ന്യൂദല്‍ഹി: മലയാളി ഹോക്കിതാരം പി.ആര്. ശ്രീജേഷിന് പുതിയ നിയോഗം. ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ദേശീയ ടീമിനെ നയിക്കുകയെന്ന നിയോഗമാണ് ശ്രീജേഷിന് വന്നുചേര്‍ന്നത്. നിലവില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ശ്രീജേഷ്. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി താരം ദേശീയ ഹോക്കി ടീമിനെ നയിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു. സ്ഥിരം നായകന് സര്‍ദാര്‍ സിങിന് വിശ്രമം അനുവദിച്ചതോടെയാണ് ശ്രീജേഷിനെ നായകത്വം ഏല്‍പ്പിച്ചതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു. മുതിര്‍ന്നതാരവും പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധനുമായ രൂപീന്ദര്‍പാല്‍ സിങിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവരും കുറച്ചുകാലങ്ങളായി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഒളിമ്പിക്സിന് മുന്നോടിയായി ഇരുവര്‍ക്കും വിശ്രമം ആവശ്യമാണെന്നും ബത്ര കൂട്ടിച്ചേര്‍ത്തു.
ലണ്ടനില്‍ ജൂണ്‍ പത്ത് മുതല്‍ 17 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്. റിയോ ഒളിമ്പിക്സിന് മുമ്പ് ഇന്ത്യന്‍ ടീം കളിക്കുന്ന അവസാന ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി.
അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ശ്രീജേഷിന് വിശ്രമം അനുവദിച്ചിരുന്നു. ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്. എസ്.വി. സുനിലാണ് ഇന്ത്യന്‍ ഉപനായകന്‍. വി.ആര്. രഘുനാഥ്, കൊതജിത് സിങ്, എസ്.കെ. ഉത്തപ്പ, ആകാശ്ദീപ് സിങ് തുടങ്ങിയ പ്രമുഖരും ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ നിരയില്‍ പോരാടാനിറങ്ങും.
ഇന്ത്യയെക്കൂടാതെ ഓസ്ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ബ്രിട്ടന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ പത്തിന് ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടീം: പി.ആര്. ശ്രീജേഷ് (ക്യാപ്റ്റന്‍) വികാസ് ദഹിയ, പ്രദീപ് മോര്, വി.ആര്. രഘുനാഥ്, കൊതജിത് സിങ്, സുരേന്ദര്‍ കുമാര്‍, ഹര്‍മന്‍പ്രീത് സിങ്, ഡാനിഷ് മുജ്താബ, ചിങ്ലേന്സന സിങ്, മന്‍പ്രീത് സിങ്, എസ്.കെ. ഉത്തപ്പ, ദേവീന്ദര്‍ വാല്മീകി, ഹര്‍ജീത് സിങ്, തല്‍വീന്ദര്‍ സിങ്, മന്ദീപ് സിങ്, എസ്.വി. സുനില്‍ (വൈസ് ക്യാപ്റ്റന്‍) ആകാശ്ദീപ് സിങ്, നിക്കിന് തിമ്മയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: