ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്തത് നയതന്ത്രബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ വിട്ടയച്ച ജെയ്ഷ ഇ മുഹമ്മദ് ഭീകരന്. 2010ല്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭാരതവും പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഷഹീദ് ലത്തീഫ് ഉള്‍പ്പെടെ 25 ഭീകരരെ 2010 മെയ് എട്ടിന് വാഗ അതിര്‍ത്തി വഴി വിട്ടയച്ചിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
47 കാരനായ ലത്തീഫ് 11 വര്‍ഷത്തോളമായി ഭാരതത്തില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതുകൂടാതെ ലഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനയില്‍ നിന്നുള്ളരും പാക് പൗരന്മാരുമായ 25 പേരെ നയതന്ത്രബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ 2010 മെയ് 28ന് വിട്ടയച്ചിരുന്നു. ജമ്മു, ശ്രീനഗര്‍, ആഗ്ര, വാരാണസി, നയ്നി, തിഹാര്‍ ജയിലുകളില്‍ തടവു ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവര്‍. 1999ല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അത് തള്ളിയിരുന്നു.
ഇതു കൂടാതെ 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 വിമാനം റാഞ്ചി ജെയ്്ഷ ഭീകരനായ മസൂദ് അസറിനെ വിട്ടയയ്ക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടിരുന്നു. ഭാരതത്തിലെ ജെയ്ഷ ഇ മുഹമ്മദ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ സൂത്രധാരനാണ് ലത്തീഫ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിനുള്ള ആയുധങ്ങളും ഭക്ഷണം ഉള്‍പ്പടെയുള്ളവ എത്തിച്ചുകൊടുത്തത് ഇയാളാണെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. നസീര്‍ ഹുസ്സെയ്ന്‍, ഹഫീസ് അബുബക്കര്‍, ഉമര്‍ ഫറൂഖ്, അബ്ദുള്‍ഖയൂം എന്നിവരാണ് പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്തിയത്.
അതിനിടെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ നല്‍കണമെന്നഭ്യര്‍ത്ഥിച്ച് എന്‍ഐഎ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് കത്തെഴുതിയിരുന്നു. ലത്തീഫിനെ കൂടാതെ ജെഇഎം ഭീകരരായ കഷിഫ് ജാന്‍, മസൂദ് അസറിന്റെ സഹോദരന് അബുദുള്‍ റൗഫ് എന്നിവര്‍ക്കും പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഭീകരരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎയോട് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: