ടൊറന്റോ: ശക്തമായ കാട്ടുതീയുണ്ടായ ഫോര്‍ട്ട് മക്മുറെയിലെ ക്യാമ്പുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് 12000ത്തോളം തൊഴിലാളികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. എണ്ണായിരത്തോളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. നാലായിരം പേരോട് നേരത്തെ തന്നെ ഒഴിഞ്ഞ് പോകാനും ആവശ്യപ്പെട്ടിരുന്നു.
രണ്ടാഴ്ച മുമ്പ് ഫോര്‍ട്ട് മക്മുറെയിലുണ്ടായ കാട്ടുതീയില്‍ എണ്‍പതിനായിരം പേരെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പ്രദേശത്തെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. ഫോര്‍ട്ട് മക്മുറെയില്‍ കാട്ടുതീ നിയന്ത്രണ വിധേയമായെങ്കിലും വീണ്ടും ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.
എണ്ണ ഉത്പാദനം പുനരാരംഭിക്കാനായി ധാരാളം തൊഴിലാളികള്‍ ഇവിടെക്ക് മടങ്ങി വന്നിരുന്നു. എന്നാല്‍ ഫോര്‍ട്ട് മക്മുറെയുടെ ഉത്തരഭാഗത്ത് നിന്ന് മിനിറ്റില്‍ മുപ്പത്-നാല്‍പ്പത് മീറ്റര്‍ എന്ന തോതില്‍ കാട്ടുതീ പടരുന്നതായാണ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. വുഡ് ബഫല്ലോ റീജ്യണല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഫോര്‍ട്ട് മക്മുറെയുടെ വടക്ക് ഭാഗത്തും ഫോര്‍ട്ട് മകെയുടെ തെക്ക് ഭാഗത്തും മുന്‍കരുതല്‍ എന്ന നിലയില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
കനത്ത പുകയും ചാരവും രക്ഷാപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ട്.
ഇതിന് പുറമെ വരണ്ട കാലാവസ്ഥയും തീപ്പൊരികള്‍ വീണ്ടും കത്തിക്കും വിധമുളള കാറ്റും ഭീഷണിയാകുന്നു. ഫോര്‍ട്ട് മക് മുറെയുടെ ദക്ഷിണ-പൂര്‍വ മേഖലയിലെ തീ നിയന്ത്രിക്കാനുളള ശ്രമത്തിലാണ് അഗ്നിശമനസേന. ഇവിടെ തീപടരുന്നത് എണ്ണക്കമ്പനികളെ സാരമായി ബാധിക്കും. ഇതിന് പുറമെ വന്‍ നാശനഷ്ടങ്ങളുണ്ടാക്കുമെന്നും അധികൃതര്‍ കരുതുന്നു. ടമ്പര്ലിയയിലും കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫോര്‍ട്ട് മക്മുറെയിുടെ സമീപമാണ് ടമ്പര്ലി.
ഇതിനിടെ കാട്ടുതീ സര്‍വനാശം വിതച്ച ഫോര്‍ട്ട് മക്മുറെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി അടിസ്ഥാനസേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്ണമായാല് മാത്രമേ മേഖലയില്‍ നിന്ന് ഒഴിപ്പിച്ച എണ്‍പതിനായിരത്തോളം പേരെ തിരികെ കൊണ്ടുവരാനാകൂ.
നഗരത്തിലെ പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി ആല്‍ബെര്‍ട്ട പ്രധാനമന്ത്രി റെയ്ച്ചല്‍ നോട്ട്ലെ പറഞ്ഞു. ജലശുദ്ധീകരണ കേന്ദ്രത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിമാനത്താവളം വീണ്ടും തുറക്കാന്‍ സജ്ജമായിട്ടുണ്ട്. അതേസമയം അന്തരീക്ഷ ശുദ്ധത ഉറപ്പാക്കും മുമ്പ് പ്രദേശത്തേക്ക് ആളുകള്‍ തിരിച്ചെത്തുന്നത് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നും ഇത് മുഴുവന്‍ ആളുകളെയും തിരിച്ച് കൊണ്ടുവരുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ദുരന്തത്തിലുണ്ടായ നഷ്ടം കണക്കാക്കുന്നത് പൂര്‍ത്തിയായിട്ടില്ലെന്ന് കനേഡിയന്‍ ധനകാര്യമന്ത്രി ബില്‍ മോണ്റൂ അറിയിച്ചു. ഫോര്‍ട്ട് മക്മുറെയിലെ ജനതയുമായി തോളോട് തോള് ചേര്‍ന്ന് നഗരം പുനര്‍ നിര്‍മിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 2410 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് കാട്ടു തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കുറച്ച് ആഴ്ചകള്‍ കൂടി തുടരുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: