെ വലയ്ക്കുന്നത്. വീട്ടിനുള്ളിലെ സാധനങ്ങള്‍ പോലും എടുത്തുമാറ്റാനാവാതെയാണ് പലരും വീടുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ നിരവധി കുടുംബങ്ങളാണ് പുനരധിവാസം ഉറപ്പാക്കാത്തതിനാല്‍ തെരുവില്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെടുന്നവരും ക്യാമ്പില്‍ എത്തുന്നത്. പുറക്കാട് കരൂര്‍ എല്‍പി സ്കൂളില്‍ ഇവര്‍ക്കായി ക്യാമ്പ് തുറന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.
എന്‍ഡിഎ അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ എല്‍.പി. ജയചന്ദ്രന്, ബിജെപി പുറക്കാട് ഗ്രാമപഞ്ചായത്തംഗം അജു പാര്‍ത്ഥസാരഥി, ബിഎംഎസ് അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് എസ്. രാജേന്ദ്രന് തുടങ്ങിയവര്‍ ദുരിതമേഖല സന്ദര്‍ശിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നീര്‍ക്കുന്നം വളഞ്ഞവഴി ഭാഗത്താണ് കടല്‍ക്ഷോഭം ഭീതി വിതയ്ക്കുന്നത്. ഇവിടെ വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: