തെരഞ്ഞെടുപ്പിന്റെ അലലൊയികള്‍ അടങ്ങി ജീവിതം സാധാരണഗതിയിലേക്ക്. യുഡിഎഫിനുവേണ്ടത് ഭരണത്തുടര്‍ച്ചയും എല്‍ഡിഎഫിനുവേണ്ടത് ഭരണത്തിന്റെ കടിഞ്ഞാണുമായിരുന്നു. എന്നാല്‍ വ്യത്യസ്ത ഭരണം വാഗ്ദാനം ചെയ്ത് ബിജെപി രംഗത്തിറങ്ങിയപ്പോള്‍ ത്രികോണമത്സരമായി.
തെരഞ്ഞെടുപ്പ് ലഹരിയില്‍ ചില കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിക്കപ്പെട്ടു. ഉദാഹരണത്തിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. കേരളം ഇന്ന് വന്‍ കടക്കെണിയിലാണ്. 1956 മുതല്‍ 2011 വരെ കേരളത്തിനുണ്ടായ കടം 78,673 കോടി രൂപയായിരുന്നു. 2011-2016 കാലയളവില്‍ ഈ സംഖ്യ ഇരട്ടിയായി. അതായത് ഒരുലക്ഷത്തി അമ്പത്തെണ്ണായിരത്തി നാനൂറ്റിപ്പത്ത് കോടി രൂപ. ഈ പ്രതിസന്ധി തരണംചെയ്യുന്നത് ഏപ്രിലില്‍ 500 കോടി പിന്നെയും കടംവാങ്ങിയാണ്!
ഈ സാഹചര്യത്തിലാണ് ആദര്ശധീരന് വി.എം. സുധീരന് മദ്യനിരോധനം പ്രഖ്യാപിച്ചത്.
1996 ഏപ്രിലില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മറ്റൊരു ആദര്ശധീരന് ചാരായനിരോധനം നടപ്പാക്കിയത്. അതോട ഹരിതകേരളം ‘മദ്യകേരള’മായി. ചാരായനിരോധനം വ്യാജവാറ്റിന് വഴിതെളിച്ച് അനേകംപേര്‍ക്ക് ജീവഹാനി വരുത്തിവെച്ചു. അങ്ങനെയാണ് കുടിയന്മാര് ബാറുകളിലേക്ക് കുടിയേറിയത്. വ്യാജ കള്ളുല്പാദനവും മലയാളി പഠിച്ചു. ആനമയക്കി ഉള്‍പ്പെടെ മാരകമായ രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ത്തി കള്ളില്‍ ചേര്‍ക്കാന്‍ തുടങ്ങി. ഇതോടെ തെങ്ങുകള്‍ നശിച്ച കേരളത്തില്‍ കള്ളുഷാപ്പുകള്‍ക്ക് ക്ഷാമമില്ലാതായി.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രചാരകയായി രംഗപ്രവേശംചെയ്ത കെപിഎസി ലളിത പറഞ്ഞത് എല്‍ഡിഎഫ് വന്നല് മദ്യവര്‍ജനം നടപ്പാക്കുമെന്നാണ്. പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്നത് പ്രചാരണവിഷയമായില്ല.
സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക സ്രോതസ്സാണ് മദ്യം. ബാറുകള്‍ പൂട്ടിയതില്‍ ഒരു ഇരട്ടത്താപ്പുണ്ട്. മദ്യക്കച്ചവടം സര്‍ക്കാര്‍ കുത്തകയാക്കി. ബിവറേജസ് കോര്പ്പറേഷന് നിലവിലുള്ളപ്പോള്‍ ബാറുകള്‍ പൂട്ടി, ബിവറേജസിന് മുമ്പിലെ ‘ക്യൂ’ ദീര്‍ഘിപ്പിച്ചു. കേരളമാണ് ഭാരതത്തിലെ ഏറ്റവും മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം. പ്രതിശീര്‍ഷ മദ്യോപയോഗം ഇവിടെ എട്ട് ലിറ്ററാണ്. മദ്യത്തിന്റെ മുഖ്യഉപഭോക്താക്കള്‍ കോളേജ് വിദ്യാര്‍ത്ഥികളും!
മദ്യമാണ് റവന്യൂ വരുമാനത്തിന്റെ 25 ശതമാനവും കൊണ്ടുവരുന്നത്. ബാര്‍ പൂട്ടിയെങ്കിലും ബാറുകള്‍ ഇപ്പോഴും നിലവിലുണ്ട്. ബ്രാന്‍ഡി, റം, വിസ്കി, വോഡ്ക എന്നിവയല്ല വില്‍ക്കുന്നത്. പകരം വൈനും ബിയറും വിളമ്പുന്നു. വൈന്‍ ആന്‍ഡ് ബിയര്‍ ലോഞ്ച്! വൈനും ബിയറും സര്‍ക്കാരിന് മദ്യമല്ല! ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മ്മനിയും മറ്റും കുടിക്കുന്നത് വൈനും ബിയറുമാണ്. കറതീര്‍ന്ന മദ്യപരും അതാണ് കുടിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ പോണ്ടിച്ചേരിയിലും മാഹിയിലും ബിയര്‍പാര്‍ലറുകളില്‍ ‘ബലവാന്’, ‘അതിബലവാന്‍’ ബിയര്‍ ബ്രാന്‍ഡുകള്‍ ഉണ്ടത്രെ. തെങ്ങിന്‍കള്ളിനെ ചാരായനിരോധനം വിഷമാക്കി മാറ്റിയപോലെ കേരളത്തില്‍ വൈനും ബിയറും മാറും എന്നുറപ്പാണ്.
ഇപ്പോള്‍ മദ്യോല്‍പ്പാദനം കുടില്‍വ്യവസായമാണ്. ബാര്‍ പൂട്ടല്‍ പ്രാബല്യത്തില്‍ വന്നശേഷം വീടുകളില്‍ വ്യാജചാരായം ഉല്പാദനം തുടങ്ങി. എവിടെ ആവശ്യക്കാരുണ്ടോ അവിടെ സാധനവും ഉല്പാദിക്കപ്പെടും. വാസ്തവത്തില്‍ ബാര്‍ പൂട്ടിയത് ഏറ്റവും വലിയ കാപട്യമല്ലേ? അതോടെ മദ്യവില്‍പ്പന സര്‍ക്കാരിന്റെ കുത്തകയാകുകയും ബിവറേജസ് കോര്പ്പറേഷന് വമ്പിച്ച ലാഭം ഉണ്ടാക്കുകയും ചെയ്തു.
മറ്റൊരു വസ്തുത ബാറുകള്‍ പൂട്ടിയതോടെ കേരളത്തില്‍ മയക്കുമരുന്നുപയോഗം കൂടി എന്നതാണ്. വീടുകളിലെ സമാധാനം മദ്യോപയോഗംപോലെതന്നെ മയക്കുമരുന്നുപയോവും നശിപ്പിക്കുന്നു. ബെവ്കോയില്‍നിന്നു മദ്യംവാങ്ങി മദ്യപാനികള്‍ വീടുകള്‍ ബാറാക്കി മദ്യപിക്കുമ്പോള്‍ ഭാര്യമാര്‍ക്ക് പീഡനം വര്‍ധിക്കുന്നു. വീട്ടിലെ സമാധാനം ഇല്ലാതായി. കുടുംബകോടതികളില് വിവാഹമോചനക്കേസുകള് വര്‍ധിച്ചു.
ശശി തരൂര്‍ പറയുന്നത് കേരളത്തിലെ 712 ബാറുകള്‍ അടച്ചതോടെ മദ്യവരുമാനം കുറഞ്ഞുവെന്നാണ്. എക്സൈസ് നികുതി കേരളത്തിന് അത്യന്താപേക്ഷിതമാണ്. 22 ശതമാനം വരുമാനം കൊണ്ടുവരുന്നത് കേരളത്തിലെ 26 ശതമാനം ടൂറിസ്റ്റുകളില്‍നിന്നാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി വിദേശ മുതല്മുടക്കുവഴി മാത്രമേ മെച്ചപ്പെടുകയുള്ളൂ. വിദേശികള്‍ക്ക് മദ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ബാറുകള്‍ അടയ്ക്കുകവഴി 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. തമിഴ്നാട് കേരളത്തിലെ സ്ഥിതി തിരിച്ചറിഞ്ഞ് അതിര്‍ത്തിപ്രദേശങ്ങളില്‍ ബാറുകള്‍ തുടങ്ങിയപ്പോള്‍ കേരളത്തിന്റെ വരുമാനം തമിഴ്നാട്ടിലേക്കൊഴുകുന്നു; എക്സൈസ് ഡ്യൂട്ടിയുള്‍പ്പെടെ.
ശശി തരൂര്‍ പറയുന്നത് ഭാരതം ലാര്‍ജസ്റ്റ് ഡമോക്രസി അല്ല, ലാര്‍ജസ്റ്റ് ഹിപ്പോക്രസിയാണെന്നാണ്. മദ്യനിരോധനംമൂലം 8000 കോടി രൂപ നഷ്ടമുണ്ടാകുന്നുണ്ടത്രെ. ഭാരതത്തിലെ 16 ശതമാനം മദ്യം ഉപയോഗിക്കുന്നത് മലയാളികളാണ്. ഭാരത ശരാശരി നാല് ലിറ്റര്‍.
ഇപ്പോള്‍ ഇടതുപക്ഷം പറയുന്നത് അവര്‍ മദ്യവര്‍ജനം കൊണ്ടുവരുമെന്നാണ്. മദ്യവര്‍ജനം സ്വയം എടുക്കേണ്ട തീരുമാനമാണ്. ഒരു മദ്യപാനിക്കും അതിനുള്ള സ്വബോധം ഉണ്ടാകില്ല. ബാറുകള്‍ തുറക്കുമോ എന്ന ചോദ്യത്തിനാണ് ഈ ഉത്തരം. ശശി തരൂര്‍ പറയുന്നപോലെ ലോകത്തിലെ ഏറ്റവും വലിയ ഹിപ്പോക്രാറ്റ്സ് രാഷ്ട്രീയക്കാരാണ്. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി എന്തും വാഗ്ദാനം ചെയ്യും. അധികാരം കിട്ടിയാല്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ വാഗ്ദാനങ്ങള്‍ മറക്കും.
കുടിയന്മാര് കുടിക്കും. മദ്യവര്ജനോപദേശം അവരുടെ ചെവിയില്‍ കയറുകയില്ല. ബാറുകള്‍ പൂട്ടിയിട്ടും കേരളത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടമരണങ്ങളും കുറഞ്ഞില്ലല്ലോ. ‘ആല്‍ക്കഹോളിക്സ് അനോനിമസ്’ എന്ന മദ്യവിരുദ്ധ സമിതിയും പറയുന്നത് ഇതുതന്നെയാണ്. ഉപദേശം ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി പുറത്തുകളകയും. ട്രക്ക്ഡ്രൈവര്‍മാര്‍ മദ്യപിച്ചല്ലേ വണ്ടിയോടിക്കുന്നത്?
കേരളത്തിന്റെ ഒരു പ്രധാന വരുമാനം ടൂറിസമാണ്. വിദേശികള്‍ക്ക് ഉച്ചക്ക് ഒരു ബിയര്‍ ആവശ്യമാണ്. കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവും ഗണ്യമായി കുറഞ്ഞത്രെ. 35 ദശലക്ഷം ടൂറിസ്റ്റുകളാണ് കേരളത്തില്‍ എത്തുന്നത്.മദ്യനിരോധനം യുഎസില്‍പ്പോലും പരാജയപ്പെട്ടതാണ്.
ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നത് 69 ശതമാനം കുറ്റകൃത്യങ്ങളും 40 ശതമാനം റോഡപകട മരണങ്ങളും 80 ശതമാനം വിവാഹമോചനങ്ങളും നടക്കുന്നത് മദ്യപാനംമൂലവും മയക്കുമരുന്നുപയോഗം കൂടിയതിനാലുമാണെന്നാണ്. ഇതുകൂടാതെ കരള്‍, ഹൃദയം മുതലായവയുടെ രോഗങ്ങളും മദ്യപാനംകൊണ്ടുണ്ടാകുന്നു.
ഞാന്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയല്ല ഇതെഴുതുന്നത്. ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറയുന്നുവെന്നു മാത്രം. മദ്യം വിഷമാണ്, വിപത്താണ്, സാമൂഹ്യവിനാശകാരിയാണ്. പക്ഷെ കയ്യടി നേടാന്‍ ഒരു മദ്യനിരോധനം പ്രഖ്യാപിച്ചാലോ. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് ഇടതുമുന്നണി വക്താക്കള്‍ പറയുന്നതില്‍ പ്രായോഗികത തീരെയില്ല എന്നതാണ് സത്യം. കേരളം താഴ്ന്ന ജിഡിപിയുള്ള സംസ്ഥാനമാണ്. മദ്യനികുതി 55.39 ബില്യണ്‍ ആയിരുന്നു 2010 ല്‍.
ബാറുകള്‍ അടച്ചതോടെ ബിവറേജസ് കടകള്‍ക്ക് മുമ്പിലെ ക്യൂ നീണ്ടുവെങ്കിലും മധ്യവര്‍ഗ വിഭാഗങ്ങള്‍ ക്യൂവില്‍ നില്‍ക്കാതെ കോര്പ്പറേഷന് കടകളില്‍നിന്നുള്ള മദ്യം പുറത്തുനിന്ന് വാങ്ങുന്നു. അരലിറ്റര്‍ കുപ്പിക്ക് 100 രൂപ മാര്‍ജിന്‍. മദ്യം ബിവറേജസില്‍നിന്ന് വാങ്ങി സ്റ്റോക്ക് ചെയ്താണ് ഈ സൗകര്യം ഒരുക്കുന്നത്. ഫോണ്‍ ചെയ്താല്‍ പറയുന്ന സ്ഥലത്ത് കൊണ്ടുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു സമാന്തര ഇത്തിക്കണ്ണി വ്യവസായം നടക്കുന്നത് സര്‍ക്കാര്‍ അറിയുന്നില്ലേ?
മദ്യം വിഷമാണ്. ഇത് തുടച്ചുനീക്കേണ്ടത് ആവശ്യവുമാണ്. പക്ഷെ അത് എങ്ങനെ പ്രയോഗത്തിലെത്തിക്കുമെന്ന് നേതാക്കള്‍ ചിന്തിക്കുന്നില്ല. അവര്‍ ചിന്തിക്കുന്നത് മദ്യനിരോധനമെങ്കില്‍ അങ്ങനെ, എങ്ങനെ അധികാരത്തില്‍ കയറണമെന്നും അഴിമതി നടത്താമെന്നുമാണ്.
മദ്യനിരോധനത്തിന്റെ ഉല്പന്നമാണ് ബിജുരമേശും ബാര്‍ കോഴയും മറ്റും. കേരളം സാക്ഷരത നേടിയെന്ന് വീമ്പടിക്കുമ്പോഴും വിവേകം നേടിയിട്ടില്ല എന്നതിനു തെളിവാണ് സ്വയം നശിക്കാന്‍ ആളുകള്‍ ഈ വിധം മദ്യപാനത്തിനടിമകളാകുന്നത്.
കേരളത്തില്‍ മദ്യനിരോധനം പ്രായോഗികമാക്കാനുള്ള നടപടികള്‍ അടങ്ങിയ മദ്യനയം രൂപീകരിക്കണം. ആധ്യാത്മിക സ്ഥാപനങ്ങള്‍ മദ്യപര്‍ക്ക് കൗണ്‍സലിംഗ് കൊടുക്കുവാന്‍ സംവിധാനമൊരുക്കണം. മദ്യപര്‍ക്ക് മാത്രമല്ല, മദ്യപാനത്തിന്റെ ദുരിതഫലം ഏറ്റവും അനുഭവിക്കുന്ന ഭാര്യമാര്‍ക്കും കൗണ്‍സലിംഗിന്റെ ആവശ്യമുണ്ട്.
ഇന്ന് കേരളത്തിലെ സാമൂഹ്യാവസ്ഥ വളരെ മോശമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീട്ടിലും വഴിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പള്ളികളില്‍പ്പോലും സുരക്ഷിതത്വമില്ല. ഈ വിഷയം-സ്ത്രീസുരക്ഷ- ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അജണ്ടയിലില്ല. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകളായിട്ടും ഇതാണവസ്ഥ.
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളാണ് അവരെ ചൂഷണംചെയ്ത് മദ്യക്കൊള്ള നടത്തുന്നതും സമൂഹത്തെ ക്രിമിനലൈസ് ചെയ്യുന്നതും. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: